ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കലാപത്തിന് പ്രേരിപ്പിച്ച ഒരു ഡസനിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. നൂറിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് കൂടുതല്‍ പേരെ പുറത്താക്കിയേക്കാം.
മെഹബൂബാ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ട കടുത്ത നടപടിക്ക് രാജ്യമെങ്ങും വലിയ പിന്തുണയാണ് ലഭിച്ചത്.
ചില ഉദ്യോഗസ്ഥരുടെ രാജ്യവിരുദ്ധപ്രവര്‍ത്തനം സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവരെ പിരിച്ചുവിടാന്‍ ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറെയും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്തായവരില്‍ ഏറെയും വിദ്യാഭ്യാസ, റവന്യൂ, പൊതുജനാരോഗ്യ, ഭക്ഷ്യ വിതരണ, എന്‍ജിനിയറിംഗ് വകുപ്പുകളിലുള്ളവരാണ്.
ഭരണഘടനയുടെ 126ാം വകുപ്പുപ്രകാരമാണ് നടപടി. ഇവരില്‍ മിക്കവര്‍ക്കും എതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസ് എടുത്തിട്ടുമുണ്ട്. ഇവരെ ഒരു വിചാരണയും കൂടാതെ ആറുമാസം വരെ തടവിലിടാം. സിഐഡി അന്വേഷണത്തില്‍ ലഭിച്ച വിവര പ്രകാരം തയ്യാറാക്കിയ റിപ്പോര്ട്ടിന്മേലാണ് നടപടി.
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കനുകൂലികളും ഭീകരരും വിഘനവാദികളും അഴിച്ചുവിട്ട, മൂന്നു മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ തൊണ്ണൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്.
കലാപമേഖലകളില്‍ കഴിഞ്ഞ ദിവസം പോലീസ് വ്യാപക റെയ്ഡുകള്‍ നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പതിനായിരത്തോളം പേരെ അറസ്റ്റു ചെയ്യുകയും 450 പേര്‍ക്ക് എതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസ് എടുക്കുകയും ചെയ്തിരുന്നു. അതിനു പുറമേ സൈന്യം ബാരാമുള്ളയില്‍ വ്യാപകമായി റെയ്ഡ് നടത്തി ഭീകരരുടെ അനവധി ഒളിത്താവളങ്ങള്‍ കണ്ടെത്തുകയും ലഘുലേഖകളും ചൈനീസ്, പാക് പതാകകളും ലഷ്ക്കര്‍, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ള 44 പേരെ അറസ്റ്റു ചെയ്തിരുന്നു.
രാജ്യവിരുദ്ധ പ്രവര്‍ത്തിന് 26 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അനവധി സര്‍ക്കാര്‍ ജീവനക്കാരെ ഒന്നിച്ച് പുറത്താക്കുന്നത്. 90ല്‍ രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നയീം അക്തര്‍ അടക്കം അഞ്ചു പേരെ പുറത്താക്കിയിരുന്നു. ഇതിന്റെ പേരില്‍ മൂന്നുമാസം പൊതുപണിമുടക്കും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: