മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സായിഖേദ ഗ്രാമത്തിലെ സംഗീത അഹ്വാലെ ഒരു ശുചിമുറി നിര്‍മ്മിക്കുന്നതിന് തന്റെ മംഗല്യസൂത്രം വിറ്റു. ഛത്തീസ്ഗഢിലെ ധാംതാരി ജില്ലയിലെ കോട്ടാഭാരി ഗ്രാമത്തിലെ 104 വയസ്സുള്ള കുന്‍വര്‍ഭായി ഒരു ശുചിമുറി പണിയാന്‍ തന്റെ ആടുകളെ വിറ്റു. തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറി ഇല്ലെന്ന കാരണത്താല്‍ കോലാറസ് ബ്ലോക്കിലെ ഗോപാല്‍പുര ഗ്രാമത്തിലെ പ്രിയങ്ക തന്റെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് തിരിച്ചുപോയി.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഒരു മുസ്ലിം സ്ത്രീ തന്റെ പുത്രവധുവിന് ഒരു ശുചിമുറി സമ്മാനിച്ചു. ശുചിമുറികള്‍ ഇല്ലാത്ത വീടുകളില്‍നിന്ന് കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസ്സമ്മതിക്കുന്ന നിരവധി വാര്‍ത്തകള്‍ ഉണ്ട്. ഇവയിലെല്ലാംതന്നെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള പുതിയ ത്വരയ്ക്ക് സ്ത്രീകള്‍ മാര്‍ഗ്ഗം തെളിക്കുന്നു. കര്‍ണ്ണാടകത്തില്‍ തന്റെ ഗ്രാമമായ ഹലേനഹള്ളിയിലെ 80 കുടുംബങ്ങള്‍ക്കും ശുചിമുറി പണിയുന്നതുവരെ സ്കൂള്‍ കുട്ടിയായ ലാവണ്യ ഉപവാസ സമരം ഇരുന്നു. സ്വഛ്ഭാരതത്തിലേക്കുള്ള പരിഷ്ക്കരണത്തിന്റെ പുതിയ ഗതിമാറ്റത്തിന്റെ ചില ക്ഷണദര്ശനങ്ങള് മാത്രമാണിവ.
2014 ഒക്ടോബര്‍ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശുചിത്വ ഭാരത യജ്ഞം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം തുടക്കമിട്ട മാര്‍ഗ്ഗദര്‍ശിയായ സംരംഭങ്ങളിലൊന്നാണ്. വ്യത്തിയുള്ള ഭാരതത്തെ സൃഷ്ടിക്കുകയെന്നത് തീര്‍ച്ചയായും പുതിയ ആശയമല്ല, സമ്പൂര്‍ണ്ണ ശുചിത്വ ദൗത്യം, നിര്‍മ്മല്‍ ഭാരത് യജ്ഞം തുടങ്ങി സമാനമായ ശ്രമങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്രാവശ്യത്തെ വ്യത്യാസം ദൃഢനിശ്ചയത്തിന്റെയും നടപ്പാക്കലിന്റെയും ശക്തിയാണ്. ശുചിമുറികള്‍ ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിലാണ് ഊന്നല്‍. ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ എളുപ്പമാണ്. പക്ഷെ ആളുകളെക്കൊണ്ട് അവ ഉപയോഗപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണ്.
കൃത്യം 100 വര്‍ഷം മുമ്പ് വാരാണസിയിലെ ഹിന്ദു സര്‍വ്വകലാശാലയില്‍ സംസാരിക്കവേ രാജ്യത്തെ ശ്വോചനീയമായ ശുചീകരണ നടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ മഹാത്മാഗാന്ധി ഉയര്‍ത്തിയത് ആശ്ചര്യജനകമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഉടനീളം താന്‍ കണ്ട കാഴ്ചകള്‍ അദ്ദേഹത്തെ ഞെട്ടിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യത്തോളംതന്നെ പ്രധാനപ്പെട്ടതാണ് ശുചിത്വമെന്ന് ഗാന്ധി പറഞ്ഞു. കോളനി ഭരണത്തില്‍നിന്ന് 69 വര്‍ഷം മുമ്പ് ഭാരതത്തിന് മോചനം കിട്ടിയെങ്കിലും തുറസായ സ്ഥലങ്ങളിലെ അഴുക്കിന്റെയും മാലിന്യത്തിന്റെയും ശാപത്തില്‍നിന്ന് മോചനം ലഭിച്ചില്ല. അതിനാലാണ് പ്രധാനമന്ത്രി മോദി 2019 ആകുമ്പോഴേക്കും ഈ വിപത്തില്‍നിന്ന് രാജ്യത്തിന് മോചനം തേടിക്കൊണ്ട് ഒരു ദൗത്യത്തിന് തുടക്കമിട്ടത്.
യുഗങ്ങളായി ഭാരത സംസ്കാരവും ധര്‍മ്മചിന്തയും ആത്മാവിന്റെ നിര്മ്മലതയെക്കുറിച്ച് ഊന്നിപ്പറയാറുണ്ട്. വ്യക്തിഗതമായ മോക്ഷത്തിനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയ്ക്ക് ആത്മാവിന്റെ വിശുദ്ധി എന്ന ആശയം ചിന്താധാരകളുടെയും, പ്രകൃതിയുമൊത്ത് ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നതുള്‍പ്പെടെയുള്ള കര്‍മങ്ങളുടെയും ആകെത്തുകയാണ്. എമ്പാടുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍, തുറസായ സ്ഥലത്ത് വലിച്ചെറിയപ്പെടുന്ന ചവറുകള്‍, മാലിന്യവാഹികളായ നദികളും കനാലുകളും, അടയപ്പെട്ട ഓടകള്‍, വര്‍ദ്ധിച്ചുവരുന്ന ജല വായു മലിനീകരണം, വൃക്ഷ-വന നശീകരണം എന്നിവയൊന്നും ആത്മാവിന്റെ വിശുദ്ധിയാല്‍ പ്രചോദിതമായ നിര്‍മ്മല ജീവിതത്തിന് ഉചിതമല്ല.
ജനങ്ങളുടെ ചിന്തകളും പ്രവൃത്തികളും നവീകരിക്കുന്നതിലൂടെ ആത്മാവും പ്രകൃതിയുമായുള്ള സ്വരചേര്‍ച്ച പുനഃസ്ഥാപിക്കുന്നതിനാണ് സ്വഛ് ഭാരത് ദൗത്യം ലക്ഷ്യമിടുന്നത്. അതിന് സാമൂഹിക, സാമ്പത്തിക, മാനസിക തലങ്ങളുണ്ട്. ശീലങ്ങളുടെ രൂപാന്തരത്തിലൂടെയും, ഏവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനത്തിലൂടെയുമാണ് ഇത് നടപ്പിലാക്കുന്നത്.
ശുചിത്വ ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലെ രണ്ട് സുപ്രധാന ഘടകങ്ങള്‍ തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്ജ്ജവും, ഖര-ദ്രാവക മാലിന്യ സംസ്ക്കരണവുമാണ്. ഇതില്‍ ആദ്യത്തേത് നഗര ഗ്രാമപ്രദേശങ്ങളുടെ പൊതുവായ ആശങ്കയാണെങ്കില് രണ്ടാമത്തേത് നഗര പ്രദേശങ്ങളിലെ മുഖ്യആശങ്കയാണ്. മോശപ്പെട്ട ശുചിത്വ പരിപാലനംമൂലം ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും, അതുവഴി ലഭിക്കുന്ന അസുഖംമൂലം പാവപ്പെട്ടവര്‍ക്കുണ്ടാവുന്ന സാമ്പത്തിക ബാദ്ധ്യതകളും കണക്കിലെടുക്കുമ്പോള്‍ വെളിമ്പ്രദേശ വിസര്‍ജ്ജനമുക്ത ഭാരതം ഉറപ്പാക്കുകയെന്നത് ഏറ്റവും വലിയ ആവശ്യമാണ്.
ശുചിമുറികള്‍ ഉപയോഗിക്കുന്ന ശീലം, ചവറുകള്‍ വലിച്ചെറിയാതിരിക്കല്‍, ഉറവിടത്തില്‍തന്നെ ഖരമാലിന്യം വേര്‍തിരിക്കല്‍, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകഴുകല്‍, താമസ സ്ഥലങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പെടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്. ഇത് എല്ലാ പൗരന്മാരുടെയും പൊതുവായ ഉത്കണ്ഠയായി മാറണം. ഈ സംവേദനക്ഷമതയാണ് ഇപ്പോഴത്തെ സ്വഛ് ഭാരതത്തിന്റെ വിജയം. തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസര്ജ്ജനമെന്നത് ആത്മാഭിമാനത്തിന്റെ വ്യക്തമായ നിഷേധമെന്നത് മാത്രമല്ല, അസന്തുലിത വികസനത്തിന്റെ നിദര്‍ശനവുമാണ്.
നിവൃത്തികേടുകൊണ്ടാണ് ഇത് ഒരു ശീലമായി മാറുന്നത്. മറ്റെന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ തുറസായ സ്ഥലത്ത് വിസര്‍ജ്ജനം നടത്താന്‍ ആരും ഇഷ്ടപ്പെടില്ല. അതിന് ഒരുതരത്തിലുമുള്ള നീതികരണവുമില്ല. നഗരപ്രദേശങ്ങളിലാണ് ഈ കൊടിയ അന്യായം കൂടുതലായിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 85,000 ഗ്രാമങ്ങളും 141 നഗരങ്ങളും വെളിമ്പ്രദേശ വിസര്‍ജ്ജനരഹിതമായി എന്നത് ഏറെ സന്തോഷകരമാണ്. ശുചിത്വ ഭാരത ദൗത്യത്തിന് തുടക്കമിട്ടതിനുശേഷം ഇതുവരെ രണ്ട് കോടിയിലധികം ശുചിമുറികള്‍ ഗ്രാമീണ മേഖലകളിലും, 25 ലക്ഷത്തിലധികം നഗരപ്രദേശങ്ങളിലും നിര്‍മ്മിച്ചു.
പതിയെയുള്ള തുടക്കത്തിനുശേഷം ശുചിത്വഭാരത ദൗത്യത്തിന് ഗതിവേഗം കൈവന്നു കഴിഞ്ഞു. മോശപ്പെട്ട ആരോഗ്യത്തിന്റെ വിപത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് അടുത്ത മൂന്ന് വര്‍ഷംകൂടി ഇത് തുടരും. 2019 ല്‍ ഭാരതത്തിന് ലോകത്തിനായി നല്കാന് കഴിയുന്ന ഏറ്റവും പരമമായ സാക്ഷ്യമായിരിക്കും ശുചിത്വ ഭാരതം.
ശുചിത്വ ദൗത്യം സര്‍ക്കാര്‍ പരിപാടി എന്നതിനുപകരം ജനകീയ മുന്നേറ്റമായി മാറുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ആദ്യദിനത്തില്‍ തന്നെ പ്രധാനമന്ത്രി എന്നോട് പറഞ്ഞിരുന്നു. ഇതിലേക്കായി ഞങ്ങള്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. ഈ ബഹുജന പ്രചാരണ പരിപാടിയില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി. ശുചിത്വ ഭാരത യജ്ഞത്തില്‍, ഇന്ന് ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിവിധതലങ്ങളിലെ പ്രതിനിധികള്‍, വ്യവസായ സംഘടനകള്‍, ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ജനപ്രീതി ആര്‍ജ്ജിച്ചവര്‍ എന്നിവരൊക്കെ പങ്കാളികളാണ്.
ആത്മാവിന്റെ വിശുദ്ധിയെക്കുറിച്ചുള്ള ഭാരത മൂല്യങ്ങളെയും ശുചിമുറികള്‍ നിര്‍മ്മിക്കാനായി കുടുംബത്തിലെ വരുമാനം ചെലവഴിക്കാന്‍ ജനങ്ങളെയും, ബഹുജന പിന്തുണയാര്ജിക്കുന്ന ശുചിത്വ പ്രസ്ഥാനത്തെയും കണക്കിലെടുക്കുമ്പോള്‍ ശുചിത്വഭാരതമെന്നത് വിദൂര സ്വപ്നമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: