‘നമുക്ക് ജാതിയില്ല’ എന്ന ഗുരുദേവസൂക്തത്തിന്റെ മറവില്‍ പിണറായി വിജയനും സഹനടന്മാരും തട്ടുപൊളിപ്പന്‍ കമ്മ്യൂണിസ്റ്റ് നാടകം കളിക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറേയായി. അധഃസ്ഥിത ജനതയെ നന്നാക്കാനെന്ന വ്യാജേന, കേരളത്തിലെ ക്ഷേത്രങ്ങളുടെയും നമ്പൂതിരി, നായര്‍ സമുദായങ്ങളുടെയും ഒട്ടുമുക്കാലും പുരയിടങ്ങളും നിലവും പിടിച്ചെടുത്ത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ഏക്കര്‍ കണക്കായി വീതംവച്ച് കൊടുക്കുകയും, ഈഴവസമൂഹം കൈവിട്ടപ്പോള്‍ സോമാലിയന്‍ പുലികളെപ്പോലെ ‘മ്യാവൂ’ വിളിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പൈതങ്ങളുടെ പുത്തന്‍ ഗുരുദേവഭക്തിയില്‍ വല്ല കഴമ്പുമുണ്ടോ? അതോ, ഇവരൊക്കെ പ്രചരിപ്പിക്കുംപോലെ ഗുരുദേവനോട് സവര്‍ണ്ണഹിന്ദുക്കള്‍ക്കു മുഴുവന്‍ വിരോധമായിരുന്നോ?
ചെമ്പഴന്തിയിലെ ഈശ്വരഭക്തരായ ഹൈന്ദവ കുടുംബത്തില്‍ ജനിച്ച ശ്രീനാരായണ ഗുരുദേവന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത് ചെമ്പഴന്തിപ്പിള്ള എന്ന സവര്‍ണ്ണ ഹിന്ദു ഗുരുവാണ്. അദ്ദേഹത്തില്‍നിന്ന് അമരകോശവും സിദ്ധരൂപവും ഉള്‍പ്പെടെ സ്വായത്തമാക്കിയശേഷം, സംസ്കൃതത്തില്‍ ഉപരിപഠനത്തിനായി ചേര്‍ന്ന ഗുരുദേവന്റെ അടുത്ത ആചാര്യന് ചെഗുവേരയും കോടിയേരിയുമല്ല, കായംകുളം പുതിയേടത്തു ക്ഷേത്രത്തിന്റെ മുഖ്യകാര്യദര്‍ശിയും പണ്ഡിതശിരോമണിയുമായ കുമ്മമ്പള്ളില്‍ രാമന്‍പിള്ള എന്ന സവര്‍ണ്ണനായിരുന്നു.
രാമന്പിള്ളയാശാനില് നിന്ന് വേദാന്തവും ജേ്യാതിഷവും വൈദ്യവും അസൂയാവഹമായ സംസ്കൃതപാണ്ഡിത്യവും നേടിയശേഷം സാമൂഹ്യ പരിഷ്കരണം, സമുദായോദ്ധാരണം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറിയ ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈഴവജനതയ്ക്കൊപ്പം ഉരുക്കുപോലെ ഉറച്ചുനിന്നത് ഗുരുസ്ഥാനീയരും സുഹൃത്തുക്കളും ആയിരുന്ന ക്രിസ്തുമതഛേദന കര്‍ത്താവ് ചട്ടമ്പിസ്വാമികള്‍, തൈക്കാട്ട് അയ്യാവ്, പ്രൊഫസ്സര്‍ സുന്ദരന്പിള്ള, തിരുവിതാംകൂര്‍ ചീഫ് ജസ്റ്റീസ് സദാശിവയ്യര്‍, ജസ്റ്റീസ് മന്ദത്ത് കൃഷ്ണന് നായര്‍, ശ്രീരാമവര്‍മ്മ തമ്പാന്, സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയ ‘സവര്‍ണ്ണഹിന്ദുക്കള്‍’ ആയിരുന്നു.
സാക്ഷാല്‍ ശങ്കരാചാര്യര്‍ക്കുപോലും തൊട്ടുകൂടായ്മ വിധിച്ച ജാതിക്കോമരങ്ങളെ അധികകാലം വച്ചുവാഴിക്കാതിരിക്കാനും, അവര്‍ണ്ണന്റെ ബ്രാഹ്മണ്യം തിരിച്ചറിയാനുമുള്ള വിവേകം ഹിന്ദുമതത്തിന് എന്നുമുണ്ടായിരുന്നു. വാല്മീകിക്കും വ്യാസനും എഴുത്തച്ഛനുമൊക്കെ ശേഷം അങ്ങനെയൊരു ‘യഥാര്‍ത്ഥ ബ്രാഹ്മണനായി’ ഗുരുദേവനും അംഗീകരിക്കപ്പെട്ടതിന്റെ ദൃഷ്ടാന്തമാണ് കോഴിക്കോട് ആനിബസന്റെ് ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിനു കിട്ടിയ സ്വീകരണവും ബഹുമതിയും. ‘മനുഷ്യകുലത്തിന്റെ ബ്രാഹ്മണന്’ എന്നു വാഴ്ത്തി (a born leader of men, a genu-ine descendant of the ancient saints of our motherland, a true brahmana soul sent out by the guardians of humantiy …..) അന്നു മംഗളപത്രം നല്കി ഗുരുദേവനെ ആദരിച്ചത് കോഴിക്കോട്ടെ നായന്മാരും നമ്പൂതിരിമാരുമാണ്; അല്ലാതെ സിപിഎം പൊളിറ്റ് ബ്യൂറോ അല്ല. കാറല്‍ മാര്‍ക്സിനു കരപ്പന് വന്നതിന്റെയും ചെഗുവേരയ്ക്കു ചൊറി പിടിച്ചതിന്റെയും അല്ഗുല്ത്ത് കഥ പറഞ്ഞു കരക്കാരെ പറ്റിക്കുന്നതിനിടയില്‍ ചരിത്രം പഠിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു കഴിയാതെ പോയത് ഗുരുദേവ ഭക്തരുടെ കുറ്റമല്ല, സഖാക്കളേ!
ഗുരുദേവനെ ചൊല്ലി ഹൃദയം തപിപ്പിക്കുന്ന മറ്റൊരു കൂട്ടര് കേരളത്തിലെ ന്യൂനപക്ഷങ്ങളാണ്. കമ്മ്യൂണിസ്റ്റുകളെപ്പോലെ, ഇക്കൂട്ടരുടെ ഗുരുദേവപ്രേമവും ശേഷിക്കുന്ന ഈഴവരെക്കൂടി ക്രിസ്ത്യാനിയും മുസല്മാനുമാക്കുക എന്ന ഷൈലോക്ക് രോഗം അല്ലാതെ മറ്റൊന്നുമല്ല. 1924ല്‍ ആലുവ അദ്വൈതാശ്രമ പരിസരത്തു നടന്ന സര്‍വ്വമത സമ്മേളനത്തിലാണ് ‘പ്രത്യേകം ക്ഷണിച്ചപ്രകാരം’ മാത്രം കെ. കെ. കുരുവിള, മുഹമ്മദ് മൗലവി എന്നീ രണ്ട് അന്യമതക്കാര്‍ പ്രസംഗകരെന്ന നിലയില്‍ ആദ്യമായി ഗുരുപാദങ്ങളുമായി ബന്ധപ്പെടുന്നത്; എങ്കില്‍പ്പോലും ആ സമ്മേളനത്തില്‍ അവരേക്കാള്‍ പ്രാമുഖ്യം അധ്യക്ഷനായ ജസ്റ്റീസ് സദാശിവയ്യര്‍, മഞ്ചേരി രാമയ്യര്, മഞ്ചേരി കൃഷ്ണയ്യര്‍, ഋഷിറാം ആര്യസമാജ്, ബ്രാഹ്മണസഭാ നേതാവ് ശിവപ്രസാദസ്വാമി എന്നീ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് തന്നെയായിരുന്നു; പക്ഷേ പില്ക്കാലത്ത് അന്തിത്തിരിക്കും ഉരിയരിക്കും വകയില്ലാത്തവിധം കേരളത്തിലെ ക്ഷേത്രങ്ങളെയും സവര്‍ണ്ണ ഹിന്ദുക്കളെയും കമ്മ്യൂണിസ്റ്റുകള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഗുരുദേവന്റെ ജീവിതപാതയിലെ യഥാര്‍ത്ഥ ബന്ധുക്കളായിരുന്ന നായന്മാരും ബ്രാഹ്മണരും തകര്‍ന്നു പിന്തള്ളപ്പെട്ടു.
അവരുടെ തകര്‍ച്ച മുതലെടുത്താണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും മതപരിവര്‍ത്തന സൗകര്യത്തിനായി ന്യൂജെന്‍ ഗുരുദേവഭക്തര്‍ ചമഞ്ഞു രംഗത്തെത്തുന്നത്. പവിത്രമായ ശിവഗിരിയില്‍ മദനിയുടെ ഐഎസ്എസ് ഗുണ്ടകള്‍ അഴിഞ്ഞാടിയതും, ദിനംപ്രതി നൂറുകണക്കിനു ഈഴവകുടുംബങ്ങളെ വീതം വളച്ചെടുത്ത് പെന്തക്കോസ്തുകാരന് അവന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിയതും അതിന്റെ ദുരന്തഫലവും.
പിണറായിക്കും കൂട്ടര്‍ക്കും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ‘അന്തിക്കുരുട് ‘ എന്ന അസുഖമാണ്. പകല്‍ കാണുകയും രാത്രി അന്ധനാവുകയും ചെയ്യുന്ന അവസ്ഥ. ആയ കാലത്ത് കമ്മ്യൂണിസമെന്ന ചവറ്റുകൂനയുടെ ദുര്‍ഗന്ധത്തില്‍ മോക്ഷം കണ്ടെത്തിയവര്‍ക്ക്, ഈയിടെ ശിവഗിരിയുടെ പരിപാവനമായ സ്വച്ഛസുഗന്ധത്തില് തെല്ലുനേരം വിശ്രമിക്കാന്‍ ഇരിപ്പിടം കിട്ടിയപ്പോള്‍ പെട്ടെന്നു സംഭവിച്ച ഒരുതരം ഉന്മാദമാണിത്; ഉണ്ടിരുന്നവനു വിളി തോന്നുംപോലെ, പെട്ടെന്നൊരു ഗുരുദേവ സ്നേഹം തോന്നിപ്പോകുന്നതും അതുകൊണ്ടാണ്. സിന്ധു ജോയിയും അബ്ദുള്ളക്കുട്ടിയുമൊക്കെ പൊടിയും തട്ടി പോയപോലെ, നാളെ ഷംസീറും വീണ ജോര്‍ജും പോയാല്‍ പിന്നെ പണ്ടേപ്പോലെ പറ്റിക്കപ്പെടാന്‍ പാവം ഈഴവനല്ലേയുള്ളു; അപ്പോള്‍ ഇതല്ല, ഇതിലപ്പുറവും സഖാക്കള്‍ ചെയ്യും.
വോട്ടിനു വേണ്ടിയാണെങ്കിലും ജാടയൊക്കെ കളഞ്ഞ് ശ്രീനാരായണ ഭക്തരുടെ മുന്നില്‍ കീഴടങ്ങിയല്ലോ; പക്ഷേ ഞങ്ങളെ പോലുള്ള ഗുരുദേവഭക്തര്‍ക്ക് ഇതൊരു കമ്മ്യൂണിസ്റ്റ് തട്ടിപ്പ് അല്ലെന്നു തോന്നണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി ചെയ്തു കാണിക്കണം. അതില്‍ ആദ്യത്തേത്, ഗുരുദേവന് ദൈവമാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും, കാറല്‍ മാര്‍ക്സിനെയും ചെഗുവേരയെയും തള്ളിപ്പറയുകയും വേണം.
അടുത്തത്, ഇക്കാലമത്രയും കരിങ്കല്ലുപോലെ കൂടെനിന്ന ഈഴവ സമുദായത്തിന് പല തവണ അധികാരം കിട്ടിയിട്ടും ഒരു കാന്താരിമുളക് പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന സത്യം പരസ്യമായി ഏറ്റുപറയുക. അവസാനമായി, ഗുരുദേവന്റെ സംസ്കൃതപാണ്ഡിത്യം കടുകട്ടിയായിരുന്നെന്ന പരമാര്‍ത്ഥം സഖാക്കള്‍ക്ക് അറിവില്ലായിരിക്കുമല്ലോ? (‘ഞങ്ങളിലില്ലാ ഹൈന്ദവരക്തം’… എന്നു പാടി തൊണ്ടപൊട്ടിച്ച് നടന്നപ്പോള്‍ അതറിയാന്‍ എവിടെ നേരം, അല്ലേ?) അതുകൊണ്ട്, ഗുരുദേവന് തൃക്കൈകള്‍ കൊണ്ട് കുറിച്ച ഒരു ശ്ലോകം താഴെ കൊടുക്കുന്നു. മേലില്‍ പാര്‍ട്ടി ലോക്കല്‍, ഏരിയാ, സ്റ്റേറ്റ് കമ്മിറ്റികള്‍ കൂടുമ്പോള്‍ ആ ശ്ലോകം ചൊല്ലിയ ശേഷം മാത്രം യോഗം തുടങ്ങുക: ഗുരുദേവന് ഹിന്ദുസംന്യാസി അല്ലെന്നു പാര്‍ട്ടിനേതാവ് തട്ടിവിട്ടതിന്റെ ശിക്ഷയാവട്ടെ, അത്!
‘ആസീദഗ്രേ സദേവേദം
ഭുവനം സ്വപ്നവത് പുനഃ
സസര്‍ജ്ജ സര്‍വം സങ്കല്പ
മാത്രേണ പരമേശ്വരഃ ‘
അര്‍ത്ഥം: ഈ പ്രപഞ്ചം സൃഷ്ടിച്ചത് ഭഗവാന് പരമേശ്വരനാണ്. സൃഷ്ടിക്കു കാരണഭൂതന് ഭഗവാന് മാത്രമായതിനാല്‍, സ്രഷ്ടാവും സൃഷ്ടിയും സൃഷ്ടിശിഷ്ടവും ഭഗവാന് തന്നെയാണ്.
‘വാദിക്കാന്‍ വേണ്ടി യുക്തിവാദികളില്‍ പലരും യുക്തികളില്ലാത്തതിനെ യുക്തിവേഷം കെട്ടിക്കുന്നു’ എന്നു ഗുരുദേവന് പറഞ്ഞിട്ടുണ്ട്. ആദ്യം ഗുരുദേവകൃതികള്‍ പഠിക്കുകയും, അണികളെ പഠിപ്പിക്കുകയും ചെയ്യുക; അങ്ങനെ ഗുരുദേവനെന്ന ഈശ്വരനെ അറിയുക; എന്നിട്ടുമതി കമ്മ്യൂണിസവും വേലത്തരവും ശ്രീനാരായണ വിശ്വാസികളെ പറ്റിക്കലുമൊക്കെ,സഖാവേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: