തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഒരേ സമയം മൂന്നിടങ്ങളിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ അണിനിരന്നു. സെക്രട്ടറിയേറ്റ്, നിയമസഭ, സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലേക്കാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരേ സമയം മാർച്ച് നടത്തിയത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങളിലുള്ള പ്രതിഷേധം മാർച്ചുകളിൽ അലയടിച്ചു. സെക്രട്ടറിയേറ്റിലേക്കുളള മാർച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ചിൽ പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള കടമ നിർവഹിക്കാൻ മാത്രമാണ് പിണറായി വിജയനോട് ബിജെപി ആവശ്യപ്പെടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജേശഖരൻ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ ബാദ്ധ്യതയുള്ള മുഖ്യമന്ത്രി അത് ചെയ്യുന്നില്ലെങ്കിൽ ഗവർണ്ണർ വിഷയത്തിൽ ഇടപെടണം. മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചാൽ അതുമായി ബിജെപി സഹകരിക്കും. അത് പാർട്ടിയുടെ കടമയാണ്. പിണറായി ഭരണത്തിൽ സിപിഎമ്മുകാർ അല്ലാത്തവർ കൊല്ലപ്പെടുകയാണ്. ജനങ്ങളെ ഒന്നായി കാണാൻ പിണറായി വിജയൻ തയ്യാറാകണം. അക്രമത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് രാഷ്ട്രീയം നോക്കാതെ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ജീവിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വരുന്നു എന്നതാണ് നാലു മാസത്തെ പിണറായി ഭരണത്തിന്റെ ബാക്കി പത്രം എന്നും കുമ്മനം പറഞ്ഞു.
വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്ന് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ രണ്ടാമത്തെ മാർച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭരണത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് മാത്രമല്ല മാധ്യമ പ്രവർത്തകർക്ക് പോലും രക്ഷയില്ലാതായി. ജനപ്രതിനിധികളേപ്പോലും സിപിഎമ്മുകാർ അക്രമിക്കുകയാണ്. മനസാക്ഷിയില്ലാത്ത ആളായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി. ചെകുത്താൻ വേദമോതുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ അക്രമങ്ങളെ അപലപിച്ച് സംസാരിച്ചത്. അക്രമ സംഭവങ്ങൾ നടന്ന കണ്ണൂരിൽ രണ്ട് ദിവസം ഉണ്ടായിട്ടും കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. സിപിഎം നേതാവിൽ നിന്ന് എല്ലാവരുടേയും മുഖ്യമന്ത്രിയായി പിണറായി വിജയൻ ഉയരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മ്യൂസിയം ജംഗ്ഷനിൽ നിന്ന് നിയമസഭയിലേക്കായിരുന്നു മൂന്നാമത്തെ മാർച്ച്. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തത്. കേരളത്തിൽ ബിജെപി നേടിയ വളർച്ചയിൽ വിളറി പൂണ്ട സിപിഎമ്മിന് മാനസികനില തെറ്റിയെന്ന് ഓ.രാജഗോപാൽ പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷൻമാരായ ജോർജ്ജ് കുര്യൻ, ഡോ പി പി വാവ, സംസ്ഥാന വക്താവ് എംഎസ് കുമാർ, ദേശീയ കൗൺസിൽ അംഗം കരമന ജയൻ, സംസ്ഥാന സെക്രട്ടറി വി വി രാജേഷ്, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ആർ എസ് രാജീവ്, പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി സുധീർ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ഗിരികുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, ജില്ലാ നേതാക്കളായ പാപ്പനംകോട് സജി, എംആർ ഗോപൻ, മുക്കംപാലംമൂട് ബിജു, ചെമ്പഴന്തി ഉദയൻ, വെങ്ങാനൂർ സതീഷ്, കല്ലയം വിജയകുമാർ, ബാലമുരളി, കോർപ്പറേഷൻ കൗൺസിലർമാർ തുടങ്ങിയവർ മാർച്ചുകൾക്ക് നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: