ശബരിമല: ശബരിമല മേല്‍ശാന്തിയായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തെക്കുംപറമ്പത്ത് മനയില്‍ ടി.എം.ഉണ്ണിക്കൃഷ്ണന് നമ്പൂതിരി (43)യേയും മാളികപ്പുറം മേല്‍ശാന്തിയായി ചങ്ങനാശ്ശേരി വാഴപ്പള്ളി പുതുമന ഇല്ലത്ത് എം.ഇ. മനു നമ്പൂതിരി (മനുകുമാര്‍ 39) യേയും തെരഞ്ഞെടുത്തു. ഉഷ:പൂജയ്ക്ക് ശേഷം നടന്ന ആദ്യനറുക്കെടുപ്പില്‍ ഇരുവര്‍ക്കും ദേവനിയോഗം ലഭിച്ചു.
ഹൈക്കോടതി സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് പട്ടികയിലെ പേരുകള്‍ എഴുതി വെള്ളിക്കുടത്തിലിട്ടു. മേല്‍ശാന്തി എന്നെഴുതിയ ഒരു നറുക്കും ബാക്കി ഒന്നുമെഴുതാത്ത 14 നറുക്കുകളും മറ്റൊരു വെള്ളിക്കുടത്തിലുമിട്ട് തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലില്‍ പൂജിച്ച ശേഷമാണ് നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിലെ നവനീത് വര്‍മ്മ ആദ്യം എടുത്ത നറുക്കില്‍ ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ പേരും രണ്ടാമത്തെകുടത്തില് നിന്നെടുത്ത നറുക്കില്‍ മേല്‍ശാന്തി എന്ന കുറിപ്പും ഉണ്ടായിരുന്നു.
തുടര്‍ന്ന് മാളികപ്പുറത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പ്. പന്തളം കൊട്ടാരത്തിലെ ലാവണ്യ എന്ന ബാലികയാണ് നറുക്കെടുത്തത്. ആദ്യ നറുക്കില്‍ മനു നമ്പൂതിരി മേല്‍ശാന്തിയായി.
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ മേല്‍ശാന്തിയാണ് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി. കാറല്‍മണ്ണ തെക്കുംപറമ്പത്ത് മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ആതൃശ്ശേരി മനയ്ക്കല്‍ ആര്യ അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഗുരുവായൂരില്‍ മുന്‍ മേല്‍ശാന്തിയാണ്. തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക എളമ്പുലക്കാട് മന നിജ ഭാര്യ. വിദ്യാര്‍ത്ഥികളായ ദേവനാരായണന് (ചെര്‍പ്പുളശ്ശേരി ജിവിഎച്ച്എസ്എസ്), ദേവരാമന് (കാറല്‍മണ്ണ എന്എന്എന്എംയുപി സ്കൂള്‍) മക്കള്‍.
മനു നമ്പൂതിരി ചങ്ങനാശേരി കാവില്‍ ഭഗവതിക്ഷേത്രം മേല്‍ശാന്തിയാണ്. എരുമേലി, കൊട്ടാരക്കര, പമ്പ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. പുതുമന ഇല്ലത്ത് പരേതനായ ഈശ്വരന് നമ്പൂതിരിയുടെയും സരസ്വതി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ശ്രീചിത്ര, മക്കള്‍: ഈശ്വര്ദേവ്, ഗായത്രി ദേവി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ് തറയില്‍, കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ബോര്‍ഡ് സെക്രട്ടറി വി.എസ.് ജയകുമാര്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്കി. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, എം.ആര്. സുരേഷ് വര്‍മ്മ, ആര്. കേരള വര്‍മ്മ എന്നിവര്‍ പന്തളം കൊട്ടാരം പ്രതിനിധികളായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: