ലാസ് വെഗാസ്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയം ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപാണ് വിഷയം ഉന്നയിച്ചത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8 % ആണ്. അമേരിക്കന്‍ സാമ്പത്തിക രംഗം മരിക്കുകയാണെന്നു പറഞ്ഞ ട്രംപ് എതിര് സ്ഥാനാര്‍ത്ഥി, ഡെമോക്രാറ്റുകളുടെ ഹിലാരി ക്ലിന്റണ് അവതരിപ്പിക്കുന്ന നികുതി പരിഷ്കാര പരിപാടികള്‍ വിനാശകാരിയാണെന്നും പറഞ്ഞു. നെവേഡ സര്‍വകലാശാലയിലായിരുന്നു പരിപാടി. വോട്ടെടുപ്പ് നവംബര്‍ എട്ടിനാണ്.
സാമ്പത്തിക വിഷയത്തിലെ ചോദ്യത്തിന് ട്രംപിന്റെ മറുപടി: ഭാരതത്തിലെ മുതിര്‍ന്ന പ്രതിനിധികളെ കണ്ടിരുന്നു. അവരുടെ വളര്‍ച്ചാ നിരക്ക് 8 ശതമാനാണ്. ചൈനയുടെ 7 %, നമ്മുടേത് വളരെ കുറഞ്ഞതാണ്, പുതിയ റിപ്പോര്‍ട്ടുപ്രകാരം ഒന്നില്‍ താഴെ. നമ്മുടെ തൊഴില്‍ മേഖലയില്‍ പേടിപ്പിക്കുന്നവിളര്‍ച്ചയാണ്.
ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടെയുള്ള ഈ ദയനീയാവസ്ഥയ്ക്ക് ഹിലാരിയുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണാണ് കുറ്റക്കാരനെന്നും ട്രംപ് വിശദീകരിച്ചു. ക്ലിന്റണ് നടപ്പാക്കിയ വടക്കേ അമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാറാണ് കാരണമെന്ന് ട്രംപ് പറഞ്ഞു.
ഹിലാരി ക്ലിന്റണ്, തന്റെ സാമ്പത്തിക പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെന്നുപറഞ്ഞു. സമ്പന്നര്‍ അവരുടെ വിഹിതം പങ്കുവെക്കുന്ന പദ്ധതിയാണത്. പദ്ധതി വന്‍ തോതില്‍ പുതിയ തൊഴിലിന് വഴിതുറക്കുമെന്ന് വിശകലനം ചെയ്ത വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ പദ്ധതി തൊഴില്‍ ഇനിയും 35 ലക്ഷത്തോളം തൊഴില്‍ ഇല്ലാതാക്കും, ഹിലാരി പറഞ്ഞു.
വോട്ടെടുപ്പില്‍ ഹിലാരി മുന്നില്‍
വാഷിങ്ടണ്‍: ഹിലാരി- ട്രംപ് നേര്‍ക്കുനേര്‍ ടെലിവിഷനില്‍ കണ്ട് വോട്ടു ചെയ്തവരില്‍ 52% പേര് ഹിലാരിയെ പിന്തുണച്ചു. 39 % പേര് ട്രംപിനേയും. സിഎന്‍എന്‍ സര്‍വേ റിപ്പോര്‍ട്ടാണിത്. ചര്‍ച്ചയില്‍ ട്രംപ് മികച്ചുനിന്നെങ്കിലും വോട്ട് ഹിലാരിക്കു കിട്ടി. മൂന്നു ചര്‍ച്ചകളിലും ജനപിന്തുണയില്‍ മേല്‍ക്കോയ്മ ഹിലാരിക്കാണ്. എന്നാല്‍, ഹിലാരിയെ പിന്തുണയ്ക്കുന്നവര്‍ കുറയുന്നുവെന്നാണ് കാണുന്നത്.
സപ്തംബര്‍ 26 ന് സംവാദത്തില്‍ ഹിലാരിക്ക് 62% കിട്ടി, ട്രംപിന് 27 %. രണ്ടാം സംവാദത്തില്‍ ഹിലാരിയുടെ പിന്തുണ 57 % ആയി. ട്രംപിന് 34 ആയി ഉയര്‍ന്നു. ഫോക്സ് ന്യൂസിന്റെ പുതിയ തെരഞ്ഞെടുപ്പു സര്‍വേയില്‍ ഹിലാരിയുടെ ഡെമോക്രാറ്റുകള്‍ക്ക് വോട്ട് 63% കിട്ടുമെന്നാണ് കണക്കാക്കുന്നത്, ട്രംപിന് 36%.
നേര്‍ക്കു നേര്
അഞ്ച് മിനുട്ടുള്ള ആറു വിഭാഗങ്ങളില്‍ രണ്ടു സ്ഥാനാര്‍ത്ഥികളും വിവിധ വിഷയങ്ങളില്‍ അവരവരുടെ നിലപാടു പറഞ്ഞു. സാമ്പത്തികരംഗം, ആണവ നയം, കുടിയേറ്റം, വിദേശ നയം തുടങ്ങിയവ ചര്‍ച്ചയായി. ഫോക്സ് ന്യൂസിലെ ക്രിസ് വാലസായിരുന്നു മോഡറേറ്റര്‍. ഇരുവരും പരസ്പരം ഉപചാരമര്‍പ്പിക്കാനോ ഹസ്തദാനത്തിനോ തയ്യാറാകാതെ വേദിയിലേക്കു പോയത് പതിവുതെറ്റിക്കലായിരുന്നു; തെരഞ്ഞെടുപ്പു പോരാട്ടം അത്ര ശക്തമാണെന്നും തെളിയിച്ചു.
ട്രംപ്
- നാലു വര്‍ഷംകൂടി ഒബാമയെ നമുക്കു സഹിക്കാനാവില്ല, അതാണ് ഹിലാരി ജയിച്ചാല്‍ നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നത്.
- ഹിലാരിക്ക് 10 ജന്മം ജനിച്ചാലും ചെയ്യാന്‍ കഴിയാത്തത് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കും ലാറ്റിനോകള്‍ക്കും ഞാന്‍ നല്‍കും.
- ഒബാമ കെയര്‍ പദ്ധതി അതിന്റെ ബാധ്യതകൊണ്ട് സ്വയം മരിക്കും. അത് രാജ്യത്തെ നശിപ്പിക്കും.
- ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച ഞാന്‍ ഒന്നില്‍ നിന്ന് നാലാക്കും.
- സിറിയന്‍ പ്രസിഡന്റ് അസ്സാദ് ഒബാമയേക്കാളും ഹിലാരിയേക്കാളും സമര്‍ത്ഥനാണ്. നമ്മുടെ പണംകൊണ്ടാണവര്‍ പൊരുതുന്നത്. യുഎസ് അഭയം കൊടുത്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ ബാധ്യതയാകും. അവരില്‍ പലരും ഐഎസ് പക്ഷക്കാരാണ്.
- ക്ലിന്റണ് ഫൗണ്ടേഷന് സൗദി അറേബ്യയില്‍നിന്ന് പണം സ്വീകരിക്കുന്നു.
- ഡെമോക്രാറ്റുകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വാദിക്കുന്നു. അവരാണ് സ്വവര്‍ഗ്ഗാനുരാഗികളെ ബഹുനിലക്കെട്ടിടത്തില്‍ നിന്നെറിഞ്ഞുകളയുന്നത്.
- എന്നെക്കാള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ വേറേ ഇല്ല
- തെരഞ്ഞെടുപ്പ് ക്രമക്കേടുകളുണ്ട്, അംഗീകരിക്കുമോ എന്ന് അപ്പോള്‍ പറയാം.
ഹിലാരി
- ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്റെ കളിപ്പാവ
- ഞാന്‍ മുഴുവന്‍ അമേരിക്കക്കാര്‍ക്കും വേണ്ടിയാണ്, അതില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും സ്വതന്ത്രരും എല്ലാമുണ്ടാകും.
- കമ്പനികളുടെ മേല്ക്കോയ്മക്കെതിരേ ഞാന്‍ കുടുംബങ്ങള്‍ക്കൊപ്പം നില്ക്കും.
- ട്രംപ് പതിറ്റാണ്ടുകളായി ഞങ്ങളുടെ സര്‍ക്കാരുകളെ വിമര്‍ശിക്കുന്നു. 1997-ല്‍ അദ്ദേഹം ഇറക്കിയ പരസ്യത്തില്‍ പറഞ്ഞു, ഞങ്ങള്‍ ലോകത്തിന്റെ പരിഹാസ്യപാത്രമാണെന്ന്.
- സിറിയ, റഷ്യ സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്ന് മുന്നേറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
- ക്ലിന്റണ് ഫൗണ്ടേഷന്റെ സമ്പത്തില്‍ 90% തുകയും സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.
- ഡൊണാള്‍ഡ് സ്ത്രീകള്‍ക്കുവേണ്ടി എന്തുചെയ്യുന്നുവെന്ന് നാം കേള്‍ക്കുന്നുണ്ട്,സ്ത്രീകളോട് ഡൊണാള്‍ഡ് ചെയ്തതെന്തെന്ന് അവര്‍തന്നെ പറയുന്നുണ്ട്.
- സ്വതന്ത്രവും പക്ഷപാത രഹിതവുമായ തെരഞ്ഞെടുപ്പാണ് നടക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: