ഋഗ്വേദികളും യജുര്‍വേദികളുമാണ് കേരളത്തിലുള്ളത്. സാമവേദത്തിനുപോലും രണ്ടോ മൂന്നോ പേര് മാത്രം-പാഞ്ഞാള്‍ തോട്ടം മനയില്‍. അഥര്‍വവേദത്തിന് ഒറ്റയാളുപോലുമില്ല.
യാഗത്തിന് ഉപയോഗിക്കാതിരുന്നതാണ് അഥര്‍വവേദം അപ്രസക്തമാകാന്‍ കാരണം.
യാഗത്തിന് ആവശ്യമില്ലാത്തതിനാല്‍ നമ്പൂതിരിമാര്‍ അഥര്‍വവേദം പഠിച്ചില്ല. മുന്‍കാലങ്ങളില്‍ പഠിച്ചിരുന്നവരുണ്ടോ എന്ന് നിശ്ചയമില്ല. ഉണ്ടെങ്കില്‍ത്തന്നെ അപൂര്‍വമായിരുന്നു.
അഥര്‍വത്തിന് പതിത്വം കല്പ്പിക്കേണ്ടതില്ല. അപ്രഖ്യാപിതമായ വിലക്ക് അനാവശ്യമാണെന്ന് കരുതുന്നു. യാഗത്തിന് പുറത്തായതോടെ അഥര്‍വം ആഭിചാരമാണെന്നൊക്കെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ വരാനിടയായി.
ഈ പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നാലുമാസം മുന്‍പ് ‘അഥര്‍വ ജപാര്‍ച്ചന’ നടത്തിയത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ആറ് ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇത്.
മൂന്നു വേദങ്ങളുടെ അര്‍ച്ചനയാണ് ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അപ്പോഴാണ് ആമേട വാസുദേവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് അഥര്‍വ വേദാര്‍ച്ചന നടത്തുന്നതായി അറിയാന്‍ കഴിഞ്ഞത്. ഞങ്ങള്‍ അത് നേരില്‍ കണ്ടു.
തൃപ്പൂണിത്തുറയില്‍ ‘അഥര്‍വ ജപാര്‍ച്ചന’ നടത്താന്‍ തീരുമാനിച്ചപ്പോഴാണ് പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലായത്. അപ്പോഴാണറിഞ്ഞത് കേരളത്തില്‍ അഥര്‍വ വേദികളില്ലെന്ന്. അങ്ങനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് അഥര്വമറിയുന്നവരെ ക്ഷണിച്ചുവരുത്തുകയായിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് യഥാര്‍ത്ഥ അഥര്വവേദികളുള്ളതെന്ന് പറയപ്പെടുന്നു.
തൃപ്പൂണിത്തുറയില്‍ ആദ്യം ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും പിന്നീട് നല്ല അഭിപ്രായമായി. പുലിയന്നൂര്‍ അനിയന് നമ്പൂതിരിപ്പാടാണ് തെറ്റിദ്ധാരണകള്‍ നീക്കാന്‍ മുന്‍കൈയെടുത്തത്. അഥര്‍വം കേള്‍ക്കുന്നതും സുഖമായതോടെ ആളുകള്‍ സഹകരിക്കാന്‍ തുടങ്ങി. അഥര്‍വത്തിന് എന്തെങ്കിലും വിലക്കുണ്ടെങ്കില്‍ അത് ഇതോടെ നീങ്ങിയിരിക്കുന്നു. കാരണം സാക്ഷാല്‍ പൂര്‍ണത്രയീശന്റെ സന്നിധിയിലാണല്ലോ അത് ഒരുക്കഴിച്ചിരിക്കുന്നത്. ഇനിയെന്ത് പതിത്വം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: