ഒരു നവരാത്രിക്കാലംകൂടി കടന്നുപോയിരിക്കുന്നു. ഓണത്തോടെന്നപോലെ നവരാത്രിയുടെ പ്രാധാന്യത്തേയും അടിസ്ഥാന സങ്കല്പങ്ങളേയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ ഈവര്‍ഷവും ‘മതേതര’ത്ത്വത്തിന്റെ പേരില്‍ പൂര്‍വാധികം ശക്തമായി ഹൈന്ദവ വിരുദ്ധശക്തികളുടെ കാര്മികത്ത്വത്തില് അരങ്ങേറുകയുമുണ്ടായി.
മറ്റുമതസ്ഥരുടെ ആഘോഷങ്ങളൊന്നുംതന്നെ ഇത്തരത്തില്‍ അവഹേളിക്കപ്പെടാറില്ല. ഹൈന്ദവ ആഘോഷങ്ങള്‍ സാംസ്കാരികാഘോഷങ്ങളാണെന്നും, അത് ആര്‍ക്കും പന്തുതട്ടാവുന്ന പൊതുകളിസ്ഥലമാണെന്നും ഡോ. ഡി. ബാബുപോളിനെപ്പോലെയുള്ളവര് അഭിപ്രായപ്പെടുന്നു. മറ്റ് മതസ്ഥര്‍ സംസ്കാരമില്ലാത്തവരാണെന്ന സൂചനയാണ് ബാബുപോളിന്റെ ഈ നിലപാടിലൂടെ വെളിവാകുന്നത്.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി ഭവനില്‍ ദേശീയ ബാലജനസഖ്യം സംഘടിപ്പിച്ച വിദ്യാരംഭത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അടക്കമുള്ള രാഷ്ട്രീയ-സാംസ്കാരിക-സാഹിത്യകാരന്മാര് ഈ വര്‍ഷം ആചാര്യന്മാരായി കേരളീയര്ക്കുമുന്നിലെത്തി. വിദ്യാരംഭം മതേതരത്ത്വസ്വഭാവം കൈവരിക്കണമെന്ന് പ്രതിപക്ഷനേതാവും, എഴുത്തച്ഛന്റെ മതനിരപേക്ഷസംസ്കാരമാണ് തുഞ്ചന്‍പറമ്പിലെ വിദ്യാരംഭത്തിലൂടെ കാണാനാകുന്നതെന്ന് സ്പീക്കറും അഭിപ്രായപ്പെടുകയുമുണ്ടായി.
എഴുത്തച്ഛന്റെ ഒരു പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ ഇന്നേവരെ കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്നുകൂടി എഴുത്തച്ഛനെ ചാരി ഊറ്റംകൊള്ളുമ്പോള്‍ സ്പീക്കര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാരംഭത്തെ മതേതരമാക്കുന്നതിനായി നിലവിലുള്ള വ്യവസ്ഥകളില്‍ എന്തെല്ലാം ഭേദഗതികള്‍ വരുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവും സമീപഭാവിയില്‍ ഇറങ്ങിയേക്കാം.
ഹൈന്ദവമായ മതബദ്ധ ആചാരങ്ങളെ പരിഹസിക്കുകയും അവയെ മതേതരത്ത്വത്തിന്റെ മുഖംമൂടിയണിയിച്ച് അവതരിപ്പിക്കുകയും അവയെല്ലാം തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യാനുള്ള ചില അഭ്യാസങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പത്രസ്ഥാപനങ്ങളുടെയും ഹൈന്ദവേതര ആരാധനാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കാലമാണിത്. അതിന്റെ ഭാഗമായി നവോത്ഥാനനായകരെ തങ്ങളുടെ സമ്മേളനങ്ങളിലെ ഫ്ളെക്സ് ബോര്‍ഡുകളില്‍ ഉയര്‍ത്തിക്കാണിക്കാനും പലരും തയാറാകുന്നു.
എന്നാല്‍ അവര്‍ മുന്നോട്ടുവച്ച ആശയങ്ങളെ ആചരിക്കാനോ ജീവിതത്തില്‍ സാക്ഷാത്കരിക്കാനോ ഇവരാരും തുനിയാറുമില്ല. ഈ കാപട്യമാണ് വിദ്യാരംഭച്ചടങ്ങുകളില്‍ ആചാര്യപദവി സ്വയമേറ്റെടുക്കുന്ന രാഷ്ട്രീയനേതാക്കളുടെ ഇന്നത്തെ നിലപാടിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. രാഷ്ട്രീയത്തില്‍ മതമിടപെടരുതെന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ മതത്തില്‍ രാഷ്ട്രീയവും ഇടപെടാന്‍ പാടില്ലാത്തതല്ലേ? ഇത് ഞങ്ങള്‍ക്കുള്ള മേഖലയല്ലെന്ന് തിരിച്ചറിഞ്ഞ് മാറിനില്‍ക്കാനുള്ള വിവേകമെങ്കിലുമുണ്ടാകേണ്ടതല്ലേ? ‘ഞങ്ങള്‍ക്കെന്തുമാകാം, നിങ്ങള്‍ അത് സഹിച്ചുകൊള്ളണം’ എന്ന അപ്രഖ്യാപിത പ്രോട്ടോക്കോളുള്ള ജനധിപത്യവ്യവസ്ഥയില് ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ വര്‍ഗീയഫാസിസ്റ്റ് പട്ടം അവനുസ്വന്തം!
സമഗ്രമായ ഒരു ജീവിതവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വേദകാല സംസ്കാരം പകര്‍ന്നുതന്ന ആചരണങ്ങളെ സങ്കുചിത വീക്ഷണങ്ങളുടെ പേരില്‍ മലിനീകരിക്കലാണ് ഇതിലൂടെ നടക്കുന്നത്. വിദ്യയ്ക്കായി ഒരു ദേവതതന്നെ ഹൈന്ദവ സംസ്കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സരസ്വതീ ദേവിയുടെ കൈകളിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതകലകളേയും അക്ഷരമാല ആത്മജ്ഞാനത്തേയും സൂചിപ്പിക്കുന്നു. വിദ്യ ആരംഭിക്കുന്ന ദിവസമാണ് വിജയദശമി. നിലവിളക്ക് കൊളുത്തിവെച്ച് ആചാര്യന്മാര് ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന് കുട്ടിയുടെ നാവിന്തുമ്പില് പൊന്മോതിരംകൊണ്ടെഴുതുന്ന തികച്ചും സ്വകാര്യവും മതബദ്ധവും സങ്കല്പസൗന്ദര്യപുഷ്ടവുമായ ഈ ചടങ്ങിനെയാണ് അതിന്റെ ആത്മാംശങ്ങളെല്ലാം നഷ്ടമാകുന്ന തരത്തില്‍ ഇന്ന് അവതരിപ്പിക്കുന്നത്.
നിലവിളക്ക് കൊളുത്തുന്നത് മതേതരവിരുദ്ധമാണെന്നും ‘ഓം’ എന്ന് ഉച്ചരിക്കുന്നത് വര്‍ഗീയമാണെന്നും അഭിപ്രായമുള്ള രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വിദ്യാരംഭച്ചടങ്ങിന് ആചാര്യന്മാരാകാന്‍ കഴിയുമോ? പിള്ളമനസ്സില്‍ കള്ളമില്ലാത്തതുകൊണ്ടാകാം ഇത്തരത്തിലുള്ളവര്‍ എഴുത്തിനിരുത്തുമ്പോള്‍ പലകുഞ്ഞുങ്ങളും അലറിക്കരയുന്നത്. സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണംവാങ്ങി വിദ്യാലയങ്ങളെന്ന പേരില്‍ വാണിജ്യസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നവര്‍ക്കും അതിന്റെ പേരില്‍ രാഷ്ട്രീയനേട്ടം കൊയ്യുന്നവര്‍ക്കും ഈ നാടിന്റെ മഹത്തായ വിദ്യാദാന സംസ്കാരത്തെ തൊട്ടറിയാനാകുമോ?
ശക്തിസ്വരൂപിണിയും ജ്ഞാനസ്വരൂപിണിയും കാമസ്വരൂപിണിയുമായ സ്ത്രീ എന്നുമെവിടെയും അംഗീകരിക്കപ്പെടണം. നാരികള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവകള്‍ അധിവസിക്കുന്നുവെന്ന ആര്‍ഷമായ പാഠം നവരാത്രിപൂജയിലൂടെ ആവര്‍ത്തിക്കണം. ഇത്തരം ആശയങ്ങളെ അംഗീകരിക്കാന്‍ ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമനുവദിച്ചിരുന്നില്ല എന്നുമൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ വീരവാദംനടത്തുന്ന തരുണീമണികള്‍ക്ക് കഴിയുമോ?
”അതിപവിത്രമായ ദീക്ഷാകര്‍മമാണ് വിദ്യാരംഭം. ‘അക്ഷരം വിപ്രഹസ്തേന’ എന്നതാണ് തത്ത്വം. ആചാര്യന് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കണം. ഏഴുതിരിയിട്ട നിലവിളക്കിനുമുന്നില്‍ ഒന്പതുദിവസം വ്രതമെടുത്ത കുട്ടിക്ക് തേന്‍, നെയ്യ്, കല്ക്കണ്ടപ്പൊടി ഇവ ചേര്‍ത്തുജപിച്ച മിശ്രിതത്തില്‍ മുക്കിയ സ്വര്‍ണംകൊണ്ട് നാവില്‍ ‘ഓം’ എന്നെഴുതണം. തുടര്‍ന്ന് മൂര്‍ധാവില്‍ സ്പര്‍ശിച്ച് മന്ത്രം ജപിക്കണം. അതിനുശേഷം താലത്തില്‍ വിരിച്ച അക്ഷതത്തില്‍ കുട്ടിയുടെ വലതുകൈവിരല്‍കൊണ്ട് ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’, ‘അവിഘ്നമസ്തു’ ‘ഓം സരസ്വതൈ നമഃ, ‘അ, ആ, ഇ, ഉ, എ, ക, ച, ട, ത, പ, ക്ഷ’ ഇത്രയും എഴുതി ഉച്ചരിപ്പിക്കാന്‍ ശ്രമിക്കണം.
തുളസീദളം ചേര്‍ത്ത കൈയാല്‍ അനുഗ്രഹിക്കുകയും ഒരു നാണയം വെറ്റിലയും അടയ്ക്കയും ആചാര്യന് സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് വിദ്യാരംഭത്തിലെ അനുഷ്ഠാനം. ഇത്തരത്തില്‍ വിപ്രന്മാരാണ് എഴുത്തിനിരുത്തേണ്ടത്. അല്ലാതെ പേരുകേട്ട വ്യക്തികളല്ല. പ്രശസ്തിമാത്രം നോക്കി എഴുത്തിനിരുത്തിയാല്‍ ദോഷംപോലുമുണ്ടാവാം.” ആചാര്യ ഗോപാലകൃഷ്ണ വൈദിക്കിന്റെ ഈ അഭിപ്രായം ഹൈന്ദവ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ മനസ്സിലാക്കണം. തങ്ങളുടെ കുട്ടിയ ആര് എഴുത്തിനിരുത്തണമെന്ന് അവരവര്‍ ചന്തിക്കണം.
മതേതരത്വത്തിന്റെ പേരില്‍ വിദ്യാരംഭചടങ്ങില്‍ ഭേദഗതിവരുത്താനല്ല, നിലവിലുള്ള വൈദിക ചടങ്ങ് ആചരിക്കാന്‍ ജനമനസ്സുകളെ പ്രരിപ്പിക്കാനാണ് രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ഇതരമതസ്ഥരും ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: