അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നാണ് ചൊല്ല്. വ്യവസായ മന്ത്രിമാരായിരുന്നവരെക്കുറിച്ചും അങ്ങനെ പറയാം. ഒന്നാന്തരം ശര്ക്കരക്കുടമാണ് വ്യവസായവകുപ്പ്. അതില്‍ കൈവച്ചവരെല്ലാം നുണഞ്ഞിട്ടുണ്ട്. പലതും പലരും അറിയാറില്ല. ചിലര്‍ ചിലതെല്ലാം അറിയുന്നു, വിവാദവും ആകുന്നു. ആരോപണം പേറാത്തവരാരുമില്ല. അഴിമതിയുടെ പേരില്‍ പോരും പോര്‍വിളിയും എല്ലാ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ മന്ത്രിയായി അഞ്ചുമാസം പോലും തികയും മുന്‍പ് ആരോപണം കേള്‍ക്കേണ്ടിവരികയും അത് സത്യമാണെന്ന് ബോധ്യമാവുകയും ചെയ്തത് ഇപ്പോഴാണ്. സ്വന്തം ബന്ധുക്കളെയും പാര്‍ട്ടി ബന്ധുക്കളെയും നിയമിച്ച വ്യവസായ മന്ത്രി ഇ.പി.ജയരാജന് എല്ലാവഴികളും അടഞ്ഞപ്പോഴാണ് രാജിവച്ചത്.
കേരളത്തിന്റെ ആദ്യമന്ത്രിസഭയില്‍ വ്യവസായമന്ത്രി കെ.പി.ഗോപാലനായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത് കോണ്‍ഗ്രസുകാരനായി രാഷ്ട്രീയത്തിലിറങ്ങിയ ഗോപാലന് 22-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റായി. 1952 ല്‍ മദ്രാസ് നിയമസഭയില്‍ അംഗമായി പ്രതിപക്ഷ ഉപനേതാവായി. കണ്ണൂര്‍ രണ്ടാം മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലെത്തിയ ഗോപാലന് ലഭിച്ച വ്യവസായ വകുപ്പില്‍ മികച്ച നേട്ടമൊന്നും സൃഷ്ടിക്കാന്‍ സമയവും സാഹചര്യവും ലഭിച്ചില്ല. എന്നാല്‍ ബിര്‍ളയ്ക്ക് വ്യവസായം തുടങ്ങാന്‍ ഒരു ടണ്മുളയ്ക്ക് ഒരു രൂപ നിരക്കില്‍ നല്കാന് നിശ്ചയിച്ചത് വന്‍വിവാദമായി. ചെയ്തത് മുഖ്യമന്ത്രി എന്ന നിലയില്‍ ഇഎംഎസ് ആണെങ്കിലും പഴികേള്‍ക്കേണ്ടിവന്നത് ഗോപാലനായിരുന്നു. അതുകൊണ്ടുതന്നെയാകണം കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗോപാലന് ഇഎംഎസിനോടൊപ്പം നിന്നില്ല. സിപിഐ പക്ഷത്തുനിന്നെങ്കിലും സജീവപാര്‍ട്ടി പ്രവര്‍ത്തനത്തിനൊന്നും മാന്യമായ ഈ പൊതുപ്രവര്‍ത്തകനെ അടുപ്പിച്ചില്ല.
കേരളത്തിലെ ആദ്യമന്ത്രിസഭയിലെ വ്യവസായമന്ത്രി ശുഭ്രവസ്ത്രവും ധരിച്ച് കണ്ണൂര്‍ നഗരത്തിലൂടെ ശീലക്കുടയും ഊന്നി നടന്നുപോകുന്നത് അടുത്ത തലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. 1977 ഏപ്രില്‍ 20 നാണ് ഗോപാലന് മരിച്ചത്. രണ്ടാം മന്ത്രിസഭയിലും മൂന്നാം മന്ത്രിസഭയിലും വ്യവസായമന്ത്രി കെ.എ.ദാമോദരമേനോനായിരുന്നെങ്കിലും കോളിളക്കമൊന്നും അന്നുണ്ടായിരുന്നില്ല. ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ സിപിഐ നേതാവ് ടി.വി.തോമസായിരുന്നു വ്യവസായമന്ത്രി. പ്രഗത്ഭനായതിനാല് ഇ.എം.എസിനേക്കാള്‍ സ്വീകാര്യത ടി.വി.തോമസിന് ലഭിച്ചതിനാല്‍ സഹജമായ പക നമ്പൂതിരിപ്പാട് കാത്തുസൂക്ഷിച്ചു.ഒന്നാം മന്ത്രിസഭയില്‍ തൊഴില്‍-ഗതാഗതവകുപ്പാണ് തോമസ് ഭരിച്ചത്. വ്യവസായവകുപ്പ് മന്ത്രി എന്ന നിലയില്‍ നിക്ഷേപം തേടി മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തുപോയ തോമസിനെ നാട്ടില്‍ സ്വീകരിച്ചത് മുഖ്യമന്ത്രി നമ്പൂതിരിപ്പാട് സൃഷ്ടിച്ച വിവാദങ്ങളായിരുന്നു. ടി.വി.തോമസിന്റെ പേരില്‍ നമ്പൂതിരിപ്പാട് കൊണ്ടുവന്ന ആരോപണം മന്ത്രിസഭയുടെ പതനത്തിലാണ് അവസാനിച്ചത്.
ഒന്നാം മന്ത്രിസഭയില്‍ ഒപ്പമുണ്ടായിരുന്ന കെ.ആര്.ഗൗരിയമ്മയെ വിവാഹം ചെയ്തെങ്കിലും പാര്‍ട്ടിയിലെ പിളര്‍പ്പ് വിവാഹ ബന്ധത്തേയും ബാധിച്ചു. പിന്നീട് ഗൗരിയമ്മയ്ക്കും നായനാര്‍ മന്ത്രിസഭയില്‍ വ്യവസായവകുപ്പ് ലഭിച്ചു. സിപിഎം ശത്രുതയില്‍ നിര്‍ത്തിയിരുന്ന കേരളത്തിലെ ഇലക്ട്രോണിക്സ് വിപ്ലവത്തിന്റെ അമരക്കാരനായ കെ.പി.പി.നമ്പ്യാരുമായുള്ള സൗഹൃദം ഗൗരിയമ്മയെ വേട്ടയാടി. നമ്പ്യാര്‍, നായനാരുടെ അടുത്ത ബന്ധുവായതിനാല്‍ നായനാരുടെ പിന്തുണ ഗൗരിയമ്മയ്ക്ക് ലഭിച്ചിരുന്നെങ്കിലും എം.വി.രാഘവനെ മുന്നില്‍ നിര്‍ത്തി ഗൗരിയമ്മയെ പഴിക്കാന്‍ നമ്പൂതിരിപ്പാട് നന്നായി കളിച്ചു. നമ്പ്യാരുടെ മകന്റെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഇല്ട്രോണിക്സ് കമ്പനിയുമായുള്ള ബന്ധമാണ് വിവാദത്തില്‍ പൊളിഞ്ഞത്.
എ.കെ.ഗോപാലന്റെ ഭാര്യ സുശീലയും വ്യവസായവകുപ്പില്‍ ചലനങ്ങളൊന്നും സൃഷ്ടിക്കാത്തതില്‍ വിവാദങ്ങളുമില്ല. യുഡിഎഫ് ഭരണത്തില്‍ വ്യവസായമന്ത്രിയായ പി.കെ.കുഞ്ഞാലിക്കുട്ടി നേരിട്ടതുപോലുള്ള വിവാദം മറ്റാര്‍ക്കും നേരിടേണ്ടിവന്നില്ല. ലൈംഗികാപവാദത്തെ തുടര്‍ന്ന് മന്ത്രിപദം രാജിവച്ച കുഞ്ഞാലിക്കുട്ടിയുടെ രണ്ടാം ഊഴം കരുതലോടെയായി. വ്യവസായികള്‍ക്കായി ഒട്ടേറെ സൗജന്യങ്ങളും സൗകര്യങ്ങളും ഇക്കാലത്ത് നല്‍കിയെങ്കിലും അതനുസരിച്ചുള്ള നേട്ടം സംസ്ഥാനത്തിന് തിരിച്ചുകിട്ടിയില്ല.
വി.എസ്.മന്ത്രിസഭയില്‍ വ്യവസായവകുപ്പ് ഭരിച്ച ഏളമരം കരീം കുഞ്ഞാലിക്കുട്ടിയുടെ ‘ബി’ ടീം ആയി. വ്യവസായികളുടെ നല്ല ചങ്ങാതി. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഖനനാനുമതി ഒന്നുമതി കരീമിനെ തിരിച്ചറിയാന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഗുണമോ മണമോ ഒന്നുമില്ലാതെ ഭരിച്ച കരീമിന് ചേര്‍ന്ന പിന്‍ഗാമിയായി ഇ.പി.ജയരാജന്.
2190 ദിവസത്തേക്ക് ഭരണമേറ്റ ജയരാജന്റെ മന്ത്രിപദം 142 ദിവസംകൊണ്ട് തീര്‍ന്നു. എന്തെല്ലാം വമ്പും കൊമ്പുമായിരുന്നു ജയരാജന്. അഞ്ജു ബേബി ജോര്‍ജ്ജിനെ ശകാരിച്ചുവിട്ടു. അവര്‍ ഇന്ന് നല്ല പദവിയിലാണ്. ബന്ധുനിയമനമായിരുന്നു അവര്‍ക്കെതിരെ ജയരാജന് ചുമത്തിയ കുറ്റം. അതേ നാണയത്തില്‍ തിരിച്ചടി. ബന്ധുനിയമനവും സ്വജനപക്ഷപാദവും. അതിന്റെ പേരില്‍ രാജിവയ്ക്കുന്ന ആദ്യമന്ത്രി എന്ന നിലയില്‍ പേരെടുത്ത ജയരാജന് ആദ്യമന്ത്രിസഭയിലെ വ്യവസായ മന്ത്രിയുടെ അവസ്ഥ തന്നെയാകുമോ? ആര്‍ക്കറിയാം. രണ്ടുനാലുദിനംകൊണ്ടൊരുത്തനെ കണ്ടില്ലെന്ന് വരുത്തുന്നതും തണ്ടിലേറ്റി നടത്തുന്നതുമെല്ലാം എന്നൊക്കെ പാടിയത് എത്ര ശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: