ന്യൂദല്‍ഹി: സൗമ്യ കേസില്‍ ജസ്റ്റിസ് കട്ജുവിന്റെ സഹായം അഭ്യര്ത്ഥിച്ചെത്തിയവര്ക്കൊപ്പം തൃശൂരിലെ വിചാരണ കോടതി ജഡ്ജി കൂടി എത്തിയത് വിവാദമായി. കേസന്വേഷണത്തിന് നേതൃത്വം നല്കിയ എഡിജിപി ബി. സന്ധ്യയും പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേശനുമാണ് ദല്‍ഹി നോയിഡയിലെ ജസ്റ്റിസ് കട്ജുവിന്റെ വീട്ടിലെത്തി തിങ്കളാഴ്ച ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഒപ്പം വിചാരണക്കോടതി ജഡ്ജി കെ. രവീന്ദ്രബാബു കൂടി കട്ജുവിനെ കണ്ടു. ജഡ്ജിക്ക് കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും ഇടപെടേണ്ട കാര്യമെന്താണെന്നാണ് വിമര്‍ശനം.
വിധിപറഞ്ഞ ജഡ്ജി പ്രോസിക്യൂഷനു വേണ്ടി മേല്‍ക്കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട വ്യക്തിയെ കണ്ടതിലെ അനൗചിത്യം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച ജസ്റ്റിസ് കട്ജുവിനെ സുപ്രീംകോടതി വിളിച്ചുവരുത്താന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് സന്ധ്യയും സുരേശനും കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിടരുതെന്ന് എഡിജിപി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതി ജഡ്ജിയായിരുന്ന കെ. രവീന്ദ്രബാബു കൂടി സംഘത്തിനൊപ്പമുണ്ടായിരുന്നെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
നവംബര്‍ 11ന് ഉച്ചയ്ക്ക് 2 മണിക്ക് കോടതിയില്‍ ഹാജരാകണമെന്നാണ് ജസ്റ്റിസ് കട്ജുവിന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ കോടതി മുമ്പാകെ ഹാജരാവില്ലെന്ന് ആദ്യം പറഞ്ഞ കട്ജു പിന്നീട് കോടതിയിലെത്താമെന്ന് അറിയിച്ചിട്ടുണ്ട്. വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വിവരമില്ലെന്ന കട്ജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയെ വിളിച്ചുവരുത്താന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: