ഞാന്‍ സന്തുഷ്ടനാണ്, സംതൃപ്തനാണ് എന്നുപറയുന്ന ആരെയും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനി സാധിക്കുമെന്നു തോന്നുന്നുമില്ല. പരാതിയും പരിഭവവുമൊഴിഞ്ഞ സമയമില്ല. ഒന്നുകൊണ്ടും തൃപ്തമാകാത്ത മനസ്സാണിതിനു കാരണം. കവി പാടിയതുപോലെ,
ഒന്നു ലഭിച്ചാല്‍ നൂറിന് മോഹം
നൂറിനെ ആയിരമാക്കാന്‍ ദാഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതിലളവുണ്ടാമോ!
സമുദ്രത്തില്‍ തിരമാലകളെന്നപോലെ മോഹങ്ങള്‍ ഒന്നിനുപുറകെ ഒന്നെന്നമട്ടില്‍ മനസ്സിലുണ്ടായിക്കൊണ്ടിരിക്കും. അവയില്‍ ഒരെണ്ണം സഫലമാവാതെ വന്നാല്‍ നിരാശയുണ്ടാവും. ഇത്രയുമൊക്കെ കാട്ടിയല്ലോ എന്നു സമാധാനിക്കുവാന്‍ നാം പഠിച്ചിട്ടില്ല. എല്ലാ മോഹങ്ങളും സാധിച്ചാല്‍ ലോകം എത്ര വ്യത്യസ്തമായിരുന്നേനേ എന്ന് തിരിച്ചറിയുവാനുമാവുന്നില്ല. മമതയാണിതിനു കാരണം.
എല്ലാം എന്റേതാണ്, എനിക്കുവേണ്ടിയാണ് എന്ന തോന്നലാണ് മമത. ഞാന്‍, എന്റെ ഭാര്യ, എന്റെ മക്കള്‍, എന്റെ കുടുംബം എന്നതിനപ്പുറമൊരു ലോകമുണ്ടെന്നു നാമോര്‍ക്കാറില്ല. സൂര്യനുദിക്കുന്നതും കാറ്റുവീശുന്നതും മറ്റുള്ള ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമെല്ലാം എനിക്ക് വേണ്ടിയെന്ന തോന്നലിനെ സ്വാര്‍ത്ഥതയെന്നു വിശേഷിപ്പിക്കാം. മമതയും സ്വാര്‍ത്ഥതയും ഒരമ്മപെറ്റ മക്കളാണ്. മനുഷ്യന്റെ പ്രധാന ശത്രുക്കളില്‍ ഇവ രണ്ടുമുണ്ട്.
താനൊരു സമൂഹത്തിന്റെ ഭാഗമാണെന്ന കാര്യം ഓരോരുത്തരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കയ്യും തലയും കണ്ണും കാലുമൊന്നും ഞാനല്ല. ഇവയെല്ലാം ചേര്‍ന്നാലും ഞാനാവുന്നില്ല. ഇവയുടെയെല്ലാം ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ‘എന്നെ’ നിലനിര്‍ത്തുന്നത്. മനുഷ്യന്റെ അംഗങ്ങള്‍ പ്രവര്ത്തിക്കുന്നതവയ്ക്കുവേണ്ടിയല്ല. മാത്രവുമല്ല, ആര്‍ക്കോ എന്തിനോ വേണ്ടി ജോലിചെയ്ത് അവ തളരുകയും ചെയ്യുന്നു. കണ്ണുകഴയ്ക്കുന്നു, കാലുകഴയ്ക്കുന്നു, തലപെരുക്കുന്നു എന്നെല്ലാം നാം സാധാരണ പറയുന്നതാണ്. അവ ഓരോന്നും പ്രവര്‍ത്തിക്കുന്നത് നമ്മള് ‘ഞാനെ’ന്നു വിശേഷിപ്പിക്കുന്ന സമഗ്രതയ്ക്കുവേണ്ടിയാണ്. അതുപോലെ വ്യക്തിയുടെ പ്രവൃത്തി അവനുവേണ്ടി മാത്രമാവരുത്.
നാം സ്വന്തമാക്കുന്നത് മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. ആ ‘മറ്റുള്ളവര്‍’ ഇല്ലെങ്കില്‍ നമ്മളുമില്ല, ഞാനുമില്ല. സിനിമ കാണാനാളില്ലെങ്കില്‍ സൂപ്പര്‍താരങ്ങളും മെഗാതാരങ്ങളുമുണ്ടാവില്ല. ഉല്പന്നങ്ങള് വാങ്ങാനാളില്ലെങ്കില്‍ വ്യവസായ ഭീമന്മാരും വ്യവസായ സാമ്രാജ്യങ്ങളുമുണ്ടാകുമായിരുന്നില്ല. ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുകളുമില്ലെങ്കില് ബസ് മുതലാളിമാരുണ്ടാകുമായിരുന്നില്ല.
ഔന്നത്യങ്ങളില്‍, സുഖലോലുപതയില്‍ കഴിയുന്നവര്‍ ‘നിങ്ങളെങ്ങനെ നിങ്ങളായി’ എന്നു വല്ലപ്പോഴുമെങ്കിലും ആലോചിക്കണം. അങ്ങനെ ചെയ്താല്‍ പിന്നിട്ട വഴികളില്‍ പാവപ്പെട്ടവനേയും, അര്ദ്ധപട്ടിണിക്കാരനേയും, അദ്ധ്വാനിക്കുന്നവനേയും കാണാന്‍ സാധിക്കും. അവരെ എങ്ങനെ മറക്കുവാനാവും? പക്ഷേ, കനകസിംഹാസനങ്ങളിലിരിക്കുന്നവര് തങ്ങളെ അതിനര്ഹരാക്കിയവരെ മറക്കുന്ന കാഴ്ചയാണിന്നെവിടേയും. ഇതിനെ നന്ദികേടെന്നേ വിശേഷിപ്പിക്കാനാവൂ. ഇത് മനുഷ്യനെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഭൂഷണമല്ല.
സ്വാര്‍ത്ഥതയില്ലെങ്കില്‍ ജീവിതമില്ല. ചിന്തയുടെയും പ്രവൃത്തിയുടെയും അടിസ്ഥാനം അത് മാത്രമാകുന്നതാണ് അപകടം. നമ്മുടെ പ്രവൃത്തി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും കൂടിയാവണം. ‘ഇയാളെ നമുക്കാവശ്യമാണ്’ എന്ന് സമൂഹത്തെകൊണ്ട് പറയിപ്പിക്കുവാന്‍ സാധിച്ചാല്‍ അതില്പരം ധന്യതയെന്താണുള്ളത്. സമൂഹത്തിന്റെ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നയാള്‍ വ്യക്തിപ്രഭാവത്തിനുടമയായിത്തീരും.
വ്യക്തിത്വം എല്ലാവര്‍ക്കുമുണ്ട്; ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. വ്യക്തിപ്രഭാവം അപൂര്‍വം പേര്‍ക്കേ ഉള്ളൂ. അതു നേടുവാന്‍ സാധിച്ചാല്‍ ജന്മം സഫലമായെന്നാശ്വസിക്കാം. അതാവട്ടെ ഇനി നമ്മുടെ പ്രചോദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: