തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ഉന്നംവച്ച് വീണ്ടും സുധീരന് തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങി. സോളാര്‍ കേസിനും ബാര്‍കോഴയ്ക്കും ശേഷം വനവാസിഭൂമി ഇടപാടിലും സുധീരന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കെതിരെ തിരിയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോഴത്തെ വകുപ്പ് മന്ത്രിക്ക് കത്ത് നല്കി. ഇതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും ഉള്‍പ്പോര് സജീവമായി.
എ, ഐ വിഭാഗങ്ങളില്‍ ശക്തമായി നില്‍ക്കുന്നവരെ നിലംപരിശാക്കുക എന്ന തന്ത്രമാണ് സുധീരന്റേത്. ഉമ്മന്‍ചാണ്ടി മന്ത്രി സഭയുടെ കാലഘട്ടത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ സുധീരന് പ്രതിപക്ഷത്തെപ്പോലെ പെരുമാറിയത് സര്‍ക്കാരിനെ വെട്ടിലാക്കി. അവസാനമന്ത്രി സഭായോഗത്തില്‍ മെത്രാന്‍കായല്‍ ഉള്‍പ്പെടെയുള്ള ഭൂമി അനുമതികളിലും സുധീരന് ഉമ്മന്‍ചാണ്ടിയ്ക്കെതിരെ നിലപാടെടുത്തു. മദ്യനയത്തിലാണ് പോര് മറനീക്കിയത്. മദ്യത്തിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പറഞ്ഞപ്പോള്‍ ബാറുകള്‍പൂട്ടി മദ്യനിരോധനം കൊണ്ടുവന്നാണ് ഉമ്മന്‍ചാണ്ടി സുധീരനെ ആക്രമിച്ചത്. ഇതിന് പ്രതികാരമായി ബാര്‍കോഴയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന് നിലപാട് കടുപ്പിച്ചു.
തെരഞ്ഞെടുപ്പില്‍ ബാബുവും ബന്നിബഹന്നാനും മത്സരിക്കേണ്ടെന്ന് ശക്തമായ നിലപാട് എടുത്തു. അതില്‍ ബന്നിബഹന്നാന്‍ മത്സരിക്കാനായില്ല. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടായപ്പോള്‍ സുധീരന് ബാബുവിനെ കൈവിട്ടു. ഇതിനെതിരെ ഇരു ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നിന്നു. ഇതോടെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് സുധീരന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വരികയും ഒടുവില്‍ ബാബുവിനെ ന്യായീകരിക്കേണ്ടിയും വന്നു.
ഇതിന് പ്രതികാരമെന്ന നിലയിലാണ് ഇപ്പോള്‍ വനവാസിഭൂമി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സുധീരന് കത്ത് നല്‍കിയിരിക്കുന്നത്.
അരിവാള്‍ രോഗികള്‍ക്കുള്ള ഭൂമി ഇടപാടിലും ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയിലും നടന്ന അഴിമതി ഏറെ ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലും സുധീരന് കെപിസിസി അന്വേഷണകമ്മീഷനെ നിയോഗിച്ചു. ആദിവാസി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനും വയനാട് ഡിസിസി പ്രസിഡന്റ് കെ.എല്‍.പൗലോസും ചേര്‍ന്നാണ് അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിര്‍ദ്ദേശത്തെതുടര്‍ന്നാണ് കത്ത് നല്‍കിയത് എന്നാണ് സുധീരന്റെ വാദം.എന്നാല്‍ റിപ്പോര്‍ട്ട് കെപിസിസിയില്പോലും ചര്‍ച്ചചെയ്തിട്ടില്ല.
ഉമ്മന്‍ചാണ്ടിയെയും ഐ ഗ്രൂപ്പിലെ ശക്തയായ മുന്‍ ആദിവാസി ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയെയും ഒരുമിച്ച് ഉന്നംവച്ചാണ് പുതിയ ആയുധവുമായി സുധീരന് രംഗത്ത് എത്തിയിരിക്കുന്നത്. വനവാസി ഊരുകളില്‍ ഭക്ഷണം കിട്ടാതെ കുട്ടികള്‍ മരിക്കുമ്പോള്‍ ഭക്ഷണമെത്തിക്കാതെ വഴികളില്‍ ഇന്റര്‍ലോക്ക് പാകിയതും ഫണ്ട് തട്ടിപ്പും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ജയലക്ഷ്മിയ്ക്കെതിരെയുണ്ട്. ഇതുവഴി ഉമ്മന്‍ചാണ്ടിയിലേക്കും അന്വേഷണം നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: