മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നേര്യമംഗലം കൃഷിഫാമില്‍ ടൂറിസം വികസനപദ്ധതി നടപ്പാക്കിയതില്‍ കോടികള്‍ നഷ്ടമായെന്നാരോപിച്ച് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്കി. സംസ്ഥാന കൃഷി ഡയറക്ടര്‍ ആര്.അജിത്കുമാര്‍, കൃഷി ജോയിന്റ് ഡയറക്ടര്‍ സലീന ജോര്‍ജ്, നേര്യമംഗലം കൃഷിഫാം സൂപ്രണ്ട് ഇ.പി. വിജയന്, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. നേര്യമംഗലം കാരിശേരില് കെ.പി. വിജയനാണ് നല്കിയ ഹര്‍ജിയില്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് നല്കി.
പ്രതികളാക്കി ഉള്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടാണിത്. ഹര്‍ജിക്കാരന്റെ ആരോപണം വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും തൊഴിലാളി യൂണിയനും നേര്യമംഗലം കൃഷിഫാമും തമ്മിലുള്ള തര്‍ക്കമാണ് കേസിലേക്ക് വഴിവച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ മേല്‍നടപടികള്‍ എടുക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 3.91 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് നേര്യമംഗലത്ത് ഫാം ടൂറിസം എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ ടെണ്ടര്‍ നടപടികളടക്കം നടന്നിട്ടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടു പദ്ധതി നടപ്പിലാകാതെ പോയിരുന്നു. ഏകദേശം 90 ലക്ഷം രൂപ ലാപ്സായിപ്പോകുകയും ചെയ്തുവെന്നാണ് ഹര്ജിക്കാരന് വാദം ഉന്നയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: