കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവും വിജിലന്‍സ് അന്വേഷിക്കുന്നു. ബാബുവിന്റെ രണ്ട് പെണ്മക്കളെയും വിവാഹം കഴിച്ച് അയച്ചത് 200ലേറെ പവന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ്. ഇത്രയും സ്വര്‍ണം വാങ്ങാനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുക.
ഇത്രയും സ്വര്‍ണം വാങ്ങാനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിജിലന്‍സ് ഇന്ന് ബാബുവിനോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2000 മുതല്‍ 2016 വരെയുള്ള ബാബുവിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള സത്യവാങ്മൂലം വിജിലന്‍സിന്റെ കൈവശമുണ്ട്.
തൃപ്പൂണിത്തുറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലമാണ് വിജിലന്‍സ് ശേഖരിച്ചത്. 2000 മുതല്‍ 2016 വരെ ബാബു ഒരു രൂപപോലും ആദായനികുതിയായി അടച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് അടയ്ക്കാനുള്ള വരുമാന പരിധിയില്‍ താന്‍ വരുന്നില്ലെന്നും ബാബു പറയുന്നു. ആദായ നികുതി അടയ്ക്കുന്നത് 2011 മുതല്‍ 2015 വരെ മന്ത്രിയായി ഇരുന്ന കാലയളവിലാണ്. ഒന്നര ലക്ഷം രൂപയാണ് ഇങ്ങനെ അടച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇത്രയും ആര്‍ഭാടമായി മക്കളുടെ വിവാഹം നടത്തിയത് എങ്ങനെയെന്ന് കെ.ബാബുവിന് വിശദീകരിക്കേണ്ടി വരും.
100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് ബാബുവിന് വേണ്ടി വിജിലന്‍സ് തയാറാക്കിയത്. ബാബുവിനെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരുടെ മൊഴികളാണ് വിജിലന്‍സ് ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: