കോട്ടയം: ഒമ്പതേകാല് അടി ഉയരം, ആരെയും കൊതിപ്പിക്കുന്ന ചെവികള്‍, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുന്ന കൊഴുത്തുരുണ്ട സുന്ദരരൂപം അതാണ് ഗജരാജന്‍ തിരുനക്കര ശിവന്. ശിവനെ ഒന്നു കണ്ടവര്‍ ആരും തന്നെ മറക്കാന്‍ വഴിയില്ല. കാരണം അവന്റെ സൗന്ദര്യം തന്നെയാണ്. നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍, മടക്കുകളുള്ള വാല്, നഖങ്ങളുടെ കറുപ്പ് നിറം, കഴുത്ത് ഒടിയും വരെ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന തലയെടുപ്പും, കൊന്നത്തെങ്ങുപോലുള്ള ഉയരക്കേമത്തവുമൊക്കെയാണ് തിരുനക്കര ശിവന്റെ പ്രത്യേകതകള്‍.
2008ല്‍ തൃശ്ശൂര്‍ പൂരം എഴുന്നള്ളിപ്പില്‍ പങ്കെടുത്ത ശിവന്റെ തലയെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2015ല്‍ തിരുനക്കര പകല്‍പ്പൂരത്തിന് ശിവന് ആദ്യമായി തേവരുടെ തിടമ്പേറ്റിയപ്പോള്‍ ആനക്കമ്പക്കാരുടേയും കോട്ടയം നിവാസികളുടേയും ആഹ്ലാദം അതിര്കടന്നു.
ചുരുങ്ങിയ കാലം കൊണ്ടാണ് ഈ ഗജവീരന് തിരുനക്കര തേവരുടെ അരുമയും നാട്ടുകാരുടെ അഭിമാനവുമായി മാറിയത്. ഭാരത് ഹോസ്പിറ്റല്‍ ഉടമ ഡോ. എ.എന്‍.വിശ്വനാഥപിള്ള നടയ്ക്കുവച്ച വിശ്വനാഥന് എന്ന ആന ചരിഞ്ഞതോടെയാണ് 1990 ഒക്ടോബര്‍ 16ന് 24 വയസ്സുകാരനായ തിരുനക്കര ശിവന് അക്ഷര നഗരിയില്‍ എത്തിച്ചേരുന്നത്. വനംവകുപ്പിന്റെ കോടനാട് ആനക്കളരിയില്നിന്ന് ദേവസ്വംബോര്‍ഡ് പെരുമ്പാവൂര്‍ ട്രഷറിയില്‍ 1,11,250 രൂപ അടച്ചാണ് തിരുനക്കര ശിവനെ സ്വന്തമാക്കിയത്. അങ്ങനെ അക്ഷരനഗരിയെ ആനപ്രേമത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തിരുനക്കരയുടെ മാതംഗമാണിക്യം തിരുനക്കര ശിവന്റെ അന്‍പതാം പിറന്നാള്‍ ആനപ്രേമികള്‍ വളരെ ആഘോഷം പൂര്‍വ്വം കൊണ്ടാടി.
തിരുനക്കര ക്ഷേത്രാങ്കണത്തില്‍ നടന്ന പിറന്നാളാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി തിരുനക്കര ശിവന് പുണ്ഡരീക ശൂര്പകര്ണ ഇളയരാജ ഗജ പ്രജാപതി പട്ടം സമര്‍പ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: