കൊച്ചി: മധുവിധുകാലം തീരും മുന്‍പേ, സര്‍ക്കാര്‍ അസ്ഥിരപ്പെട്ടു; കണ്ണൂരിലെ പാര്‍ട്ടിയില്‍ വിള്ളല്‍ വീണു. പിഞ്ഞാണക്കടയില്‍ കയറിയ കാളയെപ്പോലെ പെരുമാറിയ ഇ.പി. ജയരാജന് ഒറ്റയ്ക്ക് ഇത്രയും സാധിച്ചു.
ജയരാജന് രാജിക്കു തയ്യാറായിരുന്നില്ല. അയാള്‍ പിണറായി വിജയന്റെയോ കോടിയേരി ബാലകൃഷ്ണന്റെയോ കാലുപിടിച്ചു എന്നു കരുതരുത്; സംഭവിച്ചതു മറിച്ചാണ്.
ജയരാജന് രാജിക്കു തയ്യാറായിരുന്നെങ്കില്‍, വിവാദമുണ്ടായ ഉടന്‍ അതു ചെയ്തേനെ. പകരം, അയാള്‍ ചെയ്തത്, തന്റെ രാജി ആവശ്യപ്പെടുന്നത് മാഫിയകളാണ് എന്ന് കോടിയേരിയോടും പിണറായിയോടും പറയുകയാണ്. രാജി ആവശ്യപ്പെടുന്ന കോടിയേരിയും പിണറായിയും മാഫിയകളുടെ ഭാഗമാണ്, എന്നര്‍ത്ഥം. മുഖ്യമന്ത്രി, ജയരാജനെ സംബന്ധിച്ച അനിഷ്ടം പ്രകടമാക്കിയതാണ്. അങ്ങനെയുണ്ടായാല്‍, മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ്, കീഴ്വഴക്കം. പി.ജെ. ജോസഫ് രഹസ്യമായി മുന്നണി വിടാന്‍ തീരുമാനിച്ചശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ജയരാജനോട്, സംസാരിക്കരുതെന്നാണ് വിജയന് പറഞ്ഞത്; അതും തെറ്റ്. അത് രഹസ്യ സ്വഭാവമുള്ള യോഗമാണ്; അതില്‍ മന്ത്രിക്ക് സംസാരിക്കാം.
ജയരാജന് രാജിക്ക് തയ്യാറായിരുന്നെങ്കില്‍, അത് വിജയനു വാങ്ങി കൈയില്‍ വയ്ക്കാമായിരുന്നു-ബാബുവിന്റെ രാജി ഉമ്മന്‍ചാണ്ടിയുടെ കൈയിലിരുന്നപോലെ. സ്വീകരിക്കണോ വേണ്ടയോ എന്നു പിന്നീട് തീരുമാനിക്കും എന്നു പറയാമായിരുന്നു. അങ്ങനെ, മന്ത്രിസഭയുടെ പ്രതിഛായ സംരക്ഷിക്കാന്‍ ശ്രമിക്കാമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിജയന് വലിയ സമ്മര്‍ദത്തിലായിരുന്നു എന്നാണ്, ഇതു കാണിക്കുന്നത്. ജയരാജനോട് കൈയോടെ പോകാന്‍ പറഞ്ഞിരുന്നെങ്കില്‍, സര്‍ക്കാര്‍ അല്പായുസ്സാകുമായിരുന്ന എന്തോ ഒരു സംഗതി ഉണ്ട്.
കണ്ണൂര്‍ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ എം.വി.ഗോവിന്ദന് ഒഴിച്ചുള്ളവരെല്ലാം, കോടീശ്വരന്മാരാണ്; വലിയ കുടുംബ സ്വത്തുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ പത്തു കോടി മുതല്‍ അന്‍പതു കോടിവരെ ഗള്‍ഫിലെ മലയാളികള്‍ക്ക് വായ്പയും നല്‍കുന്നുണ്ട്. വായ്പ വേണ്ടയാളെ അയാളുടെ സ്ഥലത്തെ ഏരിയാ കമ്മിറ്റി ഓഫീസുകളില്‍ വിളിച്ച് ആദ്യമേ വിരട്ടും; തിരിച്ചടവ് മുടങ്ങരുത്. ബ്ലേഡ് കമ്പനികളുടെ ക്വട്ടേഷന്‍ പകരമാണ്, ചില ഓഫിസുകള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ, ചില ബന്ധങ്ങള്‍ക്ക് സാമ്പത്തിക വിശദീകരണങ്ങള്‍ ആവശ്യമായിവരും.
ഇരുപതുകൊല്ലമായി കണ്ണൂര്‍ ലോബി നടത്തിയ പണസംഭരണത്തിനും കൊള്ളയ്ക്കുമായി, ജയരാജന് നല്കിയ സമ്മാനമായിരുന്നു, വ്യവസായവകുപ്പ്.
മാത്രമല്ല, കോടിയേരിയുടെ സ്ഥാനത്ത്, ജയരാജനായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്, പിണറായിയുടെ നോമിനി. അതുകൊണ്ട്, വിജയന്റെ ഒരാള്‍ നാണംകെട്ടു മടങ്ങുമ്പോള്‍, കണ്ണൂരിലെ സമവാക്യങ്ങളും മാറുന്നു. അതിലെവിടെയോ ഇഴചേര്ക്കാനാകാതെ നില്‍ക്കുകയാണ്, ശ്രീമതി. അതാണ് അക്കാര്യത്തില്‍ തീരുമാനമാകാതിരുന്നത്. എന്തായാലും കേന്ദ്രകമ്മിറ്റി സംഘടനാപരമായ നടപടികള്‍ തീരുമാനിക്കുമെന്ന് കോടിയേരി പറയുകയുണ്ടായി. അതും വരാനിരിക്കുന്നു.
നിയമന പ്രശ്നങ്ങള്‍ ആദ്യമുണ്ടായത് വിജയന്റെ ഭാഗത്തുനിന്നായിരുന്നു എന്നു മറക്കരുത്. ലാവലിന്‍ കേസില്‍ വളയമില്ലാതെ ചാടാന്‍ വിജയനെ സഹായിച്ച എം.കെ.ദാമോദരനെ നിയമോപദേഷ്ടാവാക്കിയത് റദ്ദാക്കേണ്ടിവന്നതിനെ തുടര്‍ന്നാണ്, കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അടികൊള്ളുന്നത്. അടുത്തമാസം ഒന്‍പതിന് ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇടപെട്ടാല്‍, സര്‍ക്കാര്‍ അല്പായുസ്സാകും; കോടിയേരിക്ക് നറുക്കുവീഴും.
പിണറായിയുടെ ഭാര്യാ സഹോദരിയുടെ മകന് നവീനെ നല്ല വരുമാനമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ബിവറേജസ് കോര്പ്പറേഷന് എന്നിവയുടെ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിച്ച വിവരം വച്ച്, ഒന്നുകൂടി ഓര്‍ക്കാം. അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ ജൂനിയറായിരുന്നു നവീന്‍. മൊത്തം കഥയില്‍, ഒരു നമ്പ്യാര്‍-തീയ വടക്കന്‍ പാട്ടുണ്ടോ എന്നും ഗവേഷകര്‍ക്ക് പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: