വഡോദര: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വിവിധ കേസുകളില്‍ പെട്ട കൊടും കുറ്റവാളി മുകേഷ് ഹര്‍ജാനി കൊല്ലപ്പെട്ടു.ജന്മനാടായ ഗുജറാത്ത് വഡോദരയില്‍ അഞ്ജാതരുടെ വെടിയേല്‍ക്കുകയായിരുന്നു.
ഏറെ അടുത്തുനിന്ന്, എട്ടു റൗണ്ട് വെടിയേറ്റു. വഡോദരയില്‍ കൊലപാതകമുള്‍പ്പെടെ 32 കേസുകളില്‍ പ്രതിയായ ഹര്‍ജാനിയെ 2011 ല്‍ പഞ്ചാബില്‍ റോപാര്‍ ജില്ലയില്‍ നിന്ന് ഗുജറാത്ത് പോലിസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. വഡോദര ജയിലിലും പിന്നീട് രാജ്കോട്ട് ജയിലിലുമായിരുന്നു. ഈ ജൂലൈയില്‍ എല്ലാ കേസിലും ജാമ്യം നേടി. അടുത്തിടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി ജയില്‍ മോചിതനായത്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് ഹര്‍ജാനിക്ക് വെടിയേറ്റത്. വാരാണസിയില്‍ കുടുംബ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന അന്വേഷണം നടക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പല മേഖലകളില്‍ നിന്ന് ഒട്ടേറെ എതിരാളികള്‍ ഹര്‍ജാനിക്ക് ഉണ്ടായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയാലേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനാവൂ.
ബേക്കറി ജോലിയില്‍ തുടങ്ങി അധോലോകത്തെത്തി
ബ്രഡ് കച്ചവടക്കാരനായി ജീവിതം തുടങ്ങിയ മുകേഷ് ഹര്‍ജാനി വന്‍ ഗുണ്ടാ സംഘത്തിന്റെ നേതാവായത് പെട്ടെന്നാണ്. തുടര്‍ന്ന് മുംബൈ അധോലോകവുമായി അടുത്ത ബന്ധമുണ്ടാക്കി. അന്താരാഷ്ട്ര കുറ്റവാളികളുമായും ഇടപാടുണ്ടായിരുന്നു.
ഗുജറാത്ത് വഡോദരക്കാരനായ ഹര്ജാനിയാണ് സംസ്ഥാനത്ത് ദാവൂദ് സംഘത്തിനു വേണ്ടി ഇടപാടുകള്‍ നടത്തിയിരുന്നത്. ഗുജറാത്തിലെ പല വര്‍ഗ്ഗീയ കലഹങ്ങള്‍ക്കും പിന്നില്‍ ഹര്‍ജാനിയുടെ കൈയുണ്ട്. ഇയാള്‍ക്കെതിരെ കൊള്ള, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളുണ്ടായിരുന്നു.
ഗുജറാത്ത് പോലീസ് ഹര്‍ജാനിയെ പഞ്ചാബില്‍ പിടികൂടുമ്പോള്‍ ഇയാളുടെ പക്കല്‍ 22 മൊബൈല്‍ ഫോണ്‍, 25 ബാറ്ററികള്‍, 18 സിംകാര്‍ഡ് തുടങ്ങിയവ ഉണ്ടായിരുന്നു. ഇയാള്‍ ഗുജറാത്തില്‍ പട്ടാപ്പകല്‍ കൊലപാതകമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടത്തി.
വഡോദരയില്‍ സൂപ്പര്‍ ബേക്കറിയില്‍ ബ്രഡ് നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെത്തിക്കുന്ന ജോലിക്കാരനായിരുന്ന ഹര്‍ജാനി, 1999 ല്‍, വഡോദരയില്‍ ഭഗവാന്‍ദാസ് മെഘ്വാനിയെ കൊന്ന കേസിലാണ് ആദ്യം ഉള്‍പ്പെടുന്നത്. പിന്നീട് കൊലയും വെടിവെയ്പ്പും നടത്തുന്നതില്‍ വിദഗ്ദ്ധരായവരെ ഉള്‍പ്പെടുത്തി ഗുണ്ടാ സംഘം ഉണ്ടാക്കി വിപുലമാക്കി.
രഹസ്യ മദ്യക്കച്ചവടത്തില്‍ വ്യാപൃതനായിരുന്ന ഹര്‍ജാനി ഈ രംഗത്തെ എതിരാളി പപ്പു ശുക്ലയെ കൊന്നു. 2010 ല്‍ വഡോദരയില്‍ രമേഷ് ഭാണ്ഡെയെ കൊന്നതാണ് വിവാദമായ മറ്റൊരു സംഭവം. 2009 ല്‍ ആനന്ദ് പ്രദേശത്തെ ബിജെപി കൗണ്‍സിലറെ വധിച്ചു. ചോദിച്ച പണം കൊടുക്കാഞ്ഞതിന് സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ കൊല്ലുമെന്ന് ഹര്‍ജാനി ഭീഷണി മുഴക്കിയിരുന്നു.
അത്രമേല്‍ ഭയമായിരുന്നു
മുകേഷ് ഹര്‍ജാനിയെ കൂട്ടുകാര്‍ക്കും എതിരാളികള്‍ക്കും അത്രമേല്‍ ഭയമായിരുന്നു. ആനന്ദ് മേഖലയിലെ ബിജെപിയുടെ കൗ ണ്സിലര് ആയിരുന്ന അല്‍പ്പേഷ് പട്ടേലിനെ (ചാക്കോ) 2009ല്‍ കൊലപ്പെടുത്തിയത് ഹര്‍ജാനി സംഘമായിരുന്നു.
ഈ കേസില്‍ ഹര്‍ജാനി പിടിക്കപ്പെട്ട്, ജാമ്യം കിട്ടാതെ അഞ്ചു വര്‍ഷം അയാള്‍ ജയിലില്‍ കിടന്നു. കൊല നടക്കുമ്പോള്‍ ഹര്ജാനിക്കൊപ്പമായിരുന്ന കല്‍പ്പേഷ് കാച്ചിയോ, ഹര്‍ജാനി പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13 ന്, പത്രത്തില്‍ പരസ്യം നല്കി. ഹര്ജാനിയോട് മാപ്പു ചോദിച്ചായിരുന്നു പരസ്യം.
ചാക്കോ വധക്കേസില്‍ ഹര്‍ജാനിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു വിശദീകരണം. ഹര്‍ജാനി പ്രതികാരം ചെയ്യുമെന്ന് കല്‍പ്പേഷ് ഭയന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: