കൊച്ചി: മാര്‍ക്കണ്ഡേയ കട്ജുവിനെ കാണാന്‍ പോയ, സൗമ്യക്കേസിലെ തൃശൂര്‍ വിചാരണക്കോടതി ജഡ്ജി കെ. രവീന്ദ്രബാബു വിരമിച്ചതിനാല്‍, രാജിവയ്ക്കാനാവില്ല; നിയമമന്ത്രി എ.കെ. ബാലന് രാജിവയ്ക്കാം. കാരണം, ബാലന്റെ അനൗദ്യോഗിക നിയമോപദേഷ്ടാവായ സുപ്രീംകോടതി അഭിഭാഷകന് ദീപക് പ്രകാശാണ് രവീന്ദ്രബാബു, എഡിജിപി ബി. സന്ധ്യ, പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശന് എന്നിവരെ കട്ജുവിന്റെ വീട്ടിലെത്തിച്ചത്.
റിവ്യൂ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായി വാദം നടത്തിയ 17 ന്, രവീന്ദ്രബാബു, സുപ്രീംകോടതിയിലുണ്ടായിരുന്നു. അന്ന് കട്ജുവിനോട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചശേഷം വൈകിട്ടാണ്, മൂവര്‍സംഘം കട്ജുവിന്റെ വീട്ടിലെത്തിയത്.
ഏതു കേസിലും, ജഡ്ജി നിഷ്പക്ഷനാണെന്നാണ് സങ്കല്പം. അങ്ങനെ ആയിരിക്കണം. അദ്ദേഹത്തിന് വ്യക്തി താല്പര്യങ്ങള് ഉണ്ടായിക്കൂടാ. എന്നാല്‍, വ്യക്തിതാല്പര്യം കാട്ടുന്നു എന്ന അനൗചിത്യമാണ്, രവീന്ദ്രബാബുവില് നിന്നുണ്ടായിരിക്കുന്നത്. വിചാരണവേളയിലും ജഡ്ജിക്ക് വ്യക്തി താല്പര്യമുണ്ടായിരുന്നിരിക്കാമെന്ന സംശയമാണ്, അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്.
ഗോവിന്ദച്ചാമിക്ക് നാടുമുഴുവന്‍ എതിരാണ്. പ്രതി ആരുമാകട്ടെ, ഒരു ന്യായാധിപന് നീതി കൊടുത്താല്‍ മാത്രം പോരാ, നീതി കിട്ടി എന്നു ബോധ്യപ്പെടുക കൂടി വേണം. അവിടെയാണ്, രവീന്ദ്രബാബു പ്രശ്നമുണ്ടാക്കിയിരിക്കുന്നത്.
ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച കട്ജു, കേരള സര്‍ക്കാരിന് നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം മന്ത്രി ബാലനും അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദും ചര്‍ച്ച ചെയ്തപ്പോള്‍, കട്ജുവിന്റെ സഹായം വേണ്ട, അറ്റോര്‍ണി ജനറല്‍ ഹാജരായാല്‍ മതി എന്നാണ് തീരുമാനിച്ചത്. പിന്നീട് ഏതു സാഹചര്യത്തില്‍ മൂവര്‍ സംഘം കട്ജുവിന്റെ അടുത്തുപോയി എന്നതിന് സമാധാനം പറയേണ്ടത്, ബാലനാണ്.
രവീന്ദ്ര ബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജോലി കഴിഞ്ഞിരുന്നു. പിന്നെ, അദ്ദേഹത്തെ എന്തിന് പൊക്കി സുപ്രീംകോടതിയിലും കട്ജുവിന്റെ വീട്ടിലുമെത്തിച്ചു എന്നതിനും സമാധാനം പറയേണ്ടത്, ബാലനാണ്. എന്തെങ്കിലും പറഞ്ഞാല്‍ പോരാ, ജനത്തിന് ബോധ്യപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: