എം.വി. രാഘവനെപ്പോലുള്ള കരുത്തരായ നേതാക്കള്‍ നയിച്ച മലബാര്‍ ലോബിയെ 1980കളില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മലര്‍ത്തിയടിച്ച തെക്കന്‍ കേരളത്തിലെ പാര്‍ട്ടി കണ്ണൂര്‍ ലോബിയെ നയിക്കുന്ന ഇ.പി. ജയരാജനെ വീഴ്ത്തി കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചു. വിഎസും തോമസ് ഐസക്കും അടക്കമുള്ള തെക്കന്‍ കേരളത്തിലെ നേതാക്കളുടെ ഉറച്ചപിന്തുണയോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ച നിലപാടുകളാണ് ജയരാജന് വിനയായത്. വകുപ്പുമാറ്റി ജയരാജനെ സംരക്ഷിക്കാനുള്ള പിണറായി വിജയന്റെ നീക്കവും പൊളിയുകയായിരുന്നു.
1985ലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുസ്ലിം ലീഗുമായി സഹകരിച്ച് സിപിഎം പ്രവര്‍ത്തിക്കണമെന്ന ബദല്‍രേഖ അവതരിപ്പിച്ചാണ് എം.വി. രാഘവന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അച്യുതാനന്ദനായിരുന്നു സംസ്ഥാന സെക്രട്ടറി. എംവിആറിന്റെ ശിഷ്യന്മാരായി കണ്ണൂരിലെ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരുന്ന പിണറായി വിജയന്, ഇ.പി. ജയരാജന് എന്നിവരുടെ സഹകരണത്തോടെയാണ് അച്യുതാനന്ദന് എംവിആറിന്റെ നീക്കം തകര്‍ത്തത്. അടുത്തവര്‍ഷം രാഘവനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. എന്നും പാര്‍ട്ടിയില്‍ വിഎസിന്റെ എതിരാളിയായിരുന്ന ഇ.കെ. നായനാര്‍ ബദല്‍രേഖാ വിവാദത്തില്‍ എംവിആറിനൊപ്പമായിരുന്നു. എന്നാല്‍ രേഖയില്‍ ഒപ്പുവയ്ക്കാതെ ഒളിച്ചുകളിച്ച നായനാര്‍ പിന്നീട് എംവിആറിനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയില്‍ നല്ലപിള്ള ചമയുകയായിരുന്നു.
വിഎസിന്റെ നേതൃത്വത്തില്‍ കൂടിയ ജില്ലാ കമ്മറ്റിയോഗമാണ് അന്ന് പിണറായി വിജയനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രാഘവന് ഉയര്‍ത്തിയ വെല്ലുവിളികളെയെല്ലാം വിഎസ് നേരിട്ടത് പിണറായിയുടെയും ഇ.പി. ജയരാജന്റെയും സഹായത്തോടെയാണ്. എം.എ. ബേബി, തോമസ് ഐസക്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയ നേതാക്കളെല്ലാംതന്നെ അക്കാലയളവില്‍ വിഎസിനൊപ്പമായിരുന്നു.
എന്നാല്‍ ചടയന്‍ ഗോവിന്ദനുശേഷം വിഎസ് ഇടപെട്ട് സംസ്ഥാന സെക്രട്ടറിയാക്കിയ പിണറായി വിഎസ്സുമായി ക്രമേണ അകലുകയായിരുന്നു. ഇ.പി. ജയരാജന് അടക്കമുള്ള ജയരാജന്മാരും മലബാര്‍ ലോബിയും സിഐടിയു പക്ഷവും വിഎസിനെതിരെ പിണറായിക്കൊപ്പം അണിചേര്‍ന്നു. നിലനില്പിനായി ഐസക്കും ബേബിയും പിണറായിക്കൊപ്പമായി. തുടര്‍ന്ന് പാര്‍ട്ടിയില്‍ വിഎസ് പക്ഷത്തെ പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി തരിപ്പണമാക്കിയെങ്കിലും ലാവ്ലിന് അഴിമതി ഉയര്‍ത്തി പിണറായിക്കെതിരെ വിഎസ് പോരാടി.
കണ്ണൂര്‍ ലോബിയുടെ മറ്റൊരു കരുത്തനായ കോടിയേരി ബാലകൃഷ്ണനാകട്ടെ പിണറായിക്കു പിന്നില്‍ അടിയുറച്ചുനിന്നെങ്കിലും വിഎസിനോട് മൃദുസമീപനമായിരുന്നു. കോടിയേരിയെ പൊളിറ്റ്ബ്യൂറോ അംഗമാക്കുന്ന കാര്യത്തില്‍ വിഎസ്സും പിന്തണച്ചു. ഇതിനിടെ പിണറായിയിലൂടെ പാര്‍ട്ടിയില്‍ ശക്തമായിത്തന്നെ ഇ.പി. ജയരാജന് ഇടപെട്ടുതുടങ്ങിയിരുന്നു. പാര്‍ട്ടിയെ മുതലാളിമാരുടെ അടുക്കളയിലെത്തിക്കുന്നതില് ജയരാജന് മുഖ്യപങ്കുവഹിച്ചു.
എം.എ. ബേബി, തോമസ് ഐസക് അടക്കമുള്ള തെക്കന്‍ കേരളത്തിലെ നേതാക്കള്‍ക്ക് പിണറായി പക്ഷവുമായുള്ള അടുപ്പം കുറയുന്നതിന് പ്രധാന കാരണം ഇ.പി. ജയരാജന്റെ നടപടികളോടുള്ള വിയോജിപ്പായിരുന്നു. ലിസ് വിവാദം, സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി വാങ്ങിയ സംഭവം. ചാക്ക് രാധാകൃഷ്ണനുമായുളള ബന്ധങ്ങള്‍, ‘ദേശാഭിമാനി’യുടെ ഭൂമി വിറ്റത് തുടങ്ങിയ വിഷയങ്ങളില്‍ വിഎസ്. അച്യുതാനന്ദന് ഇ.പി. ജയരാജനെതിരെ കേന്ദ്രകമ്മറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പരാതി നല്‍കിയെങ്കിലും പിണറായി സംരക്ഷിച്ചതിനാല്‍ ഫലമുണ്ടായില്ല.
ബന്ധുനിയമന വിവാദത്തിലും ഇ.പി. ജയരാജനെതിരെ ആദ്യമായി പരസ്യവിമര്‍ശനം ഉന്നയിച്ച സിപിഎം നേതാവും അച്യുതാനന്ദനായിരുന്നു. ജയരാജനെതിരെയുള്ള നീക്കത്തിന് ഇക്കുറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയും ലഭിച്ചു. തോമസ് ഐസക്, പിബി അംഗങ്ങളായ എം.എ. ബേബി, എസ്ആര്‍പി എന്നിവരും അച്യുതാനന്ദന്റെ നിലപാടിനൊപ്പമായിരുന്നു. പ്രകാശ് കാരാട്ട് പക്ഷക്കാരനായ എസ്. രാമചന്ദ്രന്‍പിളള ജയരാജനെതിരായ നിലപാട് സ്വീകരിച്ചത് സീതാറാം യെച്ചൂരിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ എന്നും എം.എ. ബേബിക്കൊപ്പമാണ് എസ്ആര്‍പി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയെ ഒഴിവാക്കി ഇ.പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കാന്‍ കണ്ണൂര്‍ ലോബി ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം കോടിയേരിക്കൊപ്പമായിരുന്നു. ബന്ധുനിയമന വിവാദത്തില്‍ ജയരാജന് കുടുങ്ങിയതും തെക്കന്‍ കേരളത്തില്‍നിന്നുള്ള നേതാക്കളുടെ പിന്തുണയും കോടിയേരിയെ പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാക്കി. പിണറായിയുടെ നിഴലില്‍നിന്ന് പുറത്തുവരാനും ഇത് കോടിയേരിക്ക് സഹായകമായി.
കണ്ണൂര്‍ ലോബിയിലുണ്ടായിട്ടുളള ഭിന്നത പാര്‍ട്ടിയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ലാവ്ലിന് കേസില്‍ ഹൈക്കോടതിയുടെ ഉത്തരവ് നവംബര്‍ ഒന്‍പതിന് വരാനിരിക്കെ പുതിയ സമവാക്യങ്ങള്‍ കൂടുതല്‍ ദോഷകരമാവുക പിണറായി വിജയനായിരിക്കും. കോടിയേരിക്ക് നറുക്കുവീഴാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: