തിരുവനന്തപുരം: സംസ്ഥാനത്ത് 75,000 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമി കമ്പനി. ബിനാമി പേരില്‍ സര്‍ക്കാര്‍ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസണ്‍ന്റെ നടപടികളെ പറ്റി സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അനേ്വഷിക്കണമെന്ന് സര്‍ക്കാരിന് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്കി.
ഹാരിസണ്‍ ഇന്ത്യന്‍ കമ്പനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകള്‍ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്. ഫെറ നിയമത്തിന്റെയും ബിനാമി ട്രാന്സാക്ഷന് (പ്രൊഹിബിഷന്‍) ആക്ടിന്റെയും നഗ്നമായ ലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
1921ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന് (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂര്‍വ കമ്പനിയെന്നും 1978ല്‍ ഇന്ത്യന്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) കമ്പനിക്ക് ആസ്തിവകകള്‍ കൈമാറ്റം ചെയ്തുവെന്നുമാണ ് ഹാരിസണ്‍സ് പറയുന്നത്.
മറ്റൊരു ട്രേഡിംഗ് കമ്പനിയായ ഹാരിസണ്‍സ് ആന്റ് ക്രോസ്ഫീല്ഡ് (ഇന്ത്യ) ലിമിറ്റഡ് (മുന്‍പ് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷന് (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാല്‍ 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസണ്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ല്‍ ഇംഗ്ലണ്ടില്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണ്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളില്‍ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കര്‍ തോട്ടഭൂമിയും ഉള്‍പ്പെടുന്നു. 1977ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഐലന്റ് ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ടൗണ്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി.
മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളില്‍ കേരളത്തിലെ ഹാരിസണ്‍ ഭൂമിക്കു പുറമെ ഇന്ത്യന്‍ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെല്‍ ടീ ആന്റ് എക്സ്പോര്‍ട്സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു. മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യന്‍ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിലുമില്ല. വിദേശകമ്പനികള്‍ക്ക് ഫെറ നിയമപ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാവില്ല.
കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടില്‍ വര്‍ഷാവര്‍ഷം കണക്ക് കാണിക്കുന്ന വിദേശ കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസണ്‍ എന്നതിലേക്കാണ് രേഖകള്‍ വിരല്‍ ചൂണ്ടുന്നത്. 1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡിന് മറ്റു പേരുകളുള്ളതായി ബ്രിട്ടനിലെ കമ്പനീസ് ഹൗസ് രേഖകളിലുമില്ല. ഇത്രയുംകാലം ഇന്ത്യന്‍ കോടതികളിലും റവന്യൂ അധികൃതര്‍ക്കും മുമ്പാകെ തങ്ങള്‍ വിദേശകമ്പനിയല്ല, ഇന്ത്യന്‍ കമ്പനിയാണ് എന്ന് ഹാരിസണ്‍ ഉയര്‍ത്തിയ വാദഗതികള്‍ക്ക് തിരിച്ചടി നല്കുന്ന വിശദമായ തെളിവുകളടക്കമാണ് ഹാരിസണ്‍ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സിബിഐ അനേ്വഷണമാവശ്യപ്പെട്ട് സര്‍ക്കാരിനു മുമ്പാകെ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: