വാസ്തവം പറഞ്ഞാല്‍ അഥര്‍വവേദത്തിന് ഒരു പതിതത്വവുമില്ല. ചതുര്‍വേദങ്ങള്‍ എന്നുപറയുമ്പോള്‍ തന്നെ ഇത് വ്യക്തമാണല്ലോ. കേരളത്തില്‍ മറ്റ് വേദങ്ങള്‍ക്ക് പ്രകാരങ്ങളുള്ളപ്പോള് അഥര്‍വത്തിന് അതില്ല എന്നുമാത്രം. കൃഷ്ണദ്വൈപായനനായ വ്യാസന് പകുത്തതാണല്ലോ നാലു വേദങ്ങളും. അപ്പോള്‍പ്പിന്നെ അതില്‍ ഒന്നിനുമാത്രം മഹത്വം കുറവാണെന്ന് പറയുന്നതില്‍ കഥയില്ല.
ഓരോ വേദങ്ങള്‍ക്കും ഋത്വിക്കുകളുടെ അഥവാ കര്‍മികളുടെ നാല് ഗണങ്ങളുണ്ട്. ഋഗ്വേദത്തിന് ഹോതൃഗണം, യജുര്‍വേദത്തിന് അധര്യുഗണം, സാമവേദത്തിന് ഉള്ഗാതൃഗണം, അഥര്‍വത്തിന് ബ്രഹ്മഗണം. ആദ്യ മൂന്നു വേദങ്ങളില്‍നിന്ന് അഥര്‍വത്തിന് ഏതെങ്കിലും തരത്തിലുള്ള ന്യൂനതയില്ലെന്നല്ലേ ഇത് കാണിക്കുന്നത്?
ഋഗ്വേദവും യജുര്‍വേദവും സാമവേദവും തമ്മില്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുള്ളതുപോലെ അഥര്‍വവേദത്തിനും വ്യത്യാസമുണ്ടാവുന്നത് സ്വാഭാവികം. വിധികളും നിഷേധങ്ങളും നിര്‍ദേശങ്ങളും അഥര്‍വ വേദത്തിലുമുണ്ട്. അഥര്‍വ വേദത്തിന്റെ ഒരു സവിശേഷതയായി എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ ജനകീയ സ്വഭാവമാണ്. സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ പ്രകടമാണ്. ശ്രുതികളില്നിന്ന് സ്മൃതികളിലേക്കുള്ള മാറ്റം ഇതില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് ചരിത്രപരമായ വീക്ഷണത്തില്‍ പരിശോധിക്കപ്പെടണം.
മറ്റ് മൂന്നുവേദങ്ങളെ അപേക്ഷിച്ച് അഥര്‍വ വേദത്തില്‍ മന്ത്രവാദത്തിന്റെ അംശങ്ങള്‍ ഉണ്ടെന്നുവരാം. ഇതിന് ഒരു കാരണം പ്രക്ഷിപ്തം അഥവാ കൂട്ടിച്ചേര്‍ക്കലുകള്‍ ആകാം. എന്നാല്‍ ഇതൊന്നും കൃത്യമായി തെളിയിക്കാനാവില്ല.
കേരളത്തില്‍ അഥര്വവേദികളില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. മറ്റ് വേദങ്ങള്‍ക്കും ഇത് ബാധകമാണെന്ന കാര്യം മറക്കരുത്. സാമവേദികളായ 20 കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഞാനുള്‍പ്പെടെ മൂന്നുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതുതന്നെയാണ് അഥര്‍വത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുക.
അഥര്‍വവേദത്തെ അകറ്റിനിര്‍ത്തുന്നവര്‍ ആയുര്‍വേദം അതിന്റെ ഉപവേദമാണെന്ന് അറിഞ്ഞിരിക്കണം. പലതരം ശാസ്ത്രങ്ങളുടെ കൃത്യമായ സൂചനകള്‍ അഥര്‍വ വേദത്തിലുണ്ട്. അഥര്‍വവേദത്തെക്കുറിച്ച് ഗാഢമായി പഠിക്കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: