അര്‍ജുന, നീ അജ്ഞാനത്തില്നിന്നുണ്ടായ മഹാപാപങ്ങളും ഉപപാപങ്ങളും ചെയ്തുചെയ്ത്, നിലയില്ലാത്തതും മറുകരകാണാന്‍ കഴിയാത്തതുമായ സമുദ്രമായിത്തീര്ന്നിട്ടുണ്ടെന്ന് സങ്കല്‍പ്പിക്കുക. (അങ്ങനെ സംഭവിച്ചിട്ടില്ല). മാത്രമല്ല, ഈ ലോകത്തിലെ മുഴുവന്‍ ആളുകളും ചെയ്ത പാപങ്ങള്‍ നീ ഒറ്റയ്ക്ക് ചെയ്തിട്ടുണ്ടെന്നു സങ്കല്‍പ്പിക്കുക. അങ്ങനെ നീ എല്ലാ പാപികളെക്കാളും ശ്രേഷ്ഠനായി (പാപകൃത്തമഃ) എന്നു വെയ്ക്കുക. എന്നാലും മറുകര എത്താന്‍ വഴിയുണ്ട്.
സമര്‍ത്ഥനായ നീന്തല്ക്കാരനായാല് പോലും സമുദ്രത്തില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ വന്നുചേരും. അപ്പോള്‍ ഭഗവത്തത്ത്വ വിജ്ഞാനം നേടിയ ആചാര്യന്മാര് ഉപദേശിച്ചുതന്ന ജ്ഞാനമാകുന്ന തോണി ഉപയോഗിച്ച് വേഗത്തില്‍തന്നെ മറുകര എത്തിച്ചേരാം.
ഹനുമാന്റെ സമുദ്രലംഘനംപോലെ
രാമായണത്തില്‍ ശ്രീ ഹനുമാന് ആദ്യം സമുദ്രം ചാടിക്കടന്ന് മറുകര എത്താന്‍ പ്രയാസമാണെന്നു തോന്നിയിരുന്നു. പിന്നീട് ഗുരുതുല്യനായ ജാംബാവാന്റെ ഉദ്ബോധനവും രാമനാമാങ്കിതമായ മോതിരത്തിന്റെ പ്രഭാവവുംകൊണ്ട് സമുദ്രം തരണംചെയ്യാനും സാധിച്ച സംഭവം ഇവടെ ഉദാഹരിക്കാവുന്നതാണ്.
പുണ്യസമുദ്രവും വിഘ്നംതന്നെ
മോക്ഷം ആഗ്രഹിക്കുന്ന മനുഷ്യന് പാപസമുദ്രംപോലെ പുണ്യസമുദ്രവും വിഘ്നം സൃഷ്ടിക്കും. ധര്മ്മശാസ്ത്രാനുസൃതമായി ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് കിട്ടുന്ന ഫലം ഈ ലോകത്തിലേയോ സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളിലേയോ സുഖങ്ങളാണല്ലോ. മുമുക്ഷുവിന്റെ മനസ്സ് ആ സുഖഭോഗങ്ങളിലേക്ക് ഓടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു-
”ധര്‍മ്മംഃ അപി ഇഹമുമുക്ഷോ
പാപം ഉച്യതേ”
(ധര്‍മ്മാനുഷ്ഠാനവും മുമുക്ഷുവിന് പാപംതന്നെ എന്നു പറയാം)
ഭഗവത്തത്ത്വജ്ഞാനം അഗ്നിയെപ്പോലെയും പ്രവര്‍ത്തിക്കുന്നു
(4-37)
തോണിയില്‍ കയറി സമുദ്രത്തിന്റെ മറുകര എത്താന്‍ തുടങ്ങുന്ന വ്യക്തി എത്രകാലം കഴിഞ്ഞാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുക? അതിനിടയില്‍ കടലിലെ കോളിളക്കത്തില്പ്പെട്ടുപോയെങ്കിലോ? ഈ സംശയങ്ങള്‍ക്കു മറുപടിയാണ് ഈ ശ്ലോകം.
ജ്ഞാനം അഗ്നിയെപ്പോലെ പ്രവര്‍ത്തിക്കും. വിറകുകൂമ്പാരത്തിന് തീകൊളുത്തിയാല്‍, ക്ഷണനേരംകൊണ്ട് വിറക് ഭസ്മമായിത്തീരും. അതുപോലെ ഭഗവതാരാധനയാകുന്ന അഗ്നി പുണ്യ-പാപകര്മങ്ങളാകുന്ന വിറകുകൂമ്പാരത്തില് കൊളുത്തുക. അതോടുകൂടി ഭഗവാന്റെ രൂപധ്യാനം, നാമകഥാകീര്ത്തനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍കൊണ്ട് വീശി എരിക്കുകയും ചെയ്യുക. എങ്കില്‍ പുണ്യപാപകര്‍മ്മങ്ങളെ നിശ്ശേഷം നശിപ്പിക്കാം.
പുണ്യപാപകര്‍മ്മങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് പല അവസ്ഥകളുമുണ്ട്. അവ ഫലലോഭയാവസ്ഥ നേടിക്കഴിഞ്ഞ അവസ്ഥ, വരാനിരിക്കുന്ന അവസ്ഥ എന്നിവയാണ്. പരമാത്മാവായ ഭഗവാനും ജീവാത്മാക്കളും തമ്മിലുള്ള പരസ്പരബന്ധം പൂര്‍ണമായി ബോധതലത്തില്‍ ഉറച്ചാല്‍ എല്ലാതരത്തിലും തലത്തിലുമുള്ള കര്‍മ്മങ്ങള്‍ നിശ്ശേഷം നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: