കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ. ബാബുവിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാബുവിനും ബിനാമികളായ ബാബുറാം, ബേക്കറി മോഹനന് എന്നിവര്‍ക്കുമെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര മാസം പിന്നിടുമ്പോഴാണ് ഈ കേസില്‍ ചോദ്യം ചെയ്യല്‍. ബാര്‍കോഴ കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
സ്വത്ത് കേസില്‍ പ്രാഥമിക ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുകയെന്നും വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടക്കുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വ്യക്തമാക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബിനാമികളുമായി ബാബുവിനുള്ള ബന്ധം വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും ബാബുറാം ബാബുവിന് വേണ്ടി വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും എഴുതിയ കത്തുകളുമാണ് വിജിലന്‍സിന്റെ പക്കലുള്ള നിര്‍ണായക രേഖകള്‍. ബിനാമികളായ മോഹനനും ബാബുറാമും നടത്തിയ കോടികളുടെ ബിസിനസിന്റെ സാമ്പത്തിക സ്രോതസ് ബാബുവാണെന്ന നിഗമനത്തിന് ശക്തി പകരുന്ന ചില സാഹചര്യ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. പ്രതികളുടെ ഫോണ്‍ കോള്‍ വിശദാംശം ഭാഗികമായി പരിശോധിച്ചതില്‍ നിന്ന് ബാബുവും ബിനാമികളുമായി 180 തവണ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ കിട്ടി.
മൊബൈല്‍ സേവനദാതാക്കള്‍ ലഭ്യമാക്കിയ കോള്‍ വിശദാംശത്തില്‍ ഏതാനും നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന മാത്രമാണ് നടന്നിട്ടുള്ളത്. വിശദപരിശോധന നടത്തിയാല്‍ മാത്രമേ ബാബുവും ബന്ധുക്കളും ബിനാമികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ബാബുവിന്റെ മക്കളുടെ കോള്‍ വിശദാംശങ്ങള്‍ കൂടി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ബാബുറാമിന്റെയും മോഹനന്റെയും സാമ്പത്തിക സ്രോതസുകളുടെ വിശദപരിശോധനയും നടക്കാനിരിക്കുന്നതേയുള്ളൂ. റിയല്‍ എസ്റ്റേറ്റ് ഇടപാടിന് ഉപയോഗിച്ച കോടികള്‍ വിദേശത്തുള്ള ബന്ധുക്കള്‍ നല്കിയതും താന്‍ ഭൂമി കച്ചവടം നടത്തി സമ്പാദിച്ചതുമാണെന്നാണ് ബാബുറാം നല്കിയ മൊഴി. വിദേശത്തുള്ള ബന്ധുക്കള്‍ക്ക് ഇതിനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന് വിജിലന്‍സ് പരിശോധിക്കും.
ബാര്‍ കോഴ കേസില്‍ ബാബുവിനു വേണ്ടി ബാബുറാം കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് എഴുതിയ കത്തിന്റെ പകര്‍പ്പ് ബാബുറാമിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്കുമാണ് ബാബുറാം കത്തെഴുതിയത്. ബാര്‍ കോഴക്കേസ് ബാബു അടക്കം ചില നേതാക്കളെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതിപക്ഷ നേതാവിന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബാബു അഴിമതി നടത്തിയിട്ടില്ലെന്നും അതിനാല്‍ പരാതി തള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പൊതുപ്രവര്‍ത്തകനും ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമാണെന്ന് പരിചയപ്പെടുത്തിയാണ് ബാബുറാമിന്റെ കത്ത്. ബാബുറാമുമായി അടുപ്പമില്ലെന്നും കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയിലുള്ള പരിചയം മാത്രമാണെന്നാണ് ബാബു വിശദീകരിച്ചിരുന്നത്. ബാബുവുമായി അടുപ്പമില്ലെന്ന് ബാബുറാം വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഈ വാദത്തിന് വിരുദ്ധമാണ് ബാബുറാം എഴുതിയ കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: