ന്യൂദല്‍ഹി: ഭാരത-റഷ്യ സംയുക്ത സംരംഭമായി പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. റഷ്യയില്‍ നിന്നും പ്രഹരശേഷിയേറിയ ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാനും കേന്ദ്രസര്‍ക്കാര്‍ റഷ്യയുമായി കരാറൊപ്പിട്ടു. ഒന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം റഷ്യയുമായി വീണ്ടും ആയുധ ഇടപാടുകള്‍ സജീവമാക്കുകയാണ് ഭാരതം.
ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ അഞ്ച് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനവും 200 കാമോവ് ഹെലിക്കോപ്റ്ററുകളും റഷ്യയില്‍ നിന്നും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറിലൊപ്പിട്ടിരുന്നു. 60,000 കോടി രൂപയുടെ അയുധ കരാറാണിത്. ഇതിന് ശേഷമാണ് 12000 കോടി രൂപ മുടക്കി റഷ്യയില്‍ നിന്നും ആണവ അന്തര്‍വാഹിനി പാട്ടത്തിന് വാങ്ങുന്നത്.
പാക്കിസ്ഥാന് നഗരങ്ങളെ പൂര്‍ണ്ണമായും ആയുധ പരിധിയില്‍ നിര്‍ത്താന്‍ സാധിക്കുന്ന ബ്രഹ്മോസ് മിസൈലുകളുടെ നിര്‍മ്മാണത്തിന് റഷ്യന്‍ സഹായമുണ്ട്. നിലവിലെ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററാണ്. 200 കിലോ ആണവപോര്‍മുനയുമായി കരയില്‍ നിന്നോ യുദ്ധക്കപ്പലില്‍ നിന്നോ ബ്രഹ്മോസ് വിക്ഷേപിക്കാന്‍ സാധിക്കും.
മിസൈലിന്റെ പരിധി ഇരട്ടിയാക്കി ഉയര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്റെ പ്രധാന നഗരങ്ങളെയെല്ലാം ആയുധപരിധിയില് കൊണ്ടുവരാന്‍ സാധിക്കും. അതിസൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും യാതൊരു പിഴവുമില്ലാതെ ഭേദിക്കാന്‍ സാധിക്കുന്ന മികവാണ് ബ്രഹ്മോസ് മിസൈലുകളുടെ സവിശേഷത. ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ലക്ഷ്യസ്ഥാനം കണ്ടെത്തി പ്രഹരിക്കുന്നതില്‍ പതിന്മടങ്ങ് കൃത്യതയാണ് ബ്രഹ്മോസിനുള്ളത്.
റഷ്യയില്‍ നിന്നും അകുല-രണ്ട് വിഭാഗത്തില്‍ പെട്ട ആണവ അന്തര്‍വാഹിനിയാണ് ഭാരതം പാട്ടത്തിനെടുക്കുന്നത്. നിലവില്‍ 2012ല്‍ റഷ്യയില്‍ നിന്നും പത്തുവര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത അകുല-രണ്ട് വിഭാഗത്തിലുള്ള ഐഎന്‍എസ് ചക്ര നാവികസേന ഉപയോഗിക്കുന്നുണ്ട്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന അന്തര്‍വാഹനിയാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്. 190 മെഗാവാട്ട് ആണവ പ്ലാന്റാണ് അന്തര്വാഹനിയിലുള്ളത്.
‘ഐഎന്‍എസ് തിഹായു’ സേനയുടെ ഭാഗം
കൊല്‍ക്കത്ത: ഭാരതത്തിന്റെ തീരസുരക്ഷയ്ക്ക് കരുത്തേകി ഐഎന്‍എസ് തിഹായു നാവികസേനയുടെ ഭാഗമായി. തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ പടക്കപ്പല്‍ ഇന്നലെ കൊല്‍ക്കത്തയില്‍ കിഴക്കന്‍ നാവിക കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എച്ച്സിഎസ് ബിഷ്ട് കമ്മീഷന് ചെയ്തു. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ) ലിമിറ്റഡാണ് കപ്പല്‍ നിര്‍മിച്ചത്.
2008 മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് ഇത്തരം കപ്പലുകളുടെ നിര്‍മാണം ഭാരതം തുടങ്ങിയത്. ആന്‍ഡമാന്‍ നിക്കോബാറിലെ ഒരു ദ്വീപിന്റെ പേരാണ് (തിഹായു) കപ്പലിനു നല്‍കിയത്. ഇപ്പോള്‍ അറിയപ്പെടുന്നത് കച്ചല്‍ ദ്വീപുകളെന്നാണ്. കമാന്‍ഡര്‍ അജയ് കാഷൊവ് കമാന്‍ഡിങ് ഓഫീസര്‍. നാല് ഓഫീസര്‍മാര്‍ക്കു പുറമെ 41 നാവികരുമുണ്ട്.
വാര്‍ത്താവിനിമയ സംവിധാനങ്ങളും ആധുനികം. ശീതീകരിച്ച താമസസൗകര്യം, കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനും, മാലിന്യ സംസ്കരണത്തിനുമുള്ള പ്ലാന്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രത്യേകതകള്‍
ഭാരം – 320 ടണ്‍
നീളം -49 മീറ്റര്‍
വേഗം – മണിക്കൂറില്‍ 35 നോട്ടിക്കല്‍ മൈല്‍
ആയുധങ്ങള്‍:
ഭൂതല-വ്യോമ മിസൈലുകള്‍, രണ്ട് 12.3 എംഎം ഹെവി യന്ത്രത്തോക്ക്, മീഡിയം യന്ത്രത്തോക്കുകള്‍, 30 എംഎം തോക്കുകള്‍, പകല്‍-രാത്രി നിരീക്ഷണസംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: