ന്യൂദല്‍ഹി: മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജനെതിരെ പാര്‍ട്ടി തലത്തിലും നടപടിയുണ്ടാകും. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജന് തെറ്റ് സമ്മതിച്ചെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജയരാജന് കുറ്റമേറ്റ് രാജിവച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ ആരോപണമായി വിഷയം തള്ളാനാകില്ല. സംഘടനാ തലത്തില്‍ നടപടിയെടുക്കാനാകാത്ത അവസ്ഥയാണ് സിപിഎമ്മിന്. സൂചന കേന്ദ്ര നേതൃത്വം നല്കി.
തിരുത്തല്‍ നടപടി തുടങ്ങിയെന്നാണ് പിബി അംഗം എസ്. രാമചന്ദ്രന് പിള്ള പ്രതികരിച്ചത്. തെറ്റുണ്ടെങ്കില്‍ ഇനിയും തിരുത്തും, പാര്‍ട്ടി നടപടികള്‍ ആലോചിച്ച് വരികയാണ്, പിള്ള വ്യക്തമാക്കി. രാജി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്ര കമ്മറ്റി അംഗമാണ് ജയരാജന്. ഡിസംബറിലെ കേന്ദ്രകമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. പരസ്യ ശാസനയോ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടിയോ പ്രതീക്ഷിക്കാമെന്നാണ് വിവരം. ജയരാജനെതിരെ വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം പ്രതികൂലമായാല്‍ കടുത്ത നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമാകും. കൂടുതല്‍ അഴിമതി വിവരങ്ങള്‍ പുറത്തുവരുമെന്നും പാര്‍ട്ടി ഭയക്കുന്നു.
കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയുടെ വീഴ്ചയും പരിശോധിക്കും. സെക്രട്ടേറിയറ്റ് യോഗത്തില്‍ ശ്രീമതിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. തെറ്റ് തിരുത്തുമെന്ന് കേന്ദ്രനേതൃത്വം പറയുമ്പോള്‍ ശ്രീമതിയെ ഒഴിവാക്കുന്നതിലെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ ആരോപണമുയര്‍ന്നതിനാല്‍ വിഷയം ജയരാജനപ്പുറത്തേക്ക് പോകാതിരിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ജയരാജനില്‍ ‘ചികിത്സ’ അവസാനിപ്പിക്കാനാകും തീരുമാനം. വിജിലന്‍സ് അന്വേഷണത്തിന്റെ ഗതിയും വിജയനെതിരായ ചേരിയുടെ നീക്കങ്ങളുമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: