സ്വന്തക്കാരെയും ബന്ധുക്കളെയും വിവിധവകുപ്പുകളില്‍ തിരുകി കയറ്റിയ പ്രശ്നം വ്യവസായ മന്ത്രിയുടെ രാജിയോടെ തീരുന്നില്ല. നാലുമാസത്തിനിടയില്‍ നടത്തിയ രണ്ടായിരത്തോളം നിയമനങ്ങളില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ക്കും പങ്കുണ്ട്. ഇ.പി.ജയരാജന് നിയമനക്കാര്യത്തില്‍ ചിറ്റപ്പനാണെങ്കില്‍ മൂത്തപ്പനാണ് മുഖ്യമന്ത്രി.
പാര്‍ട്ടിയുടെ നിര്‍ദ്ദേശവും നിര്‍ബന്ധവുമാണ് നിയമനത്തിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍പോലും മന്ത്രിക്ക് സ്വതന്ത്രാവകാശമില്ലെന്നിരിക്കെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്ര പ്രധാനസ്ഥാനങ്ങളിലെ നിയമനം മുഖ്യമന്ത്രിയോ മന്ത്രിസഭയോ അറിയാതെ എന്ന് പറഞ്ഞാല്‍ അത് ഉത്തരമല്ല. ഉത്തരവാദപ്പെട്ടവര്‍ അറിയാതെ നിയമനം നടക്കുന്നുവെങ്കില്‍ ഉത്തരവാദിത്വബോധമില്ലെന്നാണ് വ്യക്തമാവുന്നത്.
അങ്ങനെയുള്ളവര്‍ എങ്ങനെ ഉത്തമഭരണാധികാരിയാകും. ഇടതുഭരണത്തില്‍ മുഖ്യമന്ത്രി അറിയാതെ നിയമനം നടന്നു എന്നവാദം അവിശ്വനീയമാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനത്തിന് വ്യക്തമായ മാനദണ്ഡമുണ്ട്. നിയമനം നടത്താന്‍ സംവിധാനവുമുണ്ട്.
എല്ലാ വ്യവസ്ഥകളും പാലിച്ചാണ് നിയമനം നടത്തിയതെന്ന ഇ.പി.ജയരാജന്റെ നിയമസഭാ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനെതിരായ കുറ്റപത്രമാണ്. യോഗത്തില്‍ ജയരാജന് തെറ്റുസമ്മതിച്ചു എന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിന് നേര്‍വിപരീതമാണ് നിയമസഭ കേട്ടത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിയമനമെന്ന് ജയരാജന് പറയുമ്പോള്‍ മറിച്ചൊരു വാക്ക് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല.
നിയമസഭയില്‍ ജയരാജന് പറഞ്ഞതാണ് സത്യമെങ്കില്‍ ആദ്യം രാജിവയ്ക്കേണ്ടത് പിണറായി വിജയനാണ്. നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാന്‍ മുഖ്യമന്ത്രിയാണ് അനുവാദം നല്‍കിയിട്ടുള്ളത്. വിജിലന്‍സ് പരിശോധയ്ക്ക് റിയാബ് നിര്‍ദ്ദേശിച്ച 18 പേരുകാരില്‍ നടപടിക്രമം പാലിച്ചത് ആറുപേരുടെ കാര്യത്തിലാണ്.
ബാക്കിയെല്ലാം പുറംവാതില്‍ നിയമനമാണ്. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൈയും കാലും പിടിച്ച് ജയരാജന്റെ രാജി എഴുതിവാങ്ങിയത്. രാജിവച്ച ജയരാജന് നടത്തിയ നിയമസഭയിലെ പ്രസ്താവന മാഫിയകളെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നതാണ്. എല്ലാ മാഫിയകളുടെയും കൂട്ടുകാരനായ ജയരാജന് മന്ത്രിയായിരിക്കേണ്ടത് മാഫിയകളുടെയും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെയും ആവശ്യമാണ്.
മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ മാധ്യമങ്ങളെ പുകഴ്ത്തിയ മുഖ്യമന്ത്രിയുടെ തൊട്ടുപിന്നില്‍നിന്ന് മാധ്യമങ്ങളെ പുലഭ്യം പറയുമ്പോള്‍ ഒന്നുതിരിഞ്ഞുനോക്കാന്‍ പോലും പിണറായി വിജയന് തോന്നിയില്ല. പിണറായിക്ക് ‘പൂമാലയണിച്ച്’ ജയരാജന് പ്രസംഗം നടത്തിയത് എക്കാലവും തന്റെ രക്ഷകനെ തിരിച്ചറിയുന്നതുകൊണ്ടാണ്. സാന്റിയാഗോ മാര്ട്ടിന് കേസ്, ചാക്ക് കേസ്, ലിസ് കേസ്, ദേശാഭിമാനി ഭൂമിക്കേസ്, ഇ.കെ.നായനാര്‍ ഫുട്ബോള്‍ വിവാദം എന്നിവയെല്ലാം ഉണ്ടായപ്പോഴും ജയരാജനെ താങ്ങിയ പിണറായിയെ തുണക്കാനാണ് ജയരാജന് ഈ രാജിയെ ഉപയോഗിച്ചത്.
ജയരാജന്റെ ബന്ധുവും പിണറായിയുടെ വിശ്വസ്തയുമായ പി.കെ.ശ്രീമതിയുടെ മകന് പഠനത്തോടൊപ്പം പാര്‍ട്ടിക്കായി പടവെട്ടുകയോ പദവിയിലിരിക്കാന്‍ യോഗ്യതനേടുകയോ ചെയ്തിട്ടില്ല. കേന്ദ്രക്കമ്മറ്റിയുടെ ബലത്തിലാണ് മൂവരും പ്രവര്‍ത്തിച്ചത്. ഒരു കേസില്‍ മാത്രം മൂന്നു കേന്ദ്രനേതാക്കളും പ്രതികൂട്ടത്തിലാണ്.
മന്ത്രിയായി 142 ദിവസം തികയുംമുമ്പ് രാജിവയ്ക്കേണ്ടിവരുന്നത് നാണംകെട്ട സംഭവമാണെന്ന് നാടെങ്ങും വിലയിരുത്തുമ്പോള്‍ രാജി മാതൃകാനിലപാടെന്ന് അവകാശപ്പെടുന്നത് ലജ്ജാകരമാണ്. രാജ്യത്തിനുവേണ്ടിയാണത്രേ ജയരാജന് ബന്ധുവിനെ നിയമിച്ചത്.
സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്റെ നടപടി ന്യായീകരിക്കാന്‍ ജയരാജന് ശ്രമിച്ചെങ്കിലും രാജിയല്ലാതെ മറ്റൊന്നും പറയേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചപ്പോഴാണ് രാജിയിലേക്കെത്തിയത്. ജയരാജന് സ്വന്തം നിലയ്ക്കും പാര്‍ട്ടിക്കുവേണ്ടിയുമാണ് സ്വജനപക്ഷപാതവും അഴിമതിയും നടത്തിയത്. ഒട്ടുമിക്ക പാര്‍ട്ടി നേതാക്കളുടെ മക്കളോ മരുമക്കളോ ഭാര്യയോ ഭാര്യബന്ധുക്കളോ അനധികൃത സ്ഥാനത്തെത്തിയെങ്കില്‍ അത് ജയരാജന് തേടിപ്പിടിച്ച് നിയമിച്ചതല്ല.
നിയമനങ്ങളെ ജയരാജന് ന്യായീകരിക്കുകയും പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും തന്റെ ബന്ധുക്കള്‍ ഉണ്ടായിരിക്കാമെന്നു പറയുകയും ചെയ്തത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ കോളിളക്കമാണുണ്ടാക്കിയത്. ജയരാജന്റെ ബന്ധുക്കള്‍ രാജിനല്‍കിയെങ്കിലും മറ്റ് നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനത്ത് തുടരുകയാണ്.
നായനാരുടെ മകള്‍ ഉഷയുടെ മകന് സൂരജ് കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോയില്‍ എംഡി സ്ഥാനം ഒഴിഞ്ഞില്ല. ആനത്തലവട്ടം ആനന്ദന്റെ മകനും, കോലിയക്കോട് കൃഷ്ണന് നായരുടെ മകന് ഉണ്ണികൃഷ്ണനും കിന്‍ഫ്രയില്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തിരിക്കുന്നു. പി. ഗോവിന്ദപിള്ളയുടെ മകളും വി. ശിവന്‍കുട്ടിയുടെ ഭാര്യയുമായ ആര്. പാര്‍വതി പിഎസ്സി അംഗമായതും ഈ കാലയളവിലാണ്.
സ്വന്തക്കാരെയും ബന്ധുക്കളെയും പ്രതിഷ്ഠിച്ചശേഷം താനൊന്നുമറിഞ്ഞില്ലെന്ന് ഭാവിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അറിഞ്ഞുകൊണ്ടുതന്നെയാണ് ജയരാജന് നടത്തിയ നിയമനങ്ങള്‍. എല്ലാം പാര്‍ട്ടി അറിഞ്ഞുകൊണ്ടേ നടക്കാറുള്ളൂ. അറിഞ്ഞില്ലെന്ന വാദം കൂട്ടുത്തരവാദിത്തമില്ലെന്നാണ് വ്യക്തമാക്കുന്നത്. നിയമനകാര്യത്തില്‍ മുഖ്യമന്ത്രിയാണ് വില്ലനെങ്കില്‍ ജയരാജന് ഇടനിലക്കാരന്. തുല്യപങ്കാണ് ഇവര്ക്കുള്ളതെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: