കൊച്ചി: വേനലിനെത്തുടര്ന്നുണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ മഴപ്പൊലിമ പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിളിച്ചുചേര്‍ത്ത വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എല്ലാ നിയോജക മണ്ഡലത്തിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രത്യേകമായി തയാറാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. പ്രധാന ജലസ്രോതസുകളിലൊന്നായ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. കുടിവെള്ളം, കൃഷി എന്നിവയ്ക്കായി ഫണ്ട് ഉടന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇതിനായുള്ള ഫണ്ടിന് ജില്ലാ കളക്ടര്‍ സര്‍ക്കാരിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗങ്ങളില്‍ നേരിടുന്ന കടുത്ത ജലക്ഷാമം പരിഹരിക്കുന്നതിന് ചൂണ്ടിയില്‍ ചെക്ക്ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യും. തുതിയൂരില്‍ റോഡ് വികസിപ്പിക്കുന്നതിനായി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചുകൊടുക്കണമെന്നു വാട്ടര്‍ അതോറിറ്റിക്കും റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപിക്കും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികള്‍ വേനലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡിസാസ്റ്റര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബു, ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് ബീന ആനന്ദ്, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, കെഎസ്ടിപി, കെഎസ്ഇബി ഉള്‍പ്പെടെ മറ്റ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: