ബാഗ്ദാദ്: ഇറാഖിലെ വലിയ രണ്ടാമത്തെ നഗരമായ മൊസൂള്‍ ഐഎസ് ഭീകരരില്‍ നിന്ന് പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിന് തുര്‍ക്കിയുടെയും ഷിയാ സൈന്യത്തിന്റെയും പിന്തുണ. ഇതോടെ മുന്നേറ്റം കുറേക്കൂടി ശക്തമായി. കടുത്ത പോരാട്ടം ആസന്നമായതോടെ മൊസൂളില്‍ നിന്ന് ജനങ്ങള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനവും തുടങ്ങി. പത്തു ലക്ഷത്തിലേറെപ്പേരാണ് മൊസൂളിലുള്ളത്.
ഇറാഖി സേനയെ പിന്തുണച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ബോംബുകളും മിസൈലുകളും വര്‍ഷിച്ചുതുടങ്ങി. വ്യോമാക്രമണങ്ങളിലാണ് തുര്‍ക്കി വ്യോമസേനയും പങ്കെടുക്കുന്നത്. ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഇറാഖി, കുര്‍ദ് സേനകളെ സഹായിക്കാന്‍ തങ്ങളുടെ യുദ്ധവിമാനങ്ങളും ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രി ഫിക്രി ഇസിക് പറഞ്ഞു. തുര്‍ക്കിയുടെ സഹായമില്ലാതെ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ കഴിയില്ല.
ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ മൊസൂള്‍ വീണ്ടെടുക്കാന്‍ സൈന്യത്തെ സഹായിക്കുമെന്ന് ഷിയാ പോരാളികളും പറഞ്ഞു. ഇറാനില്‍ പരിശീലനം നേടിയ ഷിയാ പോരാളികളടങ്ങിയ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സാണ് ഇറാഖിസേനയെ സഹായിക്കാന്‍ യുദ്ധരംഗത്തിറങ്ങിയത്.
അതിനിടെ, ഇറാഖി സൈന്യം മൊസൂളിന് പടിഞ്ഞാറ് താല് അഫാറില്‍ വരെയെത്തി. താല് അഫാര്‍ എന്ന ചെറുപട്ടണം അവര്‍ പിടിച്ചാല്‍ ഭീകരര്‍ക്ക് സിറിയയിലേക്ക് കടക്കാന്‍ കഴിയില്ല. സിറിയക്കുള്ള വഴിയിലാണ് ഈ പട്ടണം. ഈ വഴി തടയുകയെന്നത് സഖ്യസേനയുടെ ഉത്തരവാദിത്തമെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. രണ്ടു ലക്ഷത്തോളം പേരാണ് താല് അഫാര്‍ നഗരത്തിലുള്ളത്.
മൊസൂളിന്റെ തെക്ക് ഷോറയിലും സൈന്യവും ഭീകരരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. കുര്‍ദ് സൈന്യത്തെ ഷോറ നഗരത്തിന്റെ വടക്ക്, കിഴക്കന്‍ മേഖലകളിലും വിന്യസിച്ചു. സൈനിക നീക്കം തടയാന്‍ ഭീകരര്‍ ചാവേറാക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും അഴിച്ചുവിടുന്നു. ഇവയെല്ലാം തരണം ചെയ്ത് ഇറാഖി സൈന്യത്തിന്റെ ഒരു വിഭാഗം മൊസൂളിനടുത്ത് പ്രമുഖ ക്രിസ്ത്യന്‍ നഗരമായ ഹംദാനിയയില്‍ എത്തി. ഐഎസ് ഭീകരര്‍ രാസായുധം ഉപയോഗിക്കുമെന്ന ആശങ്കയും ഉയര്‍ന്നു.
യുദ്ധം മുറുകുന്നതോടെ മൊസൂളില്‍ നിന്ന് കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും സിറിയയില്‍ എത്തുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആശങ്ക. അതിര്‍ത്തിയില്‍ കുറഞ്ഞത് ആയിരം പേരെങ്കിലും കാത്തിരിക്കുന്നു. വടക്കന്‍ സിറിയയിലെ അല്‍ഹോളില്‍ കഴിഞ്ഞ ദിവസങ്ങളിലായി അയ്യായിരം പേരെങ്കിലും അഭയാര്‍ഥികളായി എത്തി. വരുംദിവസങ്ങളിലായി നാലു ലക്ഷം അഭയാര്‍ഥികള്‍ സിറിയില്‍ എത്തും, തുര്‍ക്കി ഉദ്യോഗസ്ഥന് പറഞ്ഞു. ഇത് കണക്കിലെടുത്ത് അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥാപിച്ചു തുടങ്ങി.
ഐഎസിനെ വിമര്‍ശിച്ച യുവാവിനെ തലയ്ക്ക് വെടിവച്ചു കൊന്നു
മൊസൂള്‍: ഐഎസിനെ വിമര്‍ശിച്ച് മതിലില്‍ സ്പ്രേ പെയിന്റുകൊണ്ട് എഴുതിയ യുവാവിനെ ഐഎസ് ഭീകരര്‍ അതിക്രൂരമായി കൊന്നു. മൊട്ടയടിച്ച തലയില്‍ കറുത്ത സ്പ്രേ പെയിന്റടിച്ച് കുനിച്ചു നിര്‍ത്തി തലയില്‍ തന്നെ വെടിവയ്ക്കുകയായിരുന്നു. ഈ ക്രൂരത വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ ഇട്ടു. ഇറാഖിലെ മൊസൂളിലായിരുന്നു സംഭവം.
അതിനു ശേഷം ചാരന്മാരെന്ന് ആരോപിച്ച് ഒരുപറ്റം തടവുകാരെയും നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നു. ദൃശ്യങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പകര്‍ത്തി. മൊസൂള്‍ പിടിച്ചടക്കാന്‍ ഇറാഖി സൈന്യവും സഖ്യസേനയും അന്തിമപോരാട്ടം ആരംഭിച്ച സാഹചര്യത്തിലാണ് ഐഎസ് വീണ്ടും ക്രൂരത കാണിച്ചതും അവയുടെ വീഡിയോ എടുത്ത് ഇന്റര്നെറ്റിലിട്ടതും.
11 മിനിറ്റ് ചിത്രത്തില്‍ തടവുകാരെ മതിലിനോട് ചേര്‍ത്ത് മുട്ടില്‍ നിര്‍ത്തി അവരില്‍ ഒരാളുടെ തലയില്‍ കറുത്ത പെയിന്റ് സ്പ്രേയര്‍ ഉപയോഗിച്ച് അടിക്കുന്നതും തുടര്‍ന്ന് വെടിയുതിര്‍ക്കുന്നതും കാണാം. തുടര്‍ന്ന് ഓറഞ്ച് വസ്ത്രമണിഞ്ഞ അഞ്ചു പേരെ ജനക്കൂട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നതും കഴുത്തില്‍ വെടിവച്ചുകൊല്ലുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: