ഏതെങ്കിലും തരത്തിലും തലത്തിലുമുള്ള അറിവിന്റെ അടിസ്ഥാനത്തിലാണല്ലോ എല്ലാവരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ഗ്രഹണശക്തി അനുസരിച്ച് എന്നും കൂട്ടിച്ചേര്‍ക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്നതിലേറെ പുറമേനിന്നു കിട്ടുന്നു. ചിന്തിക്കുമ്പോള്‍ ലോകം തന്നെ പാഠശാലയാണെന്നു തോന്നും. എല്ലാ അനുഭവങ്ങളും പാഠങ്ങളായി മാറുന്നപോലെ. ഗുരുതത്വം, ബോധത്തിന്റെ ഒരു പാരസ്പര്യം, അറിവിന്റെ ഒരു പകരല്‍, എന്തിലും ഏതിലും പ്രതിഫലിച്ചു നില്‍ക്കുന്നപോലെ. അങ്ങനെ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ വരെ സചേതനമായി സംവദിക്കുന്നു എന്നുവരുന്നു.
ഗൗതമന്റെ പശുക്കളെ നോക്കാനുള്ള ചുമതല കിട്ടിയ സത്യകാമന്റെ കഥയുണ്ട്, ഛാന്ദോഗ്യത്തില്‍. 400 പശുക്കളേയുള്ളൂ. അവ ആയിരമായി പെരുകുമ്പോള്‍, അപ്പോള്‍ മാത്രം, അവയേയും കൊണ്ട് തിരികെ വരാനായിരുന്നു ഗുരുനിര്‍ദ്ദേശം. അതിനു ശേഷം പഠിപ്പിക്കാം എന്നായിരുന്നു നിലപാട്. കുറെകാലം കടന്നുപോയി. സത്യകാമന്, കാള, അഗ്നി, ഹംസം, നീര്‍കാക്ക എന്നിവയോടു ചോദിച്ചു. അവ, വായു, അഗ്നി, സൂര്യന്, പ്രാണന് എന്നിവയുടെ ബിംബങ്ങള്‍. സത്യകാമന്, ഇവയില്‍നിന്ന് എല്ലാം ബ്രഹ്മനാണെന്നു പഠിക്കുന്നു. വിദ്യയോടുണ്ടായിരുന്ന അഭിനിവേശം തണുത്ത് ഇല്ലാതെയാവേണ്ടിയിരുന്ന ദീര്‍ഘകാലം. ഒടുവില്‍ ആയിരം പശുക്കളുമായി ശിഷ്യന് ഗുരുവിന്റെ അടുത്ത് തിരിച്ചെത്തി.
അയാളില്‍ ജ്ഞാനിയുടെ ലക്ഷണം കണ്ട ഗുരു അന്വേഷിച്ചപ്പോള്‍ തന്നോട് പഞ്ചഭൂതങ്ങള്‍ സംവദിച്ചിരുന്നു എന്നയാള്‍ പറഞ്ഞു. ഏതറിവ് ലഭിച്ചാല്‍ എല്ലാം അറിയുന്നുവോ ആ അറിവ് സ്വീകരിക്കാന്‍ ശിഷ്യനു പ്രാപ്തി വന്നു എന്ന് ഗുരുവിനു ബോധ്യമായി. കഥയാണെങ്കിലും അതിലെ നേരുകളില്‍ ഒന്ന്, അറിഞ്ഞോ അറിയാതെയോ നമ്മള് വിദ്യാര്‍ത്ഥികളായി ഈ ലോകത്ത് കഴിയുന്നു എന്നതാണ്.
എന്നാല്‍ കഥയിലെ കാലം പോലെയല്ല ഇന്നത്തെ കാലം. ബാഹ്യമായ അന്വേഷണത്തിനാണ് ഇന്ന് മുഖ്യസ്ഥാനം. ആ വഴിക്കുള്ള ശാസ്ത്രീയതയിലാണ് നമുക്ക് വിശ്വാസം. ശാസ്ത്രത്തിനു പരിമിതിയില്ല എന്നും നാം കരുതുന്നു. ഭൂമിയെക്കാള്‍ പത്തു മടങ്ങ് വലിപ്പമുള്ള, ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത, ഒരു ഗ്രഹം സൗരയൂഥത്തിലുള്ളതിന് തെളിവുകള്‍ കിട്ടിയതായി അടുത്തിടെ വായിച്ചു. എന്നുവെച്ചാല്‍ ഈ സൗരയൂഥത്തെക്കുറിച്ചുപോലും അറിഞ്ഞു തീര്‍ന്നില്ല. ശാസ്ത്രം ഓരോ ദിവസം ഓരോന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണെങ്കിലും കോടാനുകോടി നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നിറഞ്ഞ ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് എന്നറിഞ്ഞു തീരാന്‍! ആലോചിച്ചാല്‍ ഒരു സാധ്യതയും കാണുന്നില്ല.
ഏതൊന്നറിഞ്ഞാലാണ് എല്ലാം അറിയുന്നത് ആ അറിവിന് ഇന്നും പ്രസക്തിയുണ്ടെന്ന് നമുക്ക് ഈ സാഹചര്യത്തില്‍ അനുമാനിക്കാം. ആ അറിവിലേക്കുള്ള പുരാതനവഴികള് കാടുമൂടി മറഞ്ഞു. വകഞ്ഞുമാറ്റി സഞ്ചരിക്കാനോ പുതിയ വഴികള്‍ കണ്ടെത്താനോ ഒക്കെ ശ്രമിച്ചവരെയും കാണാം. നമ്മുടെ ജ്ഞാനഗുരുക്കന്മാര്. ഈ വഴികളില്‍ കുറച്ചുദൂരം നടത്തുന്നവരുണ്ട്, കൂടുതല്‍ ദൂരം നടത്തുന്നവരുണ്ട്.
ചിലരുടെ ദൗത്യം അഞ്ഞൂറു കൊല്ലത്തേക്കാവും, ചിലരുടെത് ആയിരം. മറ്റു ചിലരുടെ ദൗത്യം അയ്യായിരത്തിനും പതിനായിരത്തിനും അതില്‍ കൂടുതല്‍ കാലങ്ങള്‍ക്കും ഒക്കെ ആവാം. അതിദീര്‍ഘങ്ങളായ മഹായുഗങ്ങളുടെ ആത്മീയനായകന്മാരായ മനുക്കളെപ്പറ്റി ഭാരതീയപാരമ്പര്യം പറയുന്നു. ഒരു മനുവിന്റെ അധികാരകാലമാണല്ലോ ഒരു മന്വന്തരം. മന്വന്തരം ഇന്ന് പൊതുകാലഗണനയിലില്ല. മനുക്കളെയും നാം സാരമായി ഓര്‍ക്കുന്നില്ല; മരുക്കളാണ്, നമുക്കു പഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: