തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യം വാങ്ങിയതിലെ അഴിമതിക്കേസില്‍ മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനുള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. എഫ്ഐ ആര് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രാഥമികാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡിമാരായ ജോയ് തോമസ്, റിജി. ജി. നായര്‍, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, മുന്‍ ചീഫ് മാനേജര്‍ ആര്. ജയകുമാര്‍, മുന്‍ റീജനല്‍ മാനേജര്‍മാരായ എം. ഷാജി, സ്വിഷ് സുകുമാരന്‍, വിദേശ മദ്യ വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെപ്രതികള്. ബാലകൃഷ്ണന് എട്ടാം പ്രതിയാണ്. ഇന്‍സെന്റീവ് ക്രമക്കേട് ഗൗരവതരമെന്ന് കോടതി വിലയിരുത്തി.
2010 -12 വര്‍ഷം 5.23 ലക്ഷമാണ് ഇന്‍സെന്റീവ് ലഭിച്ചത്. വില്‍പ്പന പതിന്മടങ്ങു കൂടിയിട്ടും 2014 -15 ല്‍ ഇത് 4.10 ലക്ഷം മാത്രമാണ്. മദ്യക്കമ്പനികള്‍ക്ക് ഇളവ് നല്കിയതായോ, മറ്റേതെങ്കിലും വകുപ്പുകളിലേക്ക് വകമാറ്റിയതായോ രേഖകളൊന്നും ഇല്ലാത്തത് പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമാക്കുന്നു, എഫ്ഐആര്‍ പറയുന്നു. മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ പരാതിയിലാണ് അന്വേഷണം.
മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ക്ക് വാഹനം നിര്‍മ്മിച്ചത്, ഫെഡിന്റെ പടിഞ്ഞാറെക്കോട്ട ഔട്ട്ലെറ്റില് നിന്ന് മന്ത്രി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ലക്ഷം രൂപ കൊടുത്തയച്ചതില് അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്ന, കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന് മുഖ്യമന്ത്രിക്കെഴുതിയ കത്ത് എന്നിവയിലായിരുന്നു അന്വേഷണം. വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: