പൊന്‍കുന്നം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പാലാ-പൊന്‍കുന്നം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ടാറിംഗും അനുബന്ധം ജോലികളെല്ലാം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു.
പാലാ-പൊന്‍കുന്നം റോഡില്‍ 40 മീറ്റര്‍ ഇടവിട്ട് ഇപ്പോള്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുവരുന്നു. ഡിസംബറോടെ തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയാകും. ഇതിനായി പത്തുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 78 വാട്സിന്റെ എല്‍ഇഡി ലൈറ്റുകളാണ് ഘടിപ്പിക്കുന്നത്. സൗരോര്‍ജം ഉപയോഗിച്ചു വഴിവിളക്കുകള്‍ തെളിയിക്കുന്നതിനായി 150 ആമ്പിയറും 24 വാട്സ് ശക്തിയുമുള്ള രണ്ട് ബാറ്ററികളാണ് ഏഴു മീറ്റര്‍ ഉയരമുള്ള ഓരോ പോസ്റ്റിലും മൂന്നര മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. 1.6 മീറ്റര്‍ താഴ്ചയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്താണ് പോസ്റ്റുകള്‍ ഉറപ്പിച്ചിരിക്കുന്നത്. തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ 1,100 ലൈറ്റുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
രാത്രികാലങ്ങളില്‍ മാത്രം പ്രകാശിക്കുന്ന തരത്തിലാണ് ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തെ ഗ്യാരന്റിയും അഞ്ചുവര്‍ഷ വാറണ്ടിയുമാണ് കരാറുകാര്‍ നല്‍കിയിട്ടുള്ളത്. കൂടാതെ അപകടമേഖലകളില്‍ 24 മണിക്കൂറും മിന്നിക്കൊണ്ടിരിക്കുന്ന സോളാര്‍ എല്‍ഇഡി ലൈറ്റുകള്‍, റോഡ് മാര്‍ക്കിംഗ്, സീബ്രാലൈനുകള്‍, ബാര്മാര്ക്കിംഗ്, മെറ്റല്‍ ബീം ക്രാഷ് ബാരിക്കേഡുകള്‍, ടെലിനേറ്റര് പോസ്റ്റുകള്‍, ആര്‍സിസി ഗാര്‍ഡ് പോസ്റ്റുകള്‍, ഇടവിട്ട് പാര്‍ക്കിംഗ് മേഖല, ഉദ്യാനങ്ങള്‍ തുടങ്ങിയവയും സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
പൂനലൂര്‍–മൂവാറ്റുപുഴ സംസ്ഥാന പാത 2002 ലാണ് സംസ്ഥാന റോഡ് പ്രോജക്ട് വകുപ്പ് ഏറ്റെടുത്തത്. വടക്കന്‍ജില്ലയില്‍ നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്നത് പാലാ പൊന്‍കുന്നം പാതയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: