തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം പി.ഐ.പി.എം.എസ്. ഹോസ്റ്റലിന് പുറകുവശത്തെ അപകടാവസ്ഥയിലുള്ള മതില് എത്രയും വേഗം ശാസ്ത്രീയമായി പുന:നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ.
സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ഒരു കോടി 60 ലക്ഷം രൂപ ചെലവുവരും. പി.ഡബ്ലിയു.ഡി. നല്കിയ എസ്റ്റിമേറ്റ് ഭരണാനുമതി ലഭിച്ച് ഫണ്ടനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു. ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ഈ എസ്റ്റിമേറ്റ് എത്രയും വേഗം അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
പി.ഐ.പി.എം.എസ്. മെന്‍സ് ഹോസ്റ്റല്‍ മതിലിന്റെ അടിഭാഗത്തെ ഏകദേശം 40 അടിയോളം പൊക്കത്തിലുള്ള മണ്ണാണ് മുമ്പത്തെ മഴയില്‍ ഇടിഞ്ഞ് ഒലിച്ചുപോയത്. ഇതോടെ ഹോസ്റ്റലിന്റെ മതിലിനും കേടുപാട് സംഭവിച്ചു. അവിടെയുണ്ടായിരുന്ന മാന്‍ഹോള്‍ പൈപ്പുകളും മണ്ണൊലിപ്പില്‍ പൊട്ടിയിളകിയിരുന്നു. ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ അനേകം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനും തൊട്ടു താഴെയുള്ള വീടുകള്‍ക്കും അപകടം സംഭവിക്കാം.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിച്ച് മന്ത്രി സത്വര നടപടി സ്വീകരിച്ചത്.
ഇത്രയും ആഴത്തിലും ഇടുങ്ങിയതുമായ സ്ഥലമായതിനാല്‍ ഹോസ്റ്റലിന്റെ സുരക്ഷയെ കരുതി ആധുനികമായ സോയില്‍ നെയ്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മതില് കെട്ടുക. മണ്ണില്‍ നീളത്തിലുള്ള ആണി തറച്ച് അതിനുപുറത്ത് കമ്പികെട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് ഈ സാങ്കേതിക വിദ്യ.
ഇതോടൊപ്പം 11.6 ലക്ഷം രൂപ ചെലവഴിച്ച് വാട്ടര്‍ അതോറിറ്റി തകര്‍ന്ന മാന്‍ഹോള്‍ നിര്‍മ്മിക്കുകയും അനുബന്ധ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യും.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ്കുമാര്‍, പി.ഡബ്ലിയു.ഡി. അസി. എക്സി. എഞ്ചിനീയര്‍ ഷിബു ജാന്‍, അസി. എഞ്ചിനീയര്‍ മനോജ്, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ ഹരികുമാര്‍ ബി. എന്നിവര്‍ മന്ത്രിയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: