കേരളത്തില്‍ സ്ത്രീകള്‍ ചൂഷണവിധേയരാണ്. അവര്‍ക്കെതിരെ ലൈംഗികാതിക്രമവും മാനഭംഗപ്പെടുത്തലുകളും മാനസികപീഡനവും സ്ത്രീധന പീഡനവും നടക്കുന്നുണ്ട്.അമേരിക്കയില്‍ 900,000 പുരുഷന്മാരാണത്രെ പീഡിതരാകുന്നത്. വൈകാരികമായി സ്ത്രീകള്‍ പുരുഷന്മാരെക്കാള് ക്രൂരരാണ്. ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ പെരുകിവരികയാണ്.
ഗാര്ഹികപീഡനക്കേസുകളില്പോലും 40 ശതമാനം കേസുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ളതാണ്. 400,000 സ്ത്രീകള്‍ പ്രതിവര്‍ഷം പീഡിതരാകുമ്പോള്‍ 400,000 പുരുഷന്മാരും ഗാര്ഹികപീഡനത്തിരയാകുന്നുവത്രെ. സ്ത്രീകള്‍ പുരുഷന്മാരെ തല്ലുകപോലും ചെയ്യുന്നത് അവര്‍ തിരിച്ചുതല്ലുകയില്ലെന്ന തിരിച്ചറിവിലാണത്രെ. എന്നാലും ജി-20 രാജ്യങ്ങളില്‍ ഭാരതമാണ് സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ സ്ഥലം. എന്‍സിആര്‍ബി കണക്ക് പറയുന്നത് സ്ത്രീപീഡനങ്ങള്‍ കൂടുന്നുവെന്നും അതില്‍ 7.1 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ടെന്നുമാണ്. കേരളം ആണ്‍കുട്ടികളെ ആഗ്രഹിക്കുന്ന സമൂഹമാണ്. അതിന് ഒരു പ്രധാനകാരണം സ്ത്രീധന സമ്പ്രദായമാണ്.
കേരളത്തിന്റെ വിരോധാഭാസം മലയാളികള്‍ ദേവിയെ പൂജിക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ലെതാണ്. ഒരു ദശകത്തില്‍ 12 ദശലക്ഷം പെണ്‍കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ക്കെതിരെ തുടരുന്ന ക്രൂരത ഇന്ന് സ്ത്രീകളെയും വൈരാഗ്യബുദ്ധിയുള്ളവരാക്കി മാറ്റുന്നു. കേരളത്തില്‍ 1000 പുരുഷന്മാര്ക്ക് 1084 സ്ത്രീകളാണുള്ളത്. ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുകയാണ്. ഒപ്പം ആത്മഹത്യാ നിരക്കും. 1992 മുതല്‍ 97 വരെ 41397 ആത്മഹത്യകള്‍ നടന്നിട്ടുണ്ടത്രെ. ആത്മഹത്യകള്‍ക്കുള്ള പ്രധാന കാരണം നിരാശാബോധമാണ്. 24 പേര് ഒരു ദിവസം ആത്മഹത്യചെയ്യുന്നു. 100 പേര് ആത്മഹത്യാശ്രമം നടത്തി പരാജിതരാകുന്നു.
കേരളത്തില്‍ ഭൗതികവാദം വര്‍ധിക്കുകയാണ്. ഗാര്‍ഹിക പീഡനം, ഭര്‍തൃമാതാ-പിതാക്കളുമായുള്ള വഴക്കുകള്‍, സാമ്പത്തിക പരാജയം, ദാരിദ്ര്യം, തൊഴിലില്ലായ്മ മുതലായവ ആത്മഹത്യകള്‍ക്ക് കാരണമാകും. ഇന്ന് കേരളത്തില്‍ വയോജനങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. ധനവാന്മാര് കൂടുതല്‍ ധനികരാകുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു.
സാക്ഷരതാ വര്‍ധനയും മാധ്യമങ്ങളോടുള്ള പ്രതിപത്തിയും, പൈങ്കിളികഥകളോടുള്ള താല്പര്യം, ടിവി സീരിയലുകളിലുള്ള അഡിക്ഷന് എല്ലാം സമൂഹമനഃസ്ഥിതിക്ക് മാറ്റം വരുത്തുന്നു. ഇപ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ക്രൂരരാണ്. കുഞ്ഞിനെപ്പോലും കൊല്ലുന്ന അമ്മമാരുള്ള സമൂഹമാണ്. കാമുകനുമായുള്ള ബന്ധം തുടരാന്‍ ഭര്‍ത്താവിനെ കൊല്ലാനും സ്ത്രീകള്‍ മടിക്കുന്നില്ല. കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.3 ലിറ്ററാണ്. ഇന്ന് സ്ത്രീകളും മദ്യപിക്കുന്നവരാണ്.
കേരളത്തില്‍ ബാല-ബാലികാ പീഡനങ്ങളും വര്‍ധിക്കുന്നു. ആത്മഹത്യകളില്‍ കേരളം ഭാരതത്തെക്കാള്‍ മൂന്നിരട്ടി മുന്നിലാണ്. 100 പേരെങ്കിലും ആത്മഹത്യക്ക് ശ്രമിക്കുന്നു. അവര്‍ 15-59 വയസിനിടയിലുള്ളവരാണ്. സര്‍ക്കാര്‍ ഇവരുടെ സഹായത്തിനായി പദ്ധതികള്‍ ഉണ്ടാക്കുമ്പോഴും വളരെപേര് ഇതില്‍ പങ്കാളികളാകുന്നില്ല. ഇന്ന് കേരളത്തിലെ സ്ത്രീകള്‍ വീര്‍പ്പുമുട്ടി കഴിയുന്നതിനാലാണ് അവരുടെ മനോനില തെറ്റി ക്രൂരരായി മാറുന്നത്. വേറെ മാര്‍ഗ്ഗങ്ങളില്ലാതെ ആത്മഹത്യയിലേക്ക് തിരിയുന്നവര്‍, വീട്ടിലെ പീഡനംമൂലം ആത്മഹത്യ ചെയ്യുന്നവര്‍. രാത്രികള്‍ കാളരാത്രികളാകുമ്പോള് സ്ത്രീകള്‍ക്ക് പേഴ്സണാലിറ്റി ഡിസ്ഓര്ഡര്, ഹൈപ്പര്‍ ടെന്‍ഷന്‍, ഷിസോഫ്രീനിയ തുടങ്ങിയവ ബാധിക്കുന്നു. കൗണ്‍സലിങ്ങിന് പോകുന്നവര്‍ക്ക് ഭ്രാന്താണെന്ന് സമൂഹം മുദ്രകുത്തുമെന്ന ഭയത്താല്‍ മനഃശാസ്ത്രജ്ഞരെ സമീപിക്കാറില്ല.
സ്ത്രീകള്‍ക്ക് മനോനില തെറ്റുന്നു എന്നതിന്റെ തെളിവല്ലേ 90-കാരിയായ കാന്‍സര്‍ബാധിത തന്നെ 60-കാരന് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന ആരോപണം ഉന്നയിച്ചത്? ഗാര്‍ഹിക സ്വസ്ഥത ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. മദ്യോപയോഗവും, കഞ്ചാവ് മുതലായ മയക്കുമരുന്നുപയോഗവും സമൂഹത്തിലെ സ്വസ്ഥത നശിപ്പിക്കുന്നു.
ഇന്ന് സീരീയലുകള്‍ സാംസ്കാരിക വിപത്തായി മാറുന്നത് അതില്‍ മുഗ്ധരായ സ്ത്രീകള്‍ അതിലെ സന്ദേശം ഉള്‍ക്കൊള്ളുന്നതിനാലാണ്. മനഃശാസ്ത്രജ്ഞര്‍ പറയുന്നത് സീരിയല്‍ അഡിക്ടുകള്‍ സംശയരോഗത്തിന് ഇരകളായി കുടുംബത്തിലെ സ്വസ്ഥത നശിപ്പിക്കുന്നു എന്നാണ്.
സീരിയലുകള്‍ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നത് തെറ്റായ സന്ദേശങ്ങളിലൂടെ മാത്രമല്ല, അതില്‍ മുഗ്ധരാകുന്ന സ്ത്രീകള്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നു. സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കും ചെവികൊടുക്കാതിരിക്കുന്നു. താന്‍ പ്രേമിക്കുന്നത് ശരിയാണോ എന്ന് അമ്മയോട് ചോദിക്കാന്‍ ഒരു കൗമാരക്കാരിക്ക് സന്ദര്‍ഭം കിട്ടാറില്ല.കണ്ണീര് സീരിയലുകളുടെ സ്ഥിരം പ്രമേയങ്ങള്‍ അമ്മായിയമ്മപ്പോരും, മരുമകളെ കുഴിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന അമ്മായിഅമ്മമാരും, അനിയന്റെ ഭാര്യയെ വലവീശിപ്പിടിക്കുന്ന ജ്യേഷ്ഠന്മാരും, കുടുംബഛിദ്രമുണ്ടാക്കുന്നവരുമെല്ലാമാകുമ്പോള് കാണുന്നവരുടെ സാഡിസ്റ്റ് മെന്റാലിറ്റി ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു.
കുടുംബകോടതികളില് എത്തുന്ന സ്ത്രീകള്‍ സീരിയല്‍ അഡിക്ടുകളാണെന്ന് കൗണ്‍സലിങ്ങില്‍ തെളിയുന്നു. വൃദ്ധര്‍ തങ്ങളുടെ സ്വത്ത് മക്കള്‍ തട്ടിയെടുത്ത് വഴിയാധാരമാക്കുമോ എന്നും, മരുമകള്‍ വിളമ്പുന്ന ഭക്ഷണത്തില്‍ വിഷമുണ്ടോ എന്നും മറ്റും ചിന്തിക്കുന്നവരാകുന്നു.
ഇന്ന് പ്രൈംടൈം വാര്‍ത്തകള്‍ സീരിയല്‍ അഡിക്ടുകള്ക്കന്യമാണ്. ‘ചിറ്റപ്പന്’ ജയരാജനെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തവര്‍. ഇതിന്റെയെല്ലാം പരിണിതഫലം ന്യൂജന്‍ പെണ്‍കുട്ടികള്‍ക്ക് ജനാധിപത്യബോധമോ സാമൂഹിക മൂല്യങ്ങളെപ്പറ്റിയുള്ള അറിവോ ഇല്ല. രാഷ്ട്രീയം എന്തെന്നുപോലും അറിയില്ല.
സീരിയലുകളുടെ ദീര്‍ഘായുസ്സും പ്രേക്ഷകരെ തളയ്ക്കുന്നു. ഭാര്യ സീരിയല്മുഗ്ധയാകുമ്പോള് വീട്ടില്‍ ഒറ്റപ്പെടുന്ന ഭര്ത്താക്കന്മാര് കമ്പനി തേടി പുറത്തുപോയി മദ്യപിച്ചുവരുന്നു. സീരിയലുകളിലെ സ്ത്രീകള്‍ ക്രൂരതയുടെയും പ്രതീകമാണ്. ഇങ്ങനെയുള്ള സീരിയലുകള്‍ കണ്ടാണോ അടുത്തയിടെ ഒരു സ്ത്രീ കുടുംബത്തോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഒരു കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊന്നത്?
സീരിയലുകളില്‍ മുഴുകുന്ന സ്ത്രീകള്‍ക്ക് അത് യഥാര്‍ത്ഥ ലോകമാണ്. അമ്മായിയമ്മപ്പോരിന്റെയും അധമവികാരങ്ങളുടെയും അവിഹിത ബന്ധത്തിന്റെയും കഥകള്‍ സാമൂഹികമൂല്യങ്ങളെ നശിപ്പിച്ച് മൂല്യച്യുതിക്ക് കാരണമാകുന്നു. കാലത്തെ അവഹേളിക്കുന്ന, മനസ്സിനെ മലീമസമാക്കുന്നതാണ് ഇന്നത്തെ സീരിയലുകള്‍. സീരിയലുകള്‍ സ്ത്രീകളുടെ മാത്രം ലോകമാണ്. സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളോ രാഷ്ട്രീയക്കളികളോ പെണ്‍വാണിഭമോ ഒന്നും അവര്‍ അറിയുന്നില്ല. അല്ലെങ്കില്‍ അതുള്‍ക്കൊണ്ട് സ്വന്തം മകളെപ്പോലും സെക്സ്റാക്കറ്റുകള്‍ക്ക് വില്ക്കാന് തയ്യാറാകുമോ? സീരിയലുകള്‍ നല്കുന്ന ആര്ഭാടസന്ദേശം സമൂഹത്തെ ശിരഛേദം ചെയ്യുകയാണ്. ഇത് വളരെ കാലമായി എഴുതുന്ന ഒരു വിഷയമാണ്. എന്നെപ്പോലെ മറ്റുപലരും ഇതിനെപ്പറ്റി വ്യാകുലപ്പെടുന്നു. ടിവിയിലെ രാഷ്ട്രീയചര്‍ച്ചകളിലോ വര്ത്തമാനനേരത്തോ ആണ് സ്ത്രീകള്‍ അടുക്കളയിലുള്ള ജോലി പൂര്‍ത്തിയാക്കുന്നത്. പണ്ട് സിനിമകളോട് അഡിക്ഷന് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് സീരിയലുകള്‍ ഉപേക്ഷിച്ച് ‘പുലിമുരുകന്’ കാണാന്‍ പോലും സ്ത്രീകള്‍ വൈമുഖ്യം കാണിക്കുന്നു.
എന്തുകൊണ്ട് സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു?
ഇതുണ്ടാക്കുന്ന സാമൂഹ്യ മൂല്യച്യുതി എന്തുകൊണ്ട് ബുദ്ധിജീവികളും എഴുത്തുകാരും കാണുന്നില്ല? ചര്‍ച്ചാവിഷയമാക്കുന്നില്ല? ഭാവനാസമ്പന്നരായ തിരക്കഥാകൃത്തുകളും അഭിനേതാക്കളും സംവിധായകരും ഒത്തുചേര്‍ന്ന് അഭ്യസ്ത കേരളത്തിന് അപമാനമായ സീരിയല്‍ അഡിക്ഷന് മാറ്റാന്‍ ജീവിതഗന്ധിയായ, സാംസ്കാരിക മൂല്യങ്ങളുള്ള സീരിയലുകള്‍ക്ക് രൂപംനല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: