ആലപ്പുഴ: കയര്‍ ഉല്പന്ന വ്യവസായത്തെ ആധുനികവത്കരിക്കുന്നതിനും വിപണിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും ഉതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കയര്‍ കോര്‍പറേഷന്റെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയില്‍ തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കയര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കയറ്റുമതിക്കാരും വിദഗ്ധരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കയര്‍ കോര്പറേഷന് ചെയര്മാന് ആര്. നാസര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
കയര്‍ വ്യവസായത്തെ സമ്പൂര്‍ണമായി നവീകരിക്കുക. ഒപ്പം പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുക എന്നതിലൂന്നി വര്‍ഷത്തില്‍ 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പ് നല്‍കുക എന്ന പദ്ധതിയാണ് ഇതുവഴി ആവിഷ്കരിക്കുക എന്ന് തോമസ് ഐസക് വിശദീകരിച്ചു.
സംരംഭകര്‍ക്ക് വ്യവസായങ്ങള്‍ നടത്തുന്നതിനായി മൂലധന സബ്സിഡി, കയറ്റുമതിക്കാര്‍ക്ക് ക്രയവില സ്ഥിരത പദ്ധതിയിലൂടെ 10 ശതമാനം വിലക്കുറവില്‍ പരമ്പരാഗത ഉല്പന്നങ്ങള്, സാങ്കേതിക നവീകരണത്തിനും പുതിയ ഉല്പന്നങ്ങളുടെ വികസനത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകുന്ന സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ എന്നിവ ദ്വിമുഖ പദ്ധതിയിലൂടെ നടപ്പാക്കും.ദേശീയപ്രാദേശിക വിപണി വിപുലപ്പെടുത്തും.
ഇതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും. എല്ലാത്തരം ഉപഭോക്താക്കളെയും ആകര്‍ഷിക്കുന്നതിന് കയറുല്പന്നങ്ങള് പ്രീമിയം, സ്റ്റാന്‍ഡേഡ്, ഓര്‍ഡിനറി എന്നിങ്ങനെ മൂന്ന് നിലവാരങ്ങളില്‍ നിര്‍മിച്ച് വിപണിയിലിറക്കും.കയറുല്പന്നങ്ങള്ക്ക് പരിസ്ഥിതി അനുകൂല ഉത്പന്നം എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ പരിശ്രമിക്കും. തൊണ്ടില്‍നിന്ന് കൂടുതല്‍ ഉല്പന്നങ്ങള് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ നടപ്പാക്കും. അതിന് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: