ചവര്‍ എടുക്കുന്നവരായി മാത്രം കരുതിയിരുന്ന കുടുംബശ്രീക്കാരിലെ പ്രതിഭകളെ കണ്ടെത്തിയത് താനാണെന്ന് എം.കെ. മുനീര്‍. അവരിലെ മാധ്യമ പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷങ്ങള്‍ മുടക്കിയതില്‍ തെറ്റൊന്നുമില്ല. വീട്ടമ്മമാരായി കഴിഞ്ഞവരിലെ മാധ്യമപ്രതിഭ കണ്ടെത്താന്‍ കഴിഞ്ഞു. ഗണേഷ്കുമാറിന്റെ വിമര്‍ശനത്തിനും പ്രതിഭാഹരിയുടെ തകര്‍പ്പന്‍ പ്രസംഗത്തിനും മറുപടിയായി കുടുംബശ്രീയുടെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി മുനീര്‍ പറഞ്ഞു.
കുടുംബശ്രീയിലെ സ്ത്രീകളെ പത്രപ്രവര്‍ത്തനം പഠിപ്പിക്കാനെന്നപേരില്‍ കോഴിക്കോട്ടെ ഏതോ സ്ഥാപനത്തിന് 60 ലക്ഷം കൊടുത്തത് കൊലച്ചതിയായി എന്നായിരുന്നു ഗണേഷിന്റെ ആരോപണം. കുടുംബശ്രീക്കാരെ എന്തിന് പത്രപ്രവര്‍ത്തനം പഠിപ്പിക്കണം. എല്ലാവരും നല്ല പത്രപ്രവര്ത്തകാരാണെന്ന് സോഷ്യല്‍ മീഡിയ കണ്ടാല്‍ മതി. പ്രതേ്യക പരിശീലനത്തിന്റെ കാര്യമൊന്നുമില്ല. ഏതോ സ്ഥാപനത്തിന് പണം കൊടുക്കാനുള്ള തട്ടിപ്പുമാത്രമായിരുന്നു, ഗണേഷ് വാചാലനായി. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിന സമ്മാനമായി പ്രഖ്യാപിച്ച ഗ്രാമീണ സടക് യോജന പദ്ധതിയോട് കേരളം മുഖം തിരിഞ്ഞുനിന്നതുമൂലം നഷ്ടമായ കേന്ദ്രഫണ്ടിന്റെ കണക്കും ഗണേഷ് നിരത്തി.
ഗ്രാമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി 10 വര്‍ഷം ഇരുന്നതിന്റെ അനുഭവവും അഭിഭാഷകയായതിന്റെ പ്രൊഫഷണലിസവും ചേര്‍ന്ന പ്രസംഗത്തിലൂടെ അധികാരവികേന്ദ്രീകരണത്തിന്റെ അന്തകരാണ് യുഡിഎഫ് എന്ന് സ്ഥാപിക്കാന്‍ അഡ്വ. യു. പ്രതിഭാ ഹരിക്ക് കഴിഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരെ ഇടത് സര്‍ക്കാര്‍ നിലത്തിലേക്ക് ഇറക്കിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരത്തിലേക്കാണ് ഇറക്കിവിട്ടത്. പച്ച ഷര്ട്ടിടുന്നതല്ല ഹരിതം എന്നു പറഞ്ഞ പ്രതിഭ, ഇന്നിപ്പോള്‍ കടിക്കുന്ന നായ്ക്കളുടെ പിതൃത്വവും മുന്‍സര്‍ക്കാരിന് നല്കി. അഞ്ചുമാസം പ്രായമുള്ള പട്ടി കടിക്കില്ല എന്നതാണ് ന്യായം. അതിനാല്‍ ക്ഷമിച്ച് കാത്തിരിക്ക്. നല്ല നാളുകള്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവരും. വനിതാ അംഗങ്ങളിലും പ്രസംഗിക്കാന്‍ പ്രതിഭയുള്ളവരുണ്ടെന്ന് തെളിയിച്ച് കായംകുളം എംഎല്‍എ വാചാലയായി.
തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയുടെ അംഗം മന്ത്രികൂടിയായ ജി. സുധാകരന് സഭയിലെ സുന്ദരനാരെന്നന്വേഷിക്കുകയായിരുന്നു. മന്ത്രിസഭയിലും നിയമസഭയിലും സമാജികരുടെ ഇടയിലും സൗന്ദര്യം കുറഞ്ഞയാള്‍ താനെന്നും സമ്മതിച്ചുകൊണ്ടായിരുന്നു ഇത്. സുധാകരന് സുന്ദരനല്ലെന്ന വാദം സഭ അംഗീകരിക്കുന്നില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് റൂളിംഗ് നല്‍കേണ്ടിവന്നു.
സൗന്ദര്യം ആര്‍ക്കാണ് കൂടുതല്‍ എന്ന് കണ്ടെത്താന്‍ ശ്രമം നന്നില്ലെങ്കിലും മികവില്‍ ഇന്നലെ മിടുക്കന് എ.കെ. ബാലനെന്നു തെളിഞ്ഞു.
പനി പിടിച്ച് മുഖ്യമന്തി എത്താതിരുന്നതിനാല്‍ രണ്ടാമനായി ഇരുന്ന് ഒന്നാമന്റെ ചുമതലകൂടി വഹിച്ച ബാലന്, അവസരം മുതലാക്കി. 10ല്‍ 9 സബ്മിഷനുകള്‍ക്കും മറുപടി, അടിയന്തരപ്രമേയത്തിനും ക്രമപ്രശ്നമായി വന്ന ഉപക്ഷേമത്തിന് ശ്രദ്ധ ക്ഷണിക്കലിനും ഔദേ്യാഗികമായ മറുപടികള്‍, റിപ്പോര്‍ട്ട് അവതരണം. ചര്‍ച്ചാവേള ഒഴികെ എല്ലാത്തിലും ബാല സ്പര്‍ശം.
വേറെ വിഷയം കിട്ടാഞ്ഞിട്ടാകാം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്റെ പേരിലായിരുന്നു ഇന്നലത്തെ പ്രതിപക്ഷ അടിയന്തരം. പതിവുപോലെ ചര്‍ച്ചയും ബഹളവും ഒക്കെയുണ്ടായെങ്കിലും പതിവ് ഇറങ്ങിപോക്ക് ഉണ്ടായില്ല. ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഉള്ളി തൊലിച്ചതുപോലെയായി.
സത്യവാങ്മൂലം കൊടുത്തില്ലന്നു സര്‍ക്കാര്‍. കൊടുത്തത് സത്യവാങ്മൂലമാണെന്ന് പ്രതിപക്ഷം. ആ തര്‍ക്കം മാത്രം സ്പീക്കറുടെ പരിശോധനയ്ക്ക് വിട്ട് ബാക്കിയിലെല്ലാം യോജിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത നിലപാടില്‍ നിന്ന് അണുവിട വിത്യാസം ഈ വിഷയത്തിലെടുക്കില്ലെന്ന് എ.കെ. ബാലന് ആണയിട്ടതോടെ പ്രതിപക്ഷം പരിപൂര്‍ണ നിശബ്ദം.
പരിസ്ഥിതി സംഘടനകളില്‍ 90 ശതമാനവും വിദേശഫണ്ട് സ്വീകരിക്കുന്നവരാണെന്ന രാജു എബ്രഹാമിന്റെ വാദത്തോട് പി.ടി. തോമസിന് യോജിക്കാനാവില്ല. എതിര്‍പ്പുമായി തോമസ് എഴുന്നേറ്റു. അത്തരക്കാരുടെ ശ്രമഫലമായിട്ടാണ് പിടിക്ക് ഇടുക്കി വിടേണ്ടതെന്നു പറഞ്ഞ്, പി.ടി. തോമസിനെ രാജു എബ്രഹാം ഇരുത്തുകയും ചെയ്തു.
എല്ലാ പരിസ്ഥിതി വാദികളും വിദേശ ഏജന്റുമാരല്ല. ക്വാറി മാഫിയയുടെ ഏജന്റുമാരായി നിന്ന് കാശു വാങ്ങുന്നവര്‍ മാത്രം. ഇരിക്കുംമുമ്പ് രാജുവിന് ഒന്നു കുത്താനും പി.ടി. തോമസ് മറന്നില്ല.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത് വലിയ ക്രമ പ്രശ്നമായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തോന്നിയത്. ചെന്നിത്തല സിപിഎം സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കില്‍ മാത്രം മറുപടി എന്നായിരുന്നു എ.കെ.ബാലന്റെ വിശദീകരണം. ചെന്നിത്തലയെപോലെയൊരാള് സെക്രട്ടറിയേറ്റില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ബാലന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: