ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്യുക, ഭഗവാനുമായി ബന്ധിപ്പിക്കുക, യോജിപ്പിക്കുക-അതാണ് കര്‍മയോഗം. കര്‍മത്തിന്റെ ഫലങ്ങള്‍ ഭഗവാനില്‍ സമര്‍പ്പിക്കുക. എല്ലാം ഭഗവാന്റെ സ്വന്തമാണ്, ഭഗവാനാണ് ഭോക്താവ് എന്നബോധത്തോടെ-അതാണ് സംന്യസ്ത കര്‍മാണം എന്ന് പറഞ്ഞത്. അപ്പോള്‍ മുന്‍പു പറഞ്ഞപോലെ ഭഗവാന് സ്വയം ഹൃദയത്തില്‍ ജ്ഞാനദീപം കൊളുത്തി തരും. അപ്പോള്‍ മാത്രമേ എല്ലാ സംശയങ്ങളും തീരുകയുള്ളൂ. ആത്മവന്തം-അപ്പോള്‍ പരമാത്മാവായ ഭഗവാന് നമ്മുടെ ഹൃദയത്തിലുണ്ടെന്ന ഉറപ്പ് ഉണ്ടാവുകയുള്ളൂ. ആ ഭക്തന്, യോഗ്യത അനുസരിച്ച് ചെയ്യുന്ന കര്‍മങ്ങളോ സ്വാഭാവിക കര്‍മങ്ങളോ ബന്ധകാരണമാവുന്നില്ല. വീണ്ടും ശരീരസ്വീകരണത്തിനു കാരണമാവുന്നില്ല.
യോഗം ആതിഷ്ഠ! (4-42)
‘അജ്ഞാനം’ – എന്ന വാക്കിന് അറിവ് ഇല്ലായ്മ എന്നു മാത്രമല്ല, ഗീതയില്‍ പല സ്ഥലത്തും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അര്‍ത്ഥം. യഥാര്‍ത്ഥമല്ലാത്ത ജ്ഞാനം എന്നുകൂടിയാണ്. ഈ ശ്ലോകത്തിലെ അജ്ഞാന സംഭൂതം എന്ന പദത്തിലെ വ്യാഖ്യാനത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നത് നോക്കുക:
”അജ്ഞാനാല് = അവിവേകാല്‍ ഉദ്ഭൂതം. അറിവില്ലായ്മയില്‍ നിന്നുണ്ടായ സംശയം എന്നല്ലാതെ, തെറ്റായ രീതിയില്‍ മനസിലാക്കിയാല്‍ ഉണ്ടാവുന്ന സംശയം എന്നാണ്.
ഭഗവാന് കൃഷ്ണന് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ഗീതാജ്ഞാനത്തിന്റെ ഗുരുപാരമ്പര്യം ഉപദേശിച്ചുവല്ലോ. ”ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം”- ഞാനാണ് ഈ യോഗം വിവസ്വന്ന് ഉപദേശിച്ചത്. അവിടെ അര്ജുനന്നുണ്ടായ സംശയം ഭഗവാന് നശിപ്പിക്കുകയും ചെയ്തു.
ഈ തെറ്റായ അവബോധത്തെയും പ്രചാരണത്തെയുമാണ് ഭഗവാന് ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത്. എങ്ങനെ? ഞാന്‍ ഇതുവരെ ഉപദേശിച്ചതും ഇനിമേല്‍ ഉപദേശിക്കാന്‍ ഭാവിക്കുന്നതുമായ യഥാര്‍ത്ഥജ്ഞാനമാകുന്ന വാള്‍കൊണ്ടു മുറിച്ചുകളയണം.
അര്‍ജുനനും മറ്റൊരു രീതിയില്‍ ശ്രുതി സ്മൃതികളില്‍ വിധിച്ച പുണ്യപാപങ്ങളുടെയും, തെറ്റായ അവബോധത്തില്‍ കുടുങ്ങിയ ആത്മാവായിത്തീര്ന്നിരുന്നു. യുദ്ധം ഹിംസാമയമല്ലോ, ബന്ധുഗുരുജനങ്ങളെ വധിക്കുന്നതു പാപമല്ലേ? തുടങ്ങിയ സംശയങ്ങള്‍ മനസ്സില്‍ വച്ചുപുലര്ത്തിയിരുന്നുവല്ലോ. അതുകൊണ്ടാണല്ലോ,
”നയോത്സ്യ ഇതി ഗോവിന്ദ-
മുക്ത്യാ തുഷ്ണീം ബഭുവഹ”
(ഞാന്‍ യുദ്ധം ചെയ്യില്ല എന്നുപറഞ്ഞ് ഒന്നും മിണ്ടാതെ, വില്ലും ശരവും വലിച്ചെറിഞ്ഞു, തേര്‍ത്തടത്തില്‍ കരഞ്ഞുകൊണ്ട് ചമ്രം പടിഞ്ഞിരുന്നത്) ആ അര്‍ജ്ജുനനെ ഭഗവാന് ഉണര്‍ത്തുന്നു. ഞാന്‍ ഉപദേശിക്കുന്ന ജ്ഞാനം ഉപയോഗിച്ച് എനിക്കു ആരാധനയായി, സര്‍വവിധ കര്‍മങ്ങളും ചെയ്യുക എന്ന യോഗം അനുഷ്ഠിക്കൂ! അതിനുവേണ്ടി എഴുന്നേല്ക്കൂ!
ഉത്തിഷ്ഠ ഭാരത!
അര്‍ജ്ജുന, ഭരതചക്രവര്‍ത്തിയുടെ വംശപരമ്പരയില്‍ ജനിച്ച നിനക്ക്, ക്ഷത്രിയന് യുദ്ധം പ്രസന്നമായ കര്‍മമാണ്. അതുചെയ്യാന്‍ എഴുന്നേല്ക്കൂ! യുദ്ധം നിഷ്ഫലം ആയിത്തീരുകയില്ല. യുദ്ധകര്‍മം, എന്നെ ആരാധിക്കുന്ന ഭാവത്തില്‍ ചെയ്താല്‍, അതു യജ്ഞമായി, അതുമൂലം ഭക്തിയോഗത്തിന്റെ പൂര്ണാവസ്ഥയായ സര്‍വാത്മ സമര്‍പ്പണവുമായി.
അര്‍ജ്ജുനനോട് മാത്രമല്ല ഈ ഉപദേശം. ഭരത ചക്രവര്‍ത്തിയുടെ ഭരണംമൂലമാണ് നാം ജനിച്ചുവളര്‍ന്ന ഹിമാലയ പര്‍വതത്തിന്റെ തെക്കുഭാഗത്തുള്ള ഈ ഭൂവിഭാഗത്തിന് ഭാരതം എന്ന നാമം വന്നുചേര്‍ന്നത്. ഇവിടെ ജീവിതം നയിക്കുന്നവരെല്ലാം ഭരതന്മാര് തന്നെയാണ്. അതുകൊണ്ട് ഗീതയില്‍നിന്നും ഭാഗവതത്തില്‍നിന്നും ഭക്തിജ്ഞാന വൈരാഗ്യങ്ങള്‍ നേടൂ! ഭൗതിക ജീവിതം ഭഗവദാരാധനയായി മാറ്റൂ! അജ്ഞതയുടെ ഇരുട്ടില്‍നിന്ന് ഉണര്‍ന്ന് ജ്ഞാനപ്രകാശത്തിലേക്ക് വരൂ എന്ന് കൃഷ്ണന് ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: