ഇരിക്കൂര്‍: ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡ് വീണ്ടും തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്കരമായി. ആഴ്ചകള്‍ക്ക് മുന്നേ പിഡബ്ല്യൂഡിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ റോഡ് വീണ്ടും തകരുകയായിരുന്നു. മാസങ്ങളായി തകര്‍ന്ന റോഡിലൂടെ വാഹനങ്ങളുടെ യാത്ര ദുഷ്കരമായതിനെ തുടര്‍ന്ന് ഈ റൂട്ടിലുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഡബ്ല്യുഡി അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തിയത്. വീണ്ടും റോഡ് തകര്‍ന്നതോടെ നവംബര്‍ 1 മുതല്‍ ബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് ബസ് ഉടമസ്ഥര്‍. ഇരിക്കൂര്‍-ബ്ലാത്തൂര്‍ ഒമ്പത് കിലോമീറ്റര്‍ റോഡ് റീ-ടാറിങ്ങിനായി പത്ത്കോടി രൂപയോളം അനുവദിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം പണി അനിശ്ചിതമായി നീളുകയായിരുന്നു. പതിനഞ്ചോളം ബസ്സുകള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇരിക്കൂറില്‍ നിന്നും പയ്യാവൂര്‍, കാഞ്ഞിലേരി, ഊരത്തൂര്‍, മഞ്ഞാങ്കരി, ഇരിക്കൂര്‍ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. വി.കെ.ജി.ഊരത്തൂര്‍, എം.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: