ധാക്ക: ബംഗ്ലാദേശില്‍ വയറുകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള നവജാത സയാമിസ് ഇരട്ടകളെ വേര്‍തിരിക്കാന്‍ മാതാപിതാക്കള്‍ സര്‍ക്കാരിന്റെ സഹായം തേടുന്നു. ചൊവ്വാഴ്ച്ച ഹബീബ്ഗഞ്ച് ന്യൂ ലൈഫ് കെയര്‍ ആശുപത്രിയില്‍ മുഹമ്മദ് ജലീലിന്റേയും ജോസ്ന ബീഗത്തിന്റേയും ഇരട്ടക്കുട്ടികളാണ് ഉദരം ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ചത്.
ബനിയചോങ് ഉപസിലയിലെ മുരദ്പൂര് ഗ്രാമവാസികളാണ് ഇവര്‍. സയാമിസ് ഇരട്ടകളുടെ തലയും കൈകാലുകളും വേര്‍പെട്ട നിലയിലാണ്, ഉടല് മാത്രമാണ് കൂടിച്ചേര്ന്നിട്ടുള്ളത്. അതേസമയം ശിശുക്കളുടെ അവയവയങ്ങള്‍ കൂടിച്ചേര്ന്നിട്ടില്ലെങ്കില് അവരെ വേര്‍തിരിക്കാമെന്നും ഇതിനായി ഇരുവരേയും പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്നും ന്യൂ ലൈഫ് കെയര്‍ ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. റകീബ് അന്‍സാരി അറിയിച്ചു. ഇത് ഏറെ ചെലവേറിയതാണ്.
എന്നാല്‍ ഇത്രയും വലിയ ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും മുഹമ്മദ് അറിയിച്ചു.
ബംഗ്ലാദേശില്‍ ഈ മാസം ജനിക്കുന്ന രണ്ടാമത്തെ സയാമിസ് ഇരട്ടകളാണ് ഇത്. 16ന് ധാക്ക മെഡിക്കല്‍ കോളേജില്‍ തല ഒട്ടിച്ചേര്‍ന്ന നിലയില്‍ സയാമിസ് ഇരട്ടകള്‍ ജനിച്ചിരുന്നു. സയാമിസ് ഇരട്ടകളായതുമൂലം മാതാപിതാക്കള്‍ ഉപേക്ഷിച്ച ഇവര്‍ ആശുപത്രിയുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: