ഏതാനും ദിവസങ്ങള്‍ മുന്‍പ് ശാസ്ത്രവാര്‍ത്തകള്‍ പങ്കുവയ്ക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആശങ്കാജനകമായ ഒരു ലേഖനം വരികയുണ്ടായി. ചൈനയിലെ മെഡിക്കല്‍ ഗവേഷണരംഗത്ത് നടക്കുന്ന ഗുരുതരമായ കാപട്യങ്ങളായിരുന്നു ആ ലേഖനം തുറന്നുകാണിച്ചത്. പുതുതായി കണ്ടുപിടിക്കപ്പെടുന്ന മരുന്നുകള്‍ പരീക്ഷണഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുള്ള പഠനങ്ങളില്‍ (Clinical Trials) ചൈനയില്‍ നടക്കുന്ന വ്യാപകമായ തട്ടിപ്പുകളാണ് പ്രതിപാദ്യം. അതു ശരിയാണെങ്കില്‍ ക്ലിനിക്കല്‍ പരീക്ഷണമേഖലയില്‍ ചൈനയില്‍ നിന്നുള്ള പരീക്ഷണ റിപ്പോര്‍ട്ടുകളില്‍ 80 ശതമാനവും ശുദ്ധതട്ടിപ്പാണ്.
നിലവാരം കുറവായ ഉല്‍പ്പന്നങ്ങള്‍ ലോകമാകെയുള്ള കമ്പോളങ്ങളില്ത്തള്ളുന്ന പരിപാടിയാണ് ചൈന കാണിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കുറഞ്ഞ കൂലിക്ക് മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് നടത്തുന്ന പണിശാലകളിലുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളെ ചൈന ലോകം മുഴുവന്‍ എത്തിക്കുന്നു. അവ മറ്റുരാജ്യങ്ങളുടെ സാമ്പത്തികഭദ്രതയ്ക്കും, ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാണ്. ഇങ്ങനെ ഇറക്കുന്ന ഉല്‍പ്പന്നങ്ങളില്‍ മരുന്നുകളും ഉണ്ടെന്നത് ആശങ്കയോടെയേ കാണാനാകൂ. ചൈന ലോകം മുഴുവന്‍ അവര്‍ക്കു തോന്നിയപോലെ വ്യാജഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതിലെ അവസാനകണ്ണിയായി ഇപ്പോള്‍ മരുന്നുകള്‍ മാറിയിട്ടുണ്ട്.
ആഗോളവിപണി പിടിക്കാനുള്ള തത്രപ്പാടിലാണ് അവര്‍ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്. സാമാന്യഗതിയില്‍ പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഓരോ രാജ്യത്തെയും നിയമമനുസരിച്ച് അതതിടങ്ങളിലെ കമ്പനികള്‍ക്ക് വില്ക്കാനാകുന്നുണ്ട്. പുതിയ മരുന്നുകള്‍ ആകുമ്പോള്‍, പേറ്റന്റ് നിയമങ്ങളിലെ കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടത് അത്യാവശ്യവുമാണ്. പേറ്റന്റുകള്‍ നിയമവിധേയമായി അനുവദിക്കണം എങ്കില്‍, ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും ആ മരുന്നുകളുടെ ഫലം, പാര്‍ശ്വഫലങ്ങള്‍ എന്നിവ കര്‍ശനമായി നിരീക്ഷിച്ച പരീക്ഷണ റിപ്പോര്‍ട്ടുകള്‍ ആവശ്യമാണ്. ഈ റിപ്പോര്‍ട്ടുകളിലാണ് ചൈന കൃത്രിമം കാണിക്കുന്നതായി ആരോപണം.
അന്യരാജ്യങ്ങളില്‍ കണ്ടുപിടിക്കപ്പെട്ട ഫലദായകമായ മരുന്നുകളുടെ കോപ്പി വേറെ പേരിലും വ്യത്യസ്തമായ രാസസംയോഗത്തിലും നിര്‍മ്മിക്കപ്പെട്ടവയെന്ന് കാണിച്ച് പുതിയമരുന്നെന്ന വ്യാജേന വിപണി കീഴക്കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തട്ടിപ്പുകള്‍. വ്യത്യസ്തമായ രാസസംയോഗമുള്ള മരുന്നുകളില്‍ പരീക്ഷണഫലങ്ങള്‍ തെറ്റായി അവതരിപ്പിക്കപ്പെട്ടുവെങ്കില് ഗുരുതര ഭവിഷ്യത്തുകള്‍ ഉപയോഗിക്കുന്നവര്ക്കുണ്ടായേക്കാം. കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ പോകുന്ന ആ മരുന്നുകളുടെ പ്രധാനവിപണികള്‍ ഭാരതമുള്‍പ്പെടുന്ന തെക്കനേഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാഷ്ട്രങ്ങളും ആയിരിക്കും.
ആഫ്രിക്കയില്‍ പ്രധാനമായും മരുന്നുവിപണിയിലുള്ളവ ഭാരതീയമായ മരുന്നുകമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന നിലവാരമുള്ള മരുന്നുകള്‍ തന്നെയാണ്. ആഫ്രിക്കയില്‍ ഭാരതത്തിന് സല്‍പ്പേരുണ്ട്. ഏതാനും വര്ഷങ്ങള്മുന്പേ ആഫ്രിക്കന്‍ മരുന്നുവിപണിയില്‍ ചൈന കാലുറപ്പിക്കാന്‍ നോക്കിയത്, ചൈനീസ് മരുന്നുകള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബലില്‍ ഇറക്കിയിട്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചു. ചൈനയ്ക്ക് മാപ്പുചോദിക്കേണ്ടി വന്നു.
ചൈനയില്‍ നിന്നുള്ള കയറ്റുമതികളില്‍ ഒരു കുടുംബത്തിന് അത്യാവശ്യം വേണ്ട എല്ലാമുണ്ട്. ഫര്‍ണിച്ചറുകള്‍, സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍, മത്സ്യവിഭവങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പലയിനം ചെരിപ്പുകള്‍, അരിയുള്‍പ്പെടെയുള്ള ധാന്യങ്ങള്‍, പഴങ്ങള്‍. ഇവയൊക്കെ മിക്ക രാജ്യങ്ങളിലും വില്ക്കാന് അവിടങ്ങളിലെ വിലയേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കേണ്ടിവരും. പല രാജ്യങ്ങളിലും ഒരേ വസ്തുവിന് അതത് രാജ്യങ്ങളിലെ നിരക്കിനനുസരിച്ചുള്ള വിലയാണ് ചൈന ഈടാക്കുന്നത്.
എങ്കിലും ഉല്‍പ്പാദനച്ചെലവിലും ഉല്‍പ്പാദനത്തിന്റെ മേന്മയിലും സന്ധിചെയ്യാതെ ചൈനയ്ക്കു കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ഇറക്കാന്‍ സാധ്യമല്ല. പല ഉല്‍പ്പന്നങ്ങളിലും കൃത്രിമമായ ചേരുവകള്‍, രാസവസ്തുക്കള്‍ എന്നിവയും കലര്‍ത്തേണ്ടതായി വരികയും ചെയ്യുന്നു. ഭക്ഷ്യവസ്തുക്കളില്‍ നിറം ചേര്‍ക്കാനും അവ കേടുകൂടാതെയിരിക്കാനും അമിതമായ അളവില്‍ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം ചൈനീസ് വ്യവസായമേഖലയിലുണ്ടെന്ന വിമര്‍ശനം ശക്തമാണ്. ചൈനയിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ശക്തമല്ല. ഉള്ളവതന്നെ നടപ്പാക്കുന്നതില്‍ അലംഭാവമുണ്ട്.
ചൈനീസ് ഉത്പന്നങ്ങളിലെ കൃത്രിമത്വം ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നു. പക്ഷേ, ഈയിടെ മുട്ടപോലുള്ള ചില ഉല്‍പ്പനങ്ങളിലെ കൃത്രിമ രാസചേരുവകള്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ വാസ്തവമല്ല. ചൈനീസ് മുട്ട എന്ന പേരില്‍ രാസമുട്ട ഇറങ്ങുന്നു എന്നുള്ള അടുത്ത കാലത്തുണ്ടായ തെറ്റായ പ്രചാരണം വാസ്തവത്തില്‍ ബാധിച്ചത് ചൈനയെ ആയിരുന്നില്ല, മറിച്ച്, നാമക്കല്‍ കേന്ദ്രമാക്കി ഭാരതത്തില്‍ നിരവധി സ്ഥലങ്ങളിലും വിദേശത്തും മുട്ട ലഭ്യമാക്കിയിരുന്ന ഇന്ത്യന്‍ ഉല്പ്പാദകരെത്തന്നെയാണ്. ആ നിലയ്ക്ക്, ചിലതരം പ്രചാരണങ്ങളുടെ പിന്നിലെ അജണ്ട എന്തെന്ന് വ്യക്തമായ അന്വേഷണം ആവശ്യമാണ്.
‘ദി ടെലിഗ്രാഫ്’ പത്രത്തില്‍ വന്ന ലേഖനം വിശ്വസനീയമെങ്കില്‍, നല്ലൊരു ശതമാനം ചൈനീസ് കളിപ്പാട്ടങ്ങളും കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. കളിപ്പാട്ടങ്ങളില്‍ അടിക്കുന്ന നിറങ്ങളിലെ ഈയം യൂറോപ്യന്‍ നിഷ്കര്ഷയിലും ആയിരത്തിയിരുനൂറിരട്ടി അധികമാണെന്ന് ഒരു ലേഖനം പറയുന്നു. ഇത്തരം കളിപ്പാട്ടങ്ങള്‍ കയ്യിലെടുക്കുന്നതിലും കളിക്കുന്നതിലും കുഴപ്പമില്ലെങ്കിലും, കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങളില്‍ കടിക്കുന്ന സ്വഭാവമുള്ളരാണെങ്കില്, ഈയത്തിന്റെ വര്‍ദ്ധിച്ച അംശം അവരുടെ ശരീരത്തില്‍ കടക്കാനിടയുണ്ട്.
ചൈനയില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റിയയച്ച മിഠായികള്‍ക്ക് ഒരിടയ്ക്ക് ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും വിലക്കു വന്നു. അമേരിക്കയിലും പല ഏഷ്യന്‍ രാജ്യങ്ങളിലും വില്‍പ്പനക്കായി എത്തിച്ചേരുന്ന ചൈനീസ് കാന്‍ഡികളില്‍ മെലാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടിയതോതില്‍ ഉണ്ടായിരുന്നതായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായമെന്ന തരത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മെലാമിന്‍ പലപ്പോഴും ഉപയോഗിക്കപ്പെടുന്നു.
മെലാമിന്‍ ചെറിയ അളവില്‍ ഉള്ളില്‍ ചെല്ലുന്നത് ദോഷമില്ല. എങ്കിലും അത് മറ്റൊരു മായമായ സയന്യൂറിക് ആസിഡുമായി ചേര്‍ന്നാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കാം. ചൈനീസ് കാന്‍ഡികളില്‍ മെലാമിന്‍ കണ്ടതിനാല്‍ എഫ്ഡിഎ നിര്‍ദ്ദേശപ്രകാരം ആ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചു. ഫിലിപ്പീന്സിലാണെങ്കില് കാന്‍ഡികളില്‍ ഫോര്‍മാല്‍ഡിഹൈഡ് ഉള്ളതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൃതദേഹങ്ങള്‍, ജൈവാവശിഷ്ടങ്ങള്‍ എന്നിവയെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി ലാബുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. അതുള്ളില്ച്ചെന്നാല് ദഹനേന്ദ്രിയവ്യവസ്ഥയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കാം.
നമ്മുടെ സാംസ്കാരികമായ പ്രത്യേകതയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ചൈന. കോടിക്കണക്കിനു രൂപയുടെ ചൈനീസ് പടക്കങ്ങളും മറ്റുല്‍പ്പന്നങ്ങളും സീസണുകളില്‍ ഭാരതത്തിലെത്തുന്നു. ആഗോള കരിമരുന്നുവിപണിയുടെ 90 ശതമാനം ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. അവിടെനിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രധാനമായും ചൈനയിലും ഭാരതമുള്‍പ്പെടെ മറ്റു ലോകരാജ്യങ്ങളിലും നടക്കുന്നു. ചൈനീസ് പടക്കങ്ങള്‍ അവയുടെ വിലക്കുറവുമൂലം ലോകവിപണി പിടിച്ചു. ആഗോളതലത്തില്‍ ജപ്പാന്, കൊറിയ എന്നീ രാജ്യങ്ങള്‍ കരിമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 80 ശതമാനത്തിലധികം കുറഞ്ഞ ചെലവില്‍ ചൈന നിര്‍മ്മിക്കുന്നു. പക്ഷേ, ഗുണം, നിലവാരം, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ ചൈനീസ് പടക്കങ്ങള്‍ പിന്നിലാണ്. വെടിക്കെട്ടുകള്‍ക്കായി 800 മില്യണ്‍ ഡോളറിന്റെ ഉല്‍പ്പാദനം എങ്കിലും ചൈന നടത്തുന്നു.
ചൈനയിലെ അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ 2015ല്‍ അവിടെ വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണമുണ്ടായി. മറ്റു ലോകരാജ്യങ്ങളെ മലിനപ്പെടുത്തി പണം കൊയ്യുന്നതില്‍ അവര്‍ മനസ്താപം ഒന്നും കാണിക്കുന്നുമില്ല. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മലിനീകരണത്തിന് കാരണമാകുന്നു എന്ന് ലോകത്തെ മറ്റാരേക്കാളും നന്നായി ചൈനക്കറിയാം. ഭാരതത്തില്‍ പരിസരമലിനീകരണം വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നാം വാങ്ങുകയും, ഒപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയവ്യവസായങ്ങള് തളരാനിടയാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ‘ദ ഹിന്ദു’ വിലും ‘ടൈംസ് ഓഫ് ഇന്ത്യ’യിലും വന്ന റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ മനസ്സിലാകുന്നത്, ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലകള്‍ ഊര്‍ധ്വന്‍ വലിക്കുന്ന സ്ഥിതിയിലേക്ക് പോകുകകയാണ് എന്നാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’ ഈ വ്യവസായങ്ങളെ രക്ഷിക്കുമോ എന്നുള്ള ചോദ്യവും തമിഴ്നാട്ടില്‍ ഉയര്‍ന്നുകഴിഞ്ഞു. പടക്കനിര്‍മ്മാണം പോലുള്ളവ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വേണ്ടെന്നു വയ്ക്കേണ്ടതാണ് എന്നും വാദിക്കാം. പക്ഷേ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ച് വേണ്ടെന്നു വയ്ക്കല്‍ നടക്കുന്നില്ല എന്ന് മാത്രമല്ല, അവയുടെ വില കുറവായതിനാല്‍ അവ കൂടുതല്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ സ്ഥിതിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ആഹ്വാനം അടിയന്തരശ്രദ്ധയില്‍ പതിയണം. അത് ഏറ്റെടുക്കണം. പ്രധാനമന്ത്രി ഒരു രാജ്യത്തെയും പേരെടുത്തു പറഞ്ഞില്ല എങ്കിലും നാം പരിതസ്ഥിതികളെ അവലോകനം ചെയ്ത് ആ വാക്കുകളെ മനസ്സിലാക്കണം. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് ആറായിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ നാം ഇറക്കുമതി ചെയ്യുന്നു. രണ്ടരലക്ഷം കോടിയിലധികം രൂപയുടെ ഇറക്കുമതി ചൈനയില്‍നിന്ന് വരുമ്പോള്‍, നമ്മുടെ ചൈനയിലേക്കുള്ള കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപയില്‍ത്താഴെയാണ്. നമ്മോട് നിതാന്ത ശത്രുത പ്രഖ്യാപിച്ചിരിക്കുന്ന പാക്കിസ്ഥാന് ചൈനയുടെ സാമ്പത്തികവും സൈനികവുമായുള്ള സഹായങ്ങള്‍ ധാരാളം ലഭിക്കുന്നു.
പാക്കിസ്ഥാനുള്ള അമേരിക്കന്‍ സഹായം അമേരിക്കന്‍ ജനത ഇപ്പോള്‍ ചോദ്യംചെയ്യുന്നതിനാല്‍ ആണ് ആ സഹായം പുനഃപരിശോധിക്കാനുള്ള ആവശ്യം അമേരിക്കന്‍ സെനറ്റില്‍ ഉയരുന്നത്. അവരുടെ ഉത്കണ്ഠ, അമേരിക്കന്‍ ജനത നല്കുന്ന നികുതിപ്പണം പാക്കിസ്ഥാന് അമേരിക്കക്കെതിരെ ഭീകരവാദം വളര്‍ത്താന്‍ ഉപയോഗിക്കുന്നതിലാണ്. ഇതേമട്ടില്‍, ഭാരതജനതയുടെ പണം ചൈനവഴി പാക്കിസ്ഥാനിലെത്തിയിട്ട് അത് നമ്മേയും നശിപ്പിക്കാന്‍ ഭീകരവാദികള്‍ക്കുള്ള സഹായമായി മാറുന്നതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ഏറ്റവും അധികം കരിമരുന്നുല്പ്പന്നങ്ങള് ഭാരതത്തില്‍ ഉപയോഗിക്കപ്പെടുന്ന ഈ ദീപാവലി, നമുക്ക് ഒരവസരമാണ്, ചൈനയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്നതിനെ നിയന്ത്രിക്കാന്‍.
നമ്മുടെ ദേശീയബോധവും ഉപഭോക്താവിന്റെ അവകാശബോധവും നമ്മുടെ വിപണിയെ നിയന്ത്രിക്കട്ടെ. ഗുണനിലവാരമുള്ള ഉല്‍പ്പനങ്ങള്‍ നമ്മുടെ നാട്ടില്‍ നല്‍കാനും നമ്മളെ എപ്പോഴും ശത്രുസ്ഥാനത്തുകണ്ട് ദ്രോഹിക്കാന്‍ വെമ്പുന്ന അയല്‍ രാജ്യത്തോടുള്ള സമീപനം മാറ്റാനും ചൈനയെ പ്രേരിപ്പിക്കാന്‍ നമ്മുടെ മനോഭാവം സഹായകമാകട്ടെ. ഭാരതത്തിലേക്ക് അന്താരാരാഷ്ട്ര കരാറുകള്‍ അനുസരിച്ചുള്ള ഇറക്കുമതികള്‍ക്ക് ഭാരതമോ, ജനതയോ എതിരല്ല, എതിര്‍ക്കുന്നുമില്ല. പക്ഷേ, നാമുപയോഗിക്കേണ്ട വസ്തുക്കളുടെ ഗുണനിലവാരവും, നമ്മുടെ വിപണിയില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തിന് നമ്മോടു നല്ല സമീപനം ഉണ്ടാകുകയെന്നതും പ്രധാനമാണ്.
ഭാരതവിപണി ചൈനീസ് സമ്പദ് വ്യവസ്ഥക്ക് എതിരായി പ്രതികരിച്ചാല്‍ അന്ന് ഉറപ്പായും ചൈനയ്ക്ക് ഭാരതത്തോടുള്ള സമീപനം മാറ്റേണ്ടി വരും. ആ മാറ്റം ഉണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ ഈ ദീപാവലിതൊട്ട് നമ്മള് സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും സ്വദേശി എന്ന മനോഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമായി മാറേണ്ടത് ആവശ്യമാണ്. അത്, ഭാരതീയമായതിനോടുള്ള ഐക്യപ്പെടലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: