കണ്ണൂര്‍: രണ്ട്വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക തെറ്റുകള്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഒട്ടേറെ അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടിയപ്പോള്‍ അര്‍ഹതപ്പെട്ട പലരും പട്ടികയ്ക്ക് പുറത്തായി. ഇതിനെതിരെ നിരവധി കാര്‍ഡുടമകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കിക്കഴിഞ്ഞിരിക്കുകയാണ്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ കേരളത്തില്‍ എപിഎല്‍ വിഭാഗത്തിനുള്ള അരിവിതരണം നിലച്ചിരിക്കുകയായിരുന്നു. സിവില്‍ സപ്ലൈസ് പുറത്തിറക്കിയ കരട് പട്ടികയില്‍ 1,52,083 കാര്‍ഡുകളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കണക്ക് പ്രകാരം തലശ്ശേരി താലൂക്കില്‍ 63,975, തളിപ്പറമ്പ് 46,163, കണ്ണൂര്‍ 41,945 എന്നിങ്ങനെയാണ് അര്‍ഹരുടെ എണ്ണം. തലശ്ശേരിയില്‍ 15,334, തളിപ്പറമ്പ് 12,285, കണ്ണൂര്‍ 73,20 കാര്‍ഡുടമകളാണ് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ കരട് പട്ടികയില്‍ ഉള്ളത്. 2014 അവസാനം റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള ഫോറത്തില്‍ ഗൃഹനാഥന് സാക്ഷ്യപ്പെടുത്തിയ വിവരം ഉള്‍പ്പെടുത്തിയാണ് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മാനദണ്ഡ പ്രകാരം പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവര്‍ക്ക് ഈമാസം 30വരെ അപേക്ഷിക്കാം.
അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ നീക്കാനും പരാതി നല്‍കേണ്ടതാണ്. കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ സ്വയം സമര്‍പ്പിച്ച വിവര പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ പറഞ്ഞ പ്രകാരം വരുമാനം, ജോലി, സ്വത്ത് സംബന്ധമായ വിവരങ്ങള്‍ എന്നിവക്കെല്ലാം നല്കിയ വിവരങ്ങള്‍ പലതും യാഥാര്‍ത്ഥ്യമല്ല. ഇതുകൊണ്ടുതന്നെ ഒട്ടേറെ അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടാന്‍ കാരണമായിട്ടുണ്ട്.
ആദായ നികുതി നല്കുന്നവര് ആകരുത്, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സൈനികര്‍ തുടങ്ങിയ വിഭാഗക്കാരോ 25000 രൂപ മാസ ശമ്പളമുള്ള മറ്റ്തൊഴിലുകള്‍ ചെയ്യുന്നവര്‍, നാല്ചക്ര വാഹനങ്ങള്‍, ഒരേക്കറോ അതിലധികമോ ഭൂമി, ആയിരം ചതുരശ്ര അടിയുള്ള വീട് എന്നിവ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ല. എന്നാല്‍ നിബന്ധന പാലിച്ച് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെ ആദ്യപേരുകാരായി പട്ടികയില്‍ ചേര്‍ക്കും. ഇതില്‍ കാര്‍ഡ് ഉടമ വനിത, പട്ടികജാതി പട്ടികവര്‍ഗ്ഗം, വൈദ്യുതി ഇല്ലാത്ത വീട്, പുറംപോക്കില്‍ താമസിക്കുന്നവര്‍, ഭൂമി ഇല്ലാത്തവര്‍, കക്കൂസ് ഇല്ലാത്തവര്‍, കിണര്‍, കുടിവെള്ളം സ്വന്തമായി ഇല്ലാത്തവര്‍, വീടില്ലാത്തവര്‍, നിലവാരം കുറഞ്ഞ വീടുള്ളവര്‍, വിധവകള്‍, കേന്സര്, കിഡ്നി രോഗ ബാധിതര്‍, ജോലി ഇല്ലാത്തവര്‍, പരമ്പരാഗത തൊഴിലാളികള്‍ കൂലിത്തൊഴിലാളികള്‍, 65 വയസ്സ് കഴിഞ്ഞവര്‍, ശാരീക മാനസിക വൈകല്യമുള്ളവര്‍, ആശ്രയ പദ്ധയില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയുക. നവംബര്‍ 1 മുതല്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെയാണ് പുതിയ സംവിധാനം നിലവില്‍ വരിക. ഇതോടെ ഇപ്പോള്‍ നിലവിലുള്ള എപിഎല്‍, ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലാതാകും. പകരം മുന്‍ഗണന, മുന്‍ഗണനേതര കാര്‍ഡുകളും അന്ത്യോദയ അന്നയോജന കാര്‍ഡുകളുമാണ് നിലവില്‍ വരിക. മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്കും അന്ത്യോദയ അന്നയോജന കാര്‍ഡുകള്‍ക്കുമാണ് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുക.
ഇത്തരത്തിലുള്ള ലിസ്റ്റിലാണ് വ്യാപകമായി അനര്‍ഹര്‍ കയറിക്കൂടിയിട്ടുള്ളത്. ഇത്തരം ലിസ്റ്റുകള്‍ റേഷന്‍ കടയുടമകള്‍ പരിശോധന നടത്തേണ്ടതാണെന്നും എല്ലാ കാര്‍ഡുടമകളും ലിസ്റ്റ് പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇതൊക്കെ ജലരേഖകളായി മാറും. പല സ്ഥലങ്ങളിലും പാര്‍ട്ടി ആഭിമിഖ്യമുള്ളവര്‍ ഇത്തരത്തിലുള്ള അര്‍ഹതാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: