കണ്ണൂര്‍: പിണറായി ഭരണത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം അക്രമത്തില്‍ വീടുള്‍പ്പെടെ സര്‍വ്വ വും നഷ്ടപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലുളള അമ്മമാരുള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ ഇന്നലെ കലക്ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയിലും ധര്‍ണ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെ പി നടത്തിയ മാര്‍ച്ചിലും പ്രതിഷേധമിരമ്പി. ധര്‍ണ്ണയിലും മാര്‍ച്ചിലും മാര്‍ക്സിസ്റ്റ് അക്രമത്തിനിരയായ അമ്മമാരും കുട്ടികളുമടക്കം നൂറുകണക്കിന് ബഹുജനങ്ങള്‍ പങ്കെടുത്തു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മില്‍ നിന്നും തങ്ങളനുഭവിക്കുന്ന ക്രൂരതകള്‍ സമരവേദിയില്‍ അക്രമത്തിനിരയായ കുടുംബങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരുമായി പങ്കിട്ടു. മനുഷ്യന്റെ ഏറ്റവും അവസാനത്തെ അഭയ കേന്ദ്രമായ വീടുകള്‍ തകര്‍ത്തെറിഞ്ഞ മാര്‍ക്സിസ്റ്റ് കശ്മലന്മാരുടെ നടപടിക്കുളള ശക്തമായ താക്കീതു കൂടിയായി പ്രതിഷേധ പരിപാടികള്‍ മാറി. നിത്യനിദാനത്തിനു വേണ്ടി കഷ്ടപ്പെട്ടു ജീവിക്കുന്നതിനിടയില്‍ അരിഷ്ടിച്ചുണ്ടാക്കിയ തങ്ങളുടെ സകലവും നഷ്ടപ്പെട്ട് അന്യ സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വന്ന കുടുംബങ്ങളും, 13 വര്‍ഷക്കാലം പാര്‍ട്ടി അംഗമായിരുന്നിട്ടും സിപിഎമ്മിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ശങ്കരനെല്ലീരിലെ അനിതയുള്പ്പെടെയുളള സ്ത്രീകളും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച മുഴക്കുന്നിലെ കാര്‍ത്തിക് എന്ന 13 വയസ്സുകാരന് മുതല്‍ വന്ദ്യവയോധികമാരായ വീട്ടമ്മമാര്‍ വരെ ധര്‍ണ്ണ സമരത്തില്‍ പങ്കു കൊണ്ടു. ആവാസ കേന്ദ്രമായ വീടുകള്‍ക്ക് നേരെയുള്‍പ്പെടെ സിപിഎം നടത്തുന്ന കൊടുക്രൂരത അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്വതന്ത്രമായി ജീവിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്നതുവരെ ഇതിലും ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുമെന്ന വ്യക്തമായ സന്ദേശം പരിപാടിയിലും ധര്‍ണ്ണയിലും പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അമ്മമാരും മുന്നറിയിപ്പു നല്കി.
സിപിഎമ്മുകാര്‍ 1994ല്‍ കൊലചെയ്ത ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യവാഹായിരുന്ന പി.പി.മോഹനന്റെ മകള്‍ പാതിരിയാട്ടെ നിവേദിത ഗദ്ഗതകണ്ഠയായി നിറകണ്ണൂകളോടെ സിപിഎം സംഘം തന്റെ വീട്ടില്‍ നടത്തിയ അതിക്രമങ്ങള്‍ ഒന്നൊന്നായി സമരവേദിയിലെ ഉദ്ഘാടനത്തിനെത്തിയ സദസ്സിനോട് പങ്കുവെച്ചപ്പോള്‍ മാര്‍ക്സിസ്റ്റ് ക്രൂരതയുടെ ദൈന്യം പേറി ജീവിക്കേണ്ടി വരുന്ന അമ്മമാരുടെ അനുഭവങ്ങളുടെ നേര് സാക്ഷ്യമായി. തന്റെ വീട്ടിലെത്തിയ സിപിഎം സംഘം കഴുത്തിന് കത്തികാട്ടി പിതാവിനെ കൊന്ന പോലെ നിന്നെയും നിന്റെ ഭര്‍ത്താവിനേയും കൊല്ലുമെന്ന് ആക്രോശിച്ച് മാരകായുധങ്ങള്‍ കൊണ്ട് കണ്ണില്‍കണ്ടെതെല്ലാം അടിച്ചു പൊളിച്ചതും വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമുള്‍പ്പെടെ അപഹരിച്ചു കൊണ്ടു പോയതായും വീട്ടിന്റെ കിണറിന്റെ ആള്‍മറ കിണറിലേക്ക് മറിച്ചിട്ടതായും പറഞ്ഞു. അക്രമം നടക്കുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കിനില്ക്കുകയായിരുന്നു. വീട്ടില്‍ താമസിക്കാന്‍ പോലും പറ്റാത്തതിനാല്‍ സമീപത്തെ കുടുംബ വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും വെളിപ്പെടുത്തി. ഇതു പോലെ നിരവധി മാര്‍ക്സിസ്റ്റ് ഗ്രാമങ്ങളില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സമരവേദിയില്‍ വെളിപ്പെടുത്തി.
ധര്‍ണ്ണ സമരം ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന്, മഹിളാമോര്‍ച്ച ജില്ല പ്രസിഡണ്ട് എന്‍.രതി എന്നിവര്‍ പ്രസംഗിച്ചു. വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍ സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റി ല്‍ നിന്നും ആരംഭിച്ച ബിജെപി മാര്‍ച്ചിന് ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സംസ്ഥാന സമിതിയംഗങ്ങളായ എ.ദാമോദരന്‍, വി.വി.ചന്ദ്രന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാ ന വൈസ്പ്രസിഡണ്ട് ബിജുഏളക്കുഴി, മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, കെ.ബി.പ്രജില്‍, എം.കെ.വിനോദ്, ഭാഗ്യശീലന്‍ ചാലാട്, ആര്.കെ.ഗിരിധരന്, പി.ആര്.രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മാര്‍ച്ച് ബിജെപി സംസ്ഥാ ന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗണ്‍സില്‍ മെമ്പര്‍ ഗോപാല്‍ ഷെട്ടി എംപി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: