കോട്ടയം: കൊച്ചിയില്‍ 14-ന് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയഗാനം പാടിയപ്പോള്‍ കീഴ്വഴക്കങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശവും ലംഘിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു.
കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മില്‍ നടന്ന മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോള്‍ അറ്റന്‍ഷനായി നില്‍ക്കണമെന്ന കീഴ്വഴക്കവും നിര്‍ദ്ദേശവും ലംഘിച്ച് കൈമാറോട് ചേര്‍ത്തു പിടിച്ച് നിന്നതാണ് പരാതിക്കിടയാക്കയിരിക്കുന്നത്. ഇത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് മുഖ്യമന്ത്രി, ഡിജിപി, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്കിയ പരാതി ചൂണ്ടിക്കാട്ടി.
ഗ്രൗണ്ടില്‍ അണി നിരന്ന താരങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളും ദേശീയഗാനം പാടിയപ്പോള്‍ കീഴ്വഴക്കം ലംഘിച്ചു. ഇവരെ ശ്രദ്ധിച്ച കാണികളും കീഴ്വഴക്കം ലംഘിച്ചു. പരിശീലനം നല്കി ഗ്രൗണ്ടിലെത്തിച്ച കുട്ടികള്‍ ദേശീയഗാനം പാടിയപ്പോള്‍ കീഴ്വഴക്കം ലംഘിച്ചതിന്റെ ഉത്തരവാദിത്വം സംഘാടകസമിതിക്കാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
ബോധപൂര്‍വ്വം ദേശീയഗാനാലാപനത്തിന്റെ കീഴ്വഴക്കം തെറ്റിച്ചതാണെന്നു സംശയമുണ്ടെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേ ഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: