കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) വളപ്പിലെ തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. വനം വകുപ്പിന്റെ പഴയ ഉത്തരവിന്റെ മറവില്‍ കെബിപിഎസ് വളപ്പിലുണ്ടായിരുന്ന 350 ഓളം തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയത് വഴി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ആരോപിച്ച് പ്രൊഫ. എസ്. സീതാരാമനാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
പരാതി പരിഗണിച്ച വിജിലന്‍സ് ഡയറകടര്‍ ജേക്കബ് തോമസ് എറണാകുളം വിജിലന്‍സ് റേഞ്ചിനോട് ത്വരിത പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെബിപിഎസ് എംഡി ടോമിന് ജെ തച്ചങ്കരിക്കെതിരെയാണ് വനം വകുപ്പിന്റെ ട്രീ കമ്മിറ്റിയംഗം കൂടിയായ പ്രൊഫ. എസ്. സീതാരാമന് പരാതി നല്‍കിയത്. എറണാകുളം വിജിലന്‍സ് റേഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതരുടെ സഹായത്തേടെയാണ് കെബിപിഎസ് വളപ്പില്‍ മരങ്ങള്‍ മുറിച്ചെടുത്ത സ്ഥലത്ത് പരിശോധന നടത്തിയത്. മരങ്ങള്‍ മുറിച്ചെടുത്ത ഭാഗങ്ങളില്‍ കാട് വളര്‍ന്നതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികളുടെ സഹായത്തോടെ ചിടയിടങ്ങളിലെ കാട് വെട്ടിയ മാറ്റിയ ശേഷം 25 മരങ്ങളുടെ ചുവടുകളുടെ ഭാഗത്തെ കണക്കുകള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ മുറിച്ചെടുത്ത മരങ്ങളുടെ ചുവടുകള്‍ പിഴുതെടുത്ത് മാറ്റിയ നിലയിലായിരുന്നു.
മുറിച്ചെടുത്ത മരങ്ങളുടെ ചുവടുകളുടെ കണക്കെടുപ്പ് നടത്തി വെട്ടിക്കടത്തിയ തടികളുടെ അളവുകളുടെ പരിശോധനയാണ് വിജിലന്‍സ് ആദ്യഘട്ട പരിശോധനയില്‍ ലക്ഷ്യമിടുന്നത്. ഇതിന് ശേഷമായിരിക്കും എത്ര മരങ്ങള്‍ പുറത്തേക്ക് കൊണ്ട് പോയി എന്ന് വ്യക്തമാകുകയുള്ളു.
പുറത്തേക്ക് കൊണ്ട് പോയ ഉരുപ്പിടികള്‍ ഉപയോഗിച്ച് കെബിപിഎസില്‍ തന്നെ ഫര്‍ണീച്ചര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നായിരുന്നു അധികൃതര്‍ മൊഴി നല്‍കിയിരുന്നത്. വെട്ടിമാറ്റിയ പാഴ് തടികള്‍ കെബിപിഎസ് കാന്റീനില്‍ വിറകായി ഉപയോഗിച്ചെന്നുള്ള അധികൃതരുടെ വിശദീകരണം വിജിലന്‍സ് മുഖ വിലക്കെടുത്തിട്ടില്ല. തടികളില്‍ ചിലത് കെബിപിഎസ് വളപ്പില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: