തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ക്വാറി മാഫിയകള്‍ക്കെതിരായ കേസിലെ സത്യവാങ്മൂലം മലയോരമേഖലയിലെ ജനങ്ങള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും എതിരാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനിടെയായിരുന്നു ബഹളം.
സണ്ണി ജോസഫാണ് പ്രമേയം കൊണ്ടുവന്നത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് സണ്ണിജോസഫ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്നും ക്വാറികള്‍ക്കെതിരായ കേസില്‍ വസ്തുതാ പ്രസ്താവന മാത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും വനംമന്ത്രി കെ. രാജു വിശദീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്ണമാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി കേരളത്തിന്റെ മലയോരമേഖലയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പദ്ധതിയും കൊണ്ടുവരില്ലെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളും കര്‍ഷകരും ആശങ്കപ്പെടേണ്ട, മന്ത്രി പറഞ്ഞു.
മന്ത്രി പറയുന്നത് അസത്യമാണെന്ന് വി.ഡി. സതീശന് ക്രമപ്രശ്നം കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ മടക്കി. ഇതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. പ്രതിപക്ഷത്തെ അടിച്ചിരുത്താനും കൂവിത്തോല്‍പ്പിക്കാനും ഭരണപക്ഷം ശ്രമിക്കുകയാണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
പശ്ചിമ ഘട്ടവിഷയത്തില് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന, സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നിയമമന്ത്രി എ.കെ. ബാലന് പറഞ്ഞു. സത്യവാങ്മൂലം പിന്‍വലിച്ച് കര്‍ഷകരെ ബാധിക്കാത്ത തരത്തില്‍ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയം തള്ളിയതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: