തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ രാജിയും ബന്ധു നിയമന വിവാദങ്ങളും ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി ഉടന്‍ ചേരും. കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ അടിയന്തരമായി സ്വീകരിക്കേണ്ട തിരുത്തല്‍ നടപടികളാകും ചര്‍ച്ച ചെയ്യുക.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അണികള്‍ പ്രതിഷേധത്തിലാണ്. ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇത് പ്രതിഫലിച്ചു. ചില നേതാക്കള്‍ പരസ്യമായി തന്നെ അതൃപ്തി വ്യക്തമാക്കി.
അധികാരത്തിലേറി 142-ാം ദിവസം പാര്‍ട്ടിയിലും മന്ത്രിസഭയിലും മുതിര്‍ന്ന മന്ത്രിക്ക് അഴിമതിയുടെ പേരില്‍ പുറത്തു പോകേണ്ടിവന്നത് നാണക്കേടായി. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണം. അടിയന്തരമായ തിരുത്തലുകള്‍ വേണം. അതിനായി പാര്‍ട്ടി സംസ്ഥാന സമിതിയോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം.
തെറ്റു ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. മന്ത്രി മേഴ്സിക്കുട്ടിയമ്മ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്, സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരും ബന്ധുനിയമനത്തില്‍ പ്രതികളാണ്.
ജയരാജനെതിരെ പാര്‍ട്ടിതലത്തിലെ നടപടി ഇനിയും തീരുമാനിച്ചിട്ടില്ല. ശക്തമായ തിരുത്തല്‍ വേണമെന്ന് കേന്ദ്രകമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ പാര്‍ട്ടി നടപടിയില്ലാതെ സംസ്ഥാന നേതൃത്വത്തിനു മുന്നോട്ടു പോകാനാകില്ല.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: