കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലക്സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി കപ്പല്‍ അധികൃതര്‍ കോടതിയില്‍ കെട്ടിവയ്ക്കണം.
ഉടമകള്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യമെങ്കില്‍ ക്യാപ്റ്റനെയും ജീവനക്കാരെയും കോടതിയില്‍ ഹാജരാക്കണമെന്നും ഉപാധി വച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകൊടുക്കണമെന്ന ഉടമകളായ ഡോള്‍ഫിന്‍ ടാങ്കേഴ്സ് ലിമിറ്റഡിന്റെ ഹര്‍ജിയിലാണു കോടതി ഉത്തരവ്.
നേരത്തേ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ കപ്പല്‍ വിട്ടു നല്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിടിച്ചെടുത്ത തോക്കാണോ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നും ആയുധത്തില്‍ തിരിമറി നടന്നിട്ടില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. തിരിമറി നടന്നതായി കണ്ടെത്തിയാല്‍ കപ്പല്‍ വീണ്ടും പരിശോധിക്കേണ്ടിവരും. ഇക്കാരണത്താലാണ് പരിശോധനാ വിവരം അറിയുംവരെ കപ്പല്‍ വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ബുധനാഴ്ച അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വ്യത്യസ്തമായ നിലപാടാണു സ്വീകരിച്ചത്. മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോധന പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കപ്പല്‍ കൊച്ചി തുറമുഖത്ത് അനിശ്ചിതമായി കിടക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നു കപ്പല്‍ ഉടമസ്ഥര്‍ കോടതിയെ അറിയിച്ചു. ഇതൊക്കെ പരിഗണിച്ചാണ് കപ്പല്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: