ന്യൂദല്‍ഹി: ചെലവുകുറഞ്ഞ ആകാശയാത്രയ്ക്ക് വഴിയൊരുക്കി കേന്ദ്രസര്‍ക്കാര്‍. മണിക്കൂറില്‍ 2,500 രൂപയ്ക്ക് വിമാനയാത്ര ഒരുക്കുന്ന പദ്ധതിയായ ഉഡാന്‍(ഉഡെ ദേശ് കാ ആം നാഗരിക്) ജനുവരിയില്‍ ആരംഭിക്കും. ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാനയാത്രകള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
തിരക്കൊഴിഞ്ഞ 50 വിമാനത്താവളങ്ങളുടെ പുനരുദ്ധാരണം കൂടിയാണ് ഉഡാന്‍ ലക്ഷ്യമിടുന്നത് . ആഴ്ചയില്‍ 7 വിമാനങ്ങളില്‍ കുറവ് ഇറങ്ങുന്ന 16 വിമാനത്താവളങ്ങളുണ്ട്. ആഗ്ര, ഗ്വാളിയോര്‍, അലഹബാദ്, തേസ്പൂര് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. ദിവസവും വിമാനങ്ങളില്ലാത്ത ജയ്സാല്‍മര്‍, ബിക്കാനീര്‍ അടക്കം ഇരുപതോളം വിമാനത്താവളങ്ങളുമുണ്ട്. ഇവിടേക്ക് ഉഡാന്‍ പദ്ധതിയിലുള്ള വിമാനയാത്ര സാധ്യമാക്കും.
മണിക്കൂറിന് 2,500 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുന്ന ഹ്രസ്വദൂര യാത്രകള്‍ക്ക് നികുതി അടക്കം പരമാവധി 3,500 രൂപ വരെയായിരിക്കും നിരക്ക്. 1420-3,500 പരിധിയിലാണ് ഈ റൂട്ടുകളിലെ യാത്രാ നിരക്കെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഒരു വിമാനത്തില്‍ പരമാവധി 40 സീറ്റുവരെ കുറഞ്ഞ നിരക്കില്‍ നല്‍കും.
ഉഡാന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കും. ലാഭമേറിയ റൂട്ടുകളില്‍ ചെറിയ സെസ് ഏര്‍പ്പെടുത്തി ഇതിനുള്ള പണം കണ്ടെത്താനാണ് ആലോചന. എക്സൈസ് നികുതിയിളവ്, വിമാനത്താവള പ്രവേശന ഫീസിളവ് എന്നിവയും വിമാനക്കമ്പനികള്‍ക്ക് നല്‍കും.
സര്‍ക്കാര്‍ വലിയ സബ്സിഡി നല്കുന്ന സാഹചര്യത്തില്‍ എല്ലാ വിമാനക്കമ്പനികളും പദ്ധതിയുമായി സഹകരക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. വലിയ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനുള്ള ലെവിയിലും കുറവു വരുത്തുമെന്ന് വ്യോമയാന സെക്രട്ടറി ആര്. എന്‍ ചൗബേ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: