മൊസൂള്‍: ഐഎസില്‍ നിന്ന് മൊസൂള്‍ നഗരം പിടിച്ചെടുക്കാനുള്ള യുദ്ധം മുന്നേറുന്നത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍. സൈന്യവും കുര്‍ദ് സൈന്യവും ഷിയാ പോരാളികളും തമ്മിലുള്ള ഐക്യമാണ് ഇതിന് പ്രധാനകാരണം. മുന്നേറ്റം മികച്ച നിലയിലാണെന്ന് ഇറാഖി പ്രസിഡന്റ് ഹൈദര്‍ അല്‍ അബാദി പറഞ്ഞു. പലായനം ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാക്കാന്‍ ഇടനാഴി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിന്തിച്ചതിനേക്കാള്‍ വേഗത്തില്‍ മൊസൂളിലേക്ക് നീങ്ങാന്‍ കഴിയുന്നുണ്ട്. മൊസൂളിനു പുറത്തെ 20 ഗ്രാമങ്ങള്‍ സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു.
അതിനിടെ സൈന്യം പിടിമുറുക്കിത്തുടങ്ങിയതോടെ ഐഎസ് ഭീകരര്‍ മൊസൂള്‍ വിട്ടുപോകാനും തുടങ്ങി. നഗരത്തിലുള്ള ഭീകരരില്‍ നല്ലൊരു പങ്കും വിദേശികളാണ്. അവര്‍ക്ക് മറ്റെങ്ങും പോകാനുമില്ല. ഇറാഖികളായ ഭീകരര്‍ നഗരം വിടുകയാണ്. അമേരിക്കന്‍ കരസേനാ മേജര്‍ ഗാരി വോള്‍സ്കി പറഞ്ഞു. ഇറാഖി സേനയെ സഹായിക്കുന്ന അമേരിക്കിന്‍ സേനാ വിഭാഗം മേധാവിയാണ് വോള്‍സ്കി.
മൊസൂളിലുള്ള അയ്യായിരത്തോളം പേരും വിദേശികളാണെന്നാണ് സൂചന. അവര്‍മാത്രമേ ഇറാഖി സേനയേയും സഖ്യസേനയേയും എതിര്‍ക്കാന്‍ കാണുകയുള്ളു.
തിങ്കളാഴ്ചയാണ് ദൗത്യം തുടങ്ങിയത്. വരും ദിവസങ്ങളില്‍ യുദ്ധം കടുക്കുമെന്ന് പ്രസിഡന്റ് ഒബാമയും നീളുമെന്ന് മധ്യകമാന്ഡ് മേധാവി ജനറല്‍ ജോസഫ് വോട്ടലും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: