കൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനുള്ള ആദ്യ വേദിയായി കൊച്ചിയെ പ്രഖ്യാപിച്ചു. സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പരിശോധനക്കുശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ് വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിയെ ഔദ്യോഗിക വേദിയായി പ്രഖ്യാപിച്ചത്.
ആദ്യഘട്ട സന്ദര്‍ശനത്തില്‍ പ്രധാന വേദികളിലും പരിശീലന മൈതാനങ്ങളിലും ഉടന്‍ പൂര്‍ത്തിയാക്കേണ്ട ജോലികളെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയുടെ പുരോഗതിയാണ് സംഘം വിലയിരുത്തിയത്. സെപ്പിയുടെ നേതൃത്വത്തില്‍ 23 അംഗ സംഘം ഇന്നലെ രാവിലെയാണ് സ്റ്റേഡിയത്തില്‍ പരിശോധനയ്ക്കായി എത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. നിലവില്‍ പുരോഗമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്ന് ഫിഫ പ്രോജക്ട് ലീഡ് ട്രേസി ലൂ പറഞ്ഞു.
ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കേണ്ടതിനാല്‍ സ്റ്റേഡിയത്തിലെ കളിസ്ഥലം നേരത്തെ തന്നെ ഒരുക്കിയിരുന്നു. സ്വിവേജ്, ടോയ്ലറ്റ് സംവിധാനങ്ങളിലും സംഘം തൃപ്തി പ്രകടിപ്പിച്ചു. നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയ താരങ്ങളുടെ ഡ്രസിങ് റൂമിലും മാച്ച് ഒഫീഷ്യല്സിനായുള്ള മുറിയിലും ചെറിയ ചില അഴിച്ചുപണികള്‍ക്ക് സംഘം നിര്‍ദ്ദേശം നല്കി.
പ്രധാന സ്റ്റേഡിയവും പരീശിലന ഗ്രൗണ്ടുകളും എല്ലാ പണികളും പൂര്‍ത്തീകരിച്ച് 2017 ഫെബ്രുവരി 28ന് മുമ്പായി ഫിഫക്ക് കൈമാറാനും സംഘം നിര്‍ദ്ദേശിച്ചു. അതിനുശേഷമുള്ള നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം ഫിഫയുടെ മേല്‍നോട്ടത്തിലായിരിക്കും. മത്സരങ്ങള്‍ക്ക് മുമ്പായി സ്റ്റേഡിയത്തില്‍ അന്തിമ പരിശോധന നടത്താനും സംഘമെത്തും.
പരിശീലന വേദികളായ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ബോയ്സ് സ്കൂള്‍, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.
സംഘം ഇന്ന് നവി മുംബൈയിലെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തും. ഗോവ, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി എന്നിവയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഫിഫ അനൗദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന മറ്റു വേദികള്‍. 25ന് ഈ വേദികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം മടങ്ങും.
സ്പോര്‍ട്സ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും ഫിഫ പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. അടുത്തവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് അണ്ടര്‍17 ലോകകപ്പ് നടക്കുന്നത്.
ഭാഗ്യമുദ്ര പ്രകാശനം 14ന് കൊച്ചിയില്‍
കൊച്ചി: അടുത്ത വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യമുദ്രയുടെ പ്രകാശനവും കൊച്ചിയില്‍. നവംബര്‍ 14ന് എറണാകുളത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് ഭാഗ്യമുദ്ര പ്രകാശന ചടങ്ങ് നടക്കുന്നത്.
ലോക ശ്രദ്ധ നേടുന്ന തരത്തിലുള്ള ചടങ്ങുകളായിരിക്കും ഭാഗ്യമുദ്രയുടെ പ്രകാശനത്തോടനുബന്ധിച്ച് നടത്തുകയെന്ന് ഫിഫ സംഘം വ്യക്താക്കി. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: