ബന്ധുനിയമനങ്ങളില്പ്പെട്ട് മന്ത്രി ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടിവന്നതോടെ എല്ലാ കണ്ണുകളും മുന്‍ മന്ത്രിയും, ഇപ്പോള്‍ എംപിയുമായ പി.കെ.ശ്രീമതിയിലേക്ക്. ജയരാജന്റേതിനെക്കാള് വലിയ കുറ്റംചെയ്ത ശ്രീമതിക്ക് എംപി സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ശ്രീമതിക്കെതിരെ തരംതാഴ്ത്തല്‍ പോലുള്ള പാര്‍ട്ടി നടപടി പോരെന്ന് പല നേതാക്കളും കരുതുന്നു.
മന്ത്രിയെന്ന നിലയ്ക്ക് ഇ.പി.ജയരാജന് നടത്തിയ നിയമവിരുദ്ധ നടപടികളിലൊന്ന് പി.കെ.ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിക്കാന്‍ തീരുമാനിച്ചതാണ്. ജയരാജന്റെ ഭാര്യാ സഹോദരിയാണെന്നിരിക്കെ സ്വജനപക്ഷപാതം കാണിച്ചതില്‍ ശ്രീമതിയും കുറ്റക്കാരിയാണ്. അപ്പോള്‍ ജയരാജനെ മാത്രം ശിക്ഷിക്കുന്നത് നീതിയായിരിക്കില്ലെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.
പിണറായി മന്ത്രിസഭയില്‍ ഇ.പി.ജയരാജന് ചെയ്ത കുറ്റം വിഎസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന പി.കെ.ശ്രീമതിയും ചെയ്തതാണ്. മരുമകള്‍ ധന്യയെ പെഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് വന്‍ വിവാദമായപ്പോള്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ശ്രീമതി മന്ത്രിസ്ഥാനം രാജിവച്ചില്ല. അന്ന് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാതിരുന്നവരാണ് ജയരാജന്റെ ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടിയതെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
ജയരാജനൊപ്പം തനിക്കെതിരെയും നടപടിക്ക് ആവശ്യമുയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അറിവോടെയാണ് താന്‍ മരുമകളെ പെഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ തന്ത്രം തിരിച്ചറിഞ്ഞുതന്നെയാണ് പിണറായി ഇത് നിഷേധിച്ചതും. ഒരേ കുറ്റത്തിന് ജയരാജനെക്കാള്‍ മുമ്പെ ശിക്ഷിക്കപ്പെടേണ്ട ശ്രീമതിയെ ഏതെങ്കിലും തരത്തില്‍ സംരക്ഷിച്ചാല്‍ അത് പുതിയ വിവാദത്തിന് വഴിതുറക്കും.
ഇ.പി.ജയരാജന്റെ രാജിയിലേക്ക് നയിച്ച ഇപ്പോഴത്തെ വിവാദത്തില്‍ ശ്രീമതിയെ സ്വപക്ഷത്ത് നിര്‍ത്താനാണ് കണ്ണൂര്‍ ലോബിയിലെ ഇരുവിഭാഗവും ശ്രമിക്കുന്നത്. ശ്രീമതിക്കുമാത്രം അറിയാവുന്ന ചില പാര്‍ട്ടി രഹസ്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: